Tuesday, October 13, 2009

ഭാസ്കര പട്ടേലര്‍ക്കും വെട്ടുക്കിളിക്കും ഇനി വരാനിരിക്കുന്ന ചെല്ലക്കിളികള്‍ക്കും...

ഈ പോസ്റ്റിന്റെ കമന്റിന്റെ മറുകുറിക്കമന്റുകള്‍ (ഇതൊരു ശീലമാക്കുന്നില്ല, ഇപ്പോള്‍ മാത്രം).

പ്രിയ പട്ടലേലരേ,

ലത പറഞ്ഞ ലത് ഇങ്ങിനെ:

ആര്‍‌എസ്‌എസ് ചായ്‌വുണ്ടെന്ന് ഉമേഷ് പറഞ്ഞതുകേട്ട് ഒരു കമ്പനി കിട്ടുമോന്ന് നോക്കാന്‍ വക്കാരിയുടെ ബ്ലോഗില്‍ പോയി നോക്കി (തണുപ്പുകാലം വരുകയല്ലേ, നാഗ്‌പൂരില്‍ ആറഞ്ചുവാങ്ങാന്‍ പോകുവാണ്, അതിനാ കമ്പനി). ചായ്‌പ് പോയിട്ട് ഒരു തിണ്ണ പോലും കണ്ടില്ല.

എന്റെ പട്ടാളരേ, എനിക്ക് ചായ്‌വ് ആറെസ്സെസ്സിലോട്ടാണെന്ന് ശ്രീ ഉമേഷ് പറഞ്ഞത് വീട്ടില്‍ വന്ന് രാത്രിയില്‍ എന്റെ മുണ്ട് പൊക്കി കാക്കിനിക്കറുണ്ടോ എന്ന് നോക്കി യൊന്നുമല്ല (ആണോ ഉമേഷേ?). എന്റെ പോസ്റ്റുകളും എന്റെ കമന്റുകളും വായിച്ച് വായിച്ച് വിശകലനം ചെയ്തതില്‍ നിന്നാണ് ഇതുവരെ എന്റെ ആർ. എസ്. എസ്. ചായ്‌വ് വ്യക്തമായി പറഞ്ഞിട്ടില്ലാത്ത ഞാന്‍ (കൊച്ചുകള്ളന്‍, വ്യക്തമായില്ല എന്നേ പറഞ്ഞുള്ളൂ, ഇല്ലാ എന്ന് പറഞ്ഞില്ല) ഇവിടെ അതു വ്യക്തമായി പറഞ്ഞതിന്റെ ആർജ്ജവത്തിനു് സ്പെഷ്യൽ സല്യൂട്ടടിച്ചത്.

ശ്രീ ഉമേഷ് ലത് പറഞ്ഞപ്രകാരം എന്റെ പോസ്റ്റുകള്‍ നോക്കിയിട്ടാണ് ലത പറഞ്ഞത്, അങ്ങിനെയൊന്നും തോന്നുന്നില്ല എന്ന്. അതായത് ഇതെല്ലാം പോസ്റ്റിന്റെയും കമന്റിന്റെയും അടിസ്ഥാനത്തില്‍ മാത്രമുള്ള കളികളാണ്. ഇതിനിടയ്ക്ക് ബാളിന്റെ കളി എവിടെനിന്ന് വന്നൂ പട്ടരേ?

പട്ടേഴ്സ്, എനിക്ക് ആറെസ്സിസ്സില്‍ ഒരു ചായ്‌വുണ്ടോ, കമ്മ്യ്യൂണസത്തില്‍ രണ്ട് ചായ്‌വുണ്ടോ എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ്. എന്റെ സിദ്ധാന്തപ്രകാരം നിരോധി ക്കപ്പെടാത്ത ഏത് പ്രസ്ഥാനത്തിലേക്കും ചായ്‌വാന്‍ ഒരു ഇന്ത്യന്‍ പൌരന് അവകാശമുണ്ട്. സോ സിമ്പിള്‍. പക്ഷേ എന്റെ ചായ്‌വ് മറ്റുള്ളവര്‍ അങ്ങ് തീരുമാനിച്ചാല്‍ ഞാന്‍ വയലന്റാവും. സോ സോ സിമ്പിള്‍. അതായത് വല്ലവനും ചാര്‍ത്തിത്തരുന്ന പട്ടമനുസരിച്ചല്ല ഞാന്‍ എന്റെ ചായ്‌വ് തീരുമാനിക്കുന്നത് സോ സിമ്പിള്‍.
ഇനി എനിക്കൊരു ചായ്‌വുണ്ടെങ്കില്‍ മനസ്സുണ്ടെങ്കില്‍ ഞാന്‍ ആര്‍ജ്ജവിക്കും. അതിലും സിമ്പിള്‍. അല്ലാതെ ആരെങ്കിലും പത്തുപേര്‍, ഡേയ് നീ ആറെസ്സെസ്സാടേ എന്ന് പറഞ്ഞൂ എന്ന് വെച്ച് ഞാനൊട്ട് ആറെസ്സെസ്സുകാരനല്ലാതാവാനും പോവുന്നില്ല, ആവാനും പോവുന്നില്ല. സോ സിമ്പിള്‍. എന്റെ പോസ്റ്റും കമന്റും വായിച്ചിട്ട് എന്റെ ആര്‍ജ്ജവമളക്കുന്നു ആ ആര്‍ജ്ജവോമീറ്ററിനോട് മത്സരിക്കാന്‍ എന്റെ പൊന്നേ ഞാനില്ലേ. എന്നുവെച്ച് ഒരു ആറെസ്സെസ്സുകാരനായിട്ടും അത് തുറന്ന് പറയാന്‍ കഴിയാത്തത്തിന്റെ വിമ്മിഷ്ടമൊന്നും ഞാന്‍ പോസ്റ്റാക്കുന്നില്ലെന്റിഷ്ടാ.നാട്ടിലൊക്കെ കൊച്ചുപിള്ളേരെ മുണ്ടാണ്ടിരീപ്പിക്കാന്‍ പോലീസ് വരുന്നൂ, ഭൂതം വരുന്നൂ എന്നൊക്കെ മുത്തശ്ശിമാര്‍ പറയാറില്ലേ. അത് കേട്ടാല്‍ പിന്നെ പിള്ളേര്‍ ഒന്നും മിണ്ടൂല്ല. അതുപോലുള്ള ഒരു നമ്പരല്ലിയോ ഈ ആറെസ്സാര്‍ജ്ജവം. കളി നമ്മളോടാണോ പട്ടേലരേ :)

അല്ല പട്ടരേ, ഇതിനിടയ്ക്ക് ഈ ബാളെവിടെനിന്ന് വന്നൂ?

ഇനി പട്ടര്‍ക്ക് ആ ആറെസ്സെസ്സാര്‍ജ്ജവത്തിന്റെ ഗുട്ടന്‍സ് അറിയണോ? എന്റെ പട്ടരേ, പട്ടരൊക്കെ എത്ര ശുദ്ധന്‍... ഒരു പോസ്റ്റും ഒരു കമന്റുമൊക്കെ ചുമ്മാ അങ്ങ് ഉണ്ടാവുന്നതാണ് എന്നാണോ പട്ടര്‍ ഓര്‍ത്തത്? ഇതിനൊക്കെ പിന്നിലുള്ള എഫര്‍ട്ടും ആലോചനയുമൊക്കെ എത്രയാണെന്നറിയാമോ പട്ടര്‍ക്ക്? പട്ടര്‍ തന്നെ പറ, എന്റെ ആ പോസ്റ്റില്‍ എന്റെ ആറെസ്സെസ്സാര്‍ജ്ജവം കണ്ടെ തെങ്ങിനെയൊക്കെയാണ്? പ്ലാവിനെയൊക്കെയാണ്? മാവിനെയൊക്കെയാണ്?

1. ആരാദ്യപുരുഷനിലും ആറെസ്സെസ്സിലുമുള്ള “ആ”
2. ജയകൃഷ്ണന്‍ മാഷ് വധം
3. ഒരു സീപ്പീയെം കാരന്‍ വിമ്മിഷ്ടപ്പെടുന്നതെപ്പോള്‍ (പാത്രം പളപളാ മിന്നുമ്പോള്‍)

എത്ര സിമ്പിളല്ലേ? ഇതിലും ആര്‍ജ്ജവമുള്ള പോസ്റ്റുകളും കമന്റുകളുമിട്ട ഞാന്‍ ഒടുവില്‍ ആരായീ? ഉമേഷായീ, ഭേഷായീ. എന്നിട്ടും ഇവിടെ ആറെസ്സെസ്സാര്‍ജ്ജവം കൊണ്ടുവന്നത് തികച്ചും നിഷ്കളങ്കമാണെന്ന് പട്ടര്‍ക്ക് തോന്നുന്നുണ്ടോ? ഉണ്ടോ പട്ടരേ? തോന്നുന്നുണ്ടോ? പറ പട്ടരേ, തോന്നുന്നുണ്ടോ?

ഞാമ്പറയാം. തികച്ചും നിഷ്കളങ്കമാണ്. എന്താണ് കാരണം? അത് പട്ടര്‍ തന്നെ കണ്ടുപിടിക്ക്. എല്ലാം ഞാന്‍ തന്നെ അങ്ങ് സ്പൂണ്‍ ഫീഡ് ചെയ്താലോ? :)

അപ്പോള്‍ പട്ടര്‍ക്കിപ്പോള്‍ പിടികിട്ടിയല്ലോ, ആറെസ്സെസ്സാര്‍ജ്ജവങ്ങള്‍ എങ്ങിനെയെല്ലാം ഉണ്ടാവുന്നൂ എന്നത്? ഇതിന്റെയൊക്കെ പിന്നില്‍ വലിയ വലിയ കാര്യങ്ങളാ പട്ടരേ... നമുക്കിതൊന്നും പിടികിട്ടില്ല. ആദിമകാലം മുതല്‍ക്കേ ബ്ലോഗുകള്‍ ശ്രദ്ധിച്ച് ഫോളോ ചെയ്യുന്നവര്‍ക്ക് ചിലപ്പോള്‍ പിടികിട്ടിയേക്കും, മനഃശാസ്ത്രമൊക്കെ... :(

വെട്ടുക്കിളീ, ചെല്ലക്കിളീ

അജ്ഞത ഒരിക്കലും ഒരു അപമാനമല്ല. പക്ഷേ അതൊരു ആഡംബരമാക്കരുത്. കുറഞ്ഞപക്ഷം അതൊരു അലങ്കാരമെങ്കിലുമാക്കരുത്. ഒന്നുമില്ലെങ്കിലും ആക്കരുത് :)

അതായത്, വെട്ടുക്കിളിയുടെ കമന്റ് ഞാന്‍ ശ്രീ ഉമേഷ് സ്റ്റൈലില്‍ ഒന്ന് വ്യാഖ്യാനിച്ച് സംഗ്രഹിച്ചാല്‍ (നാലഞ്ച് പ്രാവശ്യം വായിച്ചതിനു ശേഷം മാത്രം) ചെല്ലക്കിളി പറഞ്ഞ് വരുന്നത് ഞാനും ഹൂവും ലതയും ഒന്നായ നിന്നെയിഹ ഒന്നെന്ന് തന്നെയാണെന്ന്. ബ്ലോഗിലെ ഈ ഒരു കളിയില്‍ മാത്രം ഞാനിതുവരെ തലവെച്ച് കൊടുത്തിട്ടില്ലായിരുന്നു. ഇനിയും കൊടുക്കുന്നുമില്ല.

പക്ഷേ വെട്ടുക്കിളിയെ ഈ പോസ്റ്റിലേക്ക് ആകര്‍ഷിച്ച വാചകം ഞാന്‍ പറയട്ടേ :)

Labels:

Link

Friday, June 05, 2009

തര്‍ക്കുത്തരക്കുതര്‍ക്കങ്ങള്‍

ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത്

കോണ്‍ഗ്രസ്സിന്റെ ജനവിരുദ്ധമായ ഒട്ടേറെ പരിപാടികള്‍ വേണ്ടെന്ന് വെപ്പിയ്ക്കാനും വേണ്ടപോലെ വെപ്പിയ്ക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞുവത്രേ...?

കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയ്ക്ക് നടന്ന ഏറ്റവും ജനവിരുദ്ധമായ പരിപാടികളിലൊന്നല്ലായിരുന്നോ, ഇടതുപക്ഷത്തിന്റെ തന്നെ ഭാഷയില്‍ ആണവക്കരാര്‍? അതെന്തേ വേണ്ടെന്ന് വെപ്പിയ്ക്കാന്‍ കഴിഞ്ഞില്ല? അപ്പോള്‍ സമ്മര്‍ദ്ദമല്ലായിരുന്നോ ഇനിയെങ്ങാനും കാരണം? കോണ്‍ഗ്രസ്സിനും കൂടി തോന്നിയതുകൊണ്ട് കോണ്‍ഗ്രസ്സ് ചെയ്തു- ഇടതുപക്ഷം സമ്മര്‍ദ്ദത്തിന്റെ പ്രഷര്‍ ആരാധകര്‍ കരുതുന്ന അത്രയ്ക്ക് പീയെസ്സൈ ഒന്നുമില്ലായിരുന്നോ ഇനി? അങ്ങിനെയായിരുന്നെങ്കില്‍ ആണവക്കരാറും പുല്ലുപോലെ ഇടതുപക്ഷത്തിന് വേണ്ടെന്ന് വെപ്പിക്കാമായിരുന്നല്ലോ. ബാക്കി എല്ലാ മേഖലയിലും കോണ്‍ഗസ്സിനെ വരച്ച വരയില്‍ നിര്‍ത്തിയ ഇടതുപക്ഷം വിദേശനയത്തില്‍ മാത്രം എന്തേ പരാജയപ്പെട്ടത്?

അപ്പോള്‍ മിക്കവാറും ആരാധകര്‍ പറയുന്നതൊന്നുമാവില്ല കാരണം- കോണ്‍ഗ്രസ്സിന് വേണമെന്ന് തോന്നിയതൊക്കെ അവര്‍ ചെയ്തു- ആണവക്കരാറുള്‍പ്പടെ.

അതിവേഗം ബഹുദൂരം. ഇപ്പോഴെങ്കിലും സമ്മര്‍ദ്ദത്തെക്കുറിച്ച് രോമാഞ്ചിച്ചാല്‍ അത്രയെങ്കിലുമായി. അതാവും വിശകലനങ്ങളുടെ പ്രചോദനം. ഇടതുപക്ഷ സമ്മര്‍ദ്ദമില്ലാത്ത ഒരഞ്ച് കൊല്ലം കൂടി വെയിറ്റു ചെയ്തിട്ട് കോണ്‍ഗ്രസ്സ് പഴയ, വാഗ്ദാനങ്ങള്‍ നല്‍കുക മാത്രം ചെയ്യുന്ന”, കോണ്‍ഗ്രസ്സ് തന്നെയായിരിക്കുമോ എന്ന് നോക്കിയിട്ട് സമ്മര്‍ദ്ദത്തെപ്പറ്റി രോമാഞ്ചിച്ചിരുന്നെങ്കില്‍ രോമാഞ്ചത്തിന് കുറച്ചുകൂടി പഞ്ച് വന്നേനെ.

ഇടതുകേന്ദ്ര മന്ത്രിമാര്‍...

ഹ...ഹ...ഹ... ഒരണ്ണനെ പിടിച്ച് സ്പീക്കറാക്കി, അവസാനം അണ്ണന്‍ പാര്‍ട്ടീന്നും പോന്നു. കാരാട്ടിനിതൊക്കെ നല്ലതുപോലെ അറിയാന്‍ വയ്യേ. ഒരഞ്ച് മന്ത്രിമാരും കൂടിയുണ്ടായിരുന്നെങ്കില്‍ മിക്കവാറും ഇടത് പക്ഷം പിളര്‍ന്നേനെ (ചുമ്മാ)

എന്നാല്‍ ഇടതുപക്ഷം പലപ്പോഴും പുല്ലുവിലപോലും കല്‍പ്പിക്കാത്ത ഒരു കോടതിഉത്തരവിന്റെ മറവില്‍ മൂലമ്പള്ളിക്കാരോടു് വിഎസ് സര്‍ക്കാര്‍ ചെയ്തതു് പൊറുക്കാനാവാത്ത കാര്യമാണു്.

വെയിറ്റ് വെയിറ്റ് വെയിറ്റ്... വീയെസ്സ് ചെയ്യുന്നതൊക്കെ പാര്‍ട്ടി പറഞ്ഞത് തന്നെയാണ്, വീയെസ്സിന്റെ കേസുകള്‍ക്കൊക്കെ പാര്‍ട്ടിയാണ് പൈസാ കൊടുത്തതെന്നും പറഞ്ഞ് ശ്രീ പിണറായി വിജയന്‍ കണക്ക് വരെ കാണിച്ചെന്നോ മറ്റോ വാര്‍ത്ത കണ്ടല്ലോ. അപ്പോള്‍ പിന്നെ മൂലമ്പള്ളിക്കാരോട് മാത്രം “വി എസ്” സര്‍ക്കാര്‍ എന്ത് പൊറുത്തില്ല? ഓടിപ്പോയി പിണറായിയോട് പറയാന്‍ വയ്യായിരുന്നോ? അപ്പോള്‍ മൂലമ്പള്ളിയിലെ പ്രശ്നത്തിന് പാര്‍ട്ടിയ്ക്ക് മൊത്തത്തില്‍ ഒരു പങ്കുമില്ലേ (ഇങ്ങനെ ചോദിക്കാന്‍ കുറച്ച് ചമ്മലുണ്ട്- കാരണം മൂലമ്പള്ളി പ്രശ്നത്തിലെ പാര്‍ട്ടി നിലപാടുകള്‍ ശരിക്കെനിക്കറിയാന്‍ വയ്യ- ഇവിടെ ഈ പോസ്റ്റില്‍ വി.എസ് മുഴച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ തോന്നിയത് എഴുതിയെന്ന് മാത്രം).

ചെങ്ങറയിലെ പ്രശ്നത്തിനും ഉത്തരവാദി വി.എസ്. എന്താണ് ഇവിടെ പാര്‍ട്ടിക്ക് ഈ നിമിഷം വരെയുള്ള ഉത്തരവാദിത്തം? ചെങ്ങറയിലും മൂലമ്പള്ളിയിലും പാര്‍ട്ടി പറഞ്ഞതിന് വിരുദ്ധമായി എന്തൊക്കെയാണ് വി.എസ് ചെയ്തത്? (പാര്‍ട്ടിയെന്നാല്‍ പിണറായി സെക്രട്ടറിയായിട്ടുള്ള പാര്‍ട്ടി).


ഇടതുപക്ഷത്തു് മൃദുഹൈന്ദവതയോ എന്നു് അമ്പരക്കേണ്ടതില്ല. വിഎസ് വളര്‍ത്തിയെടുത്ത ഈ കൊടിയ വിപത്തിനെ പാര്‍ട്ടി നേരിട്ടേ മതിയാകൂ. അലസമധുരമയ അമ്പലവാസി സംസ്കാരം പാര്‍ട്ടിക്കുള്ളില്‍ അടിഞ്ഞുകൂടുകയാണു്. അതു് മുസ്ലീംവിരുദ്ധവും ക്രിസ്ത്യന്‍വിരുദ്ധവുമാണു്. അതു് ഉറപ്പായും സമൂഹവിരുദ്ധവുമാണു്. ആരോ പറഞ്ഞതുപോലെ സ്വാത് ഇതാ ഇവിടെ തന്നെയുണ്ടു്.


ഒരു തരിമ്പും പിടികിട്ടിയല്ല. ഇത്തവണത്തെ സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ മാരുടെയോ മറ്റോ പേരും പടവും പത്രത്തിന്റെ ലാസ്റ്റ് പേജ് അടിച്ചുവന്നത് ഇപ്പോഴത്തെ ബ്ലോഗ് തത്വ പ്രകാരം മതം തിരിച്ച് എണ്ണി നോക്കിയപ്പോള്‍ പേരുകൊണ്ടെങ്കിലും ഹിന്ദുക്കളായിരുന്നു കൂടുതല്‍. പിണറായി വിജയന്റെ നേതൃത്വത്തിലുള്ളതല്ലേ ആ കമ്മറ്റി?

അലസമധുരമായ അമ്പലവാസി സംസ്കാരം- കൂടുതല്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു. ആ സംസ്കാരത്തില്‍ എവിടെയൊക്കെയാണ് പ്രശ്നം? എന്തൊക്കെയാണ് പ്രശ്നം? അമ്പലവാസി സംസ്കാരങ്ങള്‍ എങ്ങിനെ മുസ്ലിം വിരുദ്ധവും ക്രിസ്ത്യന്‍ വിരുദ്ധവുമാവും? അമ്പലവാസി സംസ്കാരങ്ങള്‍ ഓട്ടോമാറ്റിക്കലി മറ്റ് മതങ്ങളോട് വിരുദ്ധമാവുന്നതുകൊണ്ടാണോ? മൊത്തത്തില്‍ കണ്‍ഫ്യൂഷന്‍

കേരളത്തില്‍ അതിഭീകരമായി വര്‍ഗ്ഗീയമായി ചിന്തിക്കാതിരുന്ന ഹിന്ദുക്കളില്‍ ഭൂരിപക്ഷം പിണറായി വിജയന്‍ മുന്‍‌കൈ എടുത്ത് നടത്തിയ പിഡിപി വഴിയുള്ള മുസ്ലിം വോട്ട് പിടുത്തത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷത്തിനെതിരായി വോട്ട് കുത്തിയതാണ് ഇടതുപക്ഷം തോറ്റമ്പിയതെന്നാണ് എന്റെ തിയറി. അങ്ങിനെ വര്‍ഗ്ഗീയമായി പ്രത്യേകിച്ച് ചിന്തകളൊന്നുമില്ലാതിരുന്ന ഹിന്ദുക്കളെക്കൂടി അങ്ങിനെ ചിന്തിക്കാന്‍ പിണറായി തന്ത്രം പ്രേരിപ്പിച്ചു. അതിനര്‍ത്ഥം ആ ഹിന്ദുക്കള്‍ മുസ്ലിം വിരുദ്ധരോ കൃസ്ത്യന്‍ വിരുദ്ധരോ ആണെന്നല്ല. അങ്ങിനെയല്ലതാനും. എന്തായാലും ഈ ഹിന്ദു വര്‍ഗ്ഗീയത അടുത്ത പതിനഞ്ച് കൊല്ലം കഴിയുമ്പോള്‍ ബി.ജെ.പി എന്നൊരു പാര്‍ട്ടിയുണ്ടെങ്കില്‍ ആ പാര്‍ട്ടിക്ക് കുത്തുന്ന അസുലഭ മുഹൂര്‍ത്തവും നോക്കിയിരിക്കുന്നു, ഞാനെന്ന വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് ഭീകരവാദി. എനിക്ക് കൂട്ട് ഞാന്‍ മാത്രമേ ഇക്കാര്യത്തില്‍ കാണുകയുള്ളോ എന്നൊരു പേടി ഇല്ലാതില്ല.

അബ്‌ദുള്ളക്കുട്ടി

പാര്‍ട്ടിക്ക് പുറത്തായ അബ്ദുള്ളക്കുട്ടി പാര്‍ട്ടിക്ക് പുറത്തായപ്പോള്‍ നമ്മള്‍ അദ്ദേഹം പാര്‍ട്ടിക്കകത്തായിരുന്നപ്പോള്‍ എങ്ങിനെയൊക്കെയായിരുന്നു എന്ന് കേട്ട് കേട്ട് വരുന്നു. അദ്ദേഹം പണ്ടേ പാര്‍ട്ടിക്ക് പുറത്തായിരുന്നെങ്കില്‍ പണ്ടേ കുറെയൊക്കെ കേള്‍ക്കാമായിരുന്നു. ഇനി ശ്രീ വീയെസ്സിനെപ്പറ്റി എന്തൊക്കെ കേള്‍ക്കാനിരിക്കുന്നു :(

എ.എഫ്. 447

ബോംബ് തിയറിയും വന്നു. ഓര്‍ക്കുമ്പോള്‍ പേടിയാവുന്നു, ആ അപകടം.

(ക്ഷീരമുള്ളോരകിടിന്‍... എന്തെങ്കിലും ഒരു സംഭവം നടന്നാല്‍ ഉടന്‍ അതിന്റെ കാരണം കണ്ടുപിടിച്ചെന്ന മട്ടില്‍ വിദഗ്ദ്ധര്‍ പ്രത്യക്ഷപ്പെടാറുണ്ട്, ഇത്തവണയും ഊഹാപോഹ വിദഗ്ദ്ധര്‍ ടെലിവിഷനില്‍ കയറി വായില്‍ തോന്നിയതു മുഴുവന്‍ വിളിച്ചു പറഞ്ഞിട്ടു പോയി. എന്നും ഏറ്റവും വലിയ സങ്കടം പറയുന്ന ഇവര്‍ക്കു തന്നെ വ്യക്തമായി അറിയാം ഇതെല്ലാം വെറും ഊഹാപോഹങ്ങളും അടിസ്ഥാനമില്ലാത്ത നിഗമനങ്ങളും ആണെന്നാണ്‌. ജനത്തിനു എന്തെങ്കിലും കേട്ടേ മതിയാവൂ. എന്നാല്‍ പിന്നെ കളസവും കോട്ടും ഇട്ടു വന്ന് അറിഞ്ഞുകൊണ്ട് എന്തെങ്കിലും പറഞ്ഞു പോകാം എന്നാണോ? എന്നും അനോണിയാന്റണി പറഞ്ഞപ്പോള്‍ ഇടതുപക്ഷം എന്തുകൊണ്ട് തോറ്റു എന്നോടിവന്ന് പറഞ്ഞ വിശകലനങ്ങളെയോര്‍ത്തുപോയി)


അഴീക്കോടും വീയെസ്സും

സെബിന്‍ പറഞ്ഞ ടെലിവിഷന്‍ തന്നെ ശരണം. ടീവിയില്‍ ഇവര്‍ രണ്ടുപേരുടെയും പറച്ചിലുകള്‍ ശ്രദ്ധിച്ച ആര്‍ക്കും മനസ്സിലാവേണ്ടതാണ്, ഇന്നലെ ആരാണ് കിടന്ന് വയലന്റായതെന്നും ആടിനെ ആരാണ് പട്ടിയാക്കാന്‍ നോക്കിയതെന്നും. അഴീക്കോട് പറഞ്ഞ വ്യാഖ്രവും ഹിംസവുമൊന്നും എന്തായാലും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ കാണാന്‍ കഴിഞ്ഞില്ല. എന്നിട്ടും അഴീക്കോട് പിന്നെയും പിന്നെയും അത് തന്നെ പറഞ്ഞു. പണ്ട് മകന്‍ മരിച്ച അച്ഛന്‍ ഒരു മുഖ്യമന്ത്രിയോട് എങ്ങിനെയൊക്കെ പെരുമാറണമെന്ന് പെരുമാറ്റച്ചട്ടമിറക്കിയ അതേ ലോജിക്ക് തന്നെ ഇവിടെയും പ്രയോഗിക്കാം - എന്തായാലും ശ്രീ അച്യുതാനന്ദന്‍ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. ആ മര്യാദ കാണിച്ചേ മതിയാവൂ (ശ്രീ ഉണ്ണിക്കൃഷ്ണന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കണ്ട കുമ്മനം രാജശേഖരനോ മറ്റോ പ്രചോദനമായതാവാം, പെരുമാറ്റച്ചട്ടത്തിന് കാരണം- ഇവിടെ എന്താവാം കാരണം?)

Labels: , , ,

Saturday, December 01, 2007

ഓര്‍മകള്‍ OR മകന്‍

തുടക്കം ഈ പോസ്റ്റില്‍ നിന്ന്...

...അവിടുന്നും കിട്ടീ നാ‍ഴിയരി സ്റ്റൈലില്‍ അവിടെനിന്ന് ഇവിടെയെത്തി...

അവിടെനിന്ന് കിട്ടിയതൊക്കെ മേടിച്ചപ്പോഴാണ് അവിടുത്തെ ലിങ്ക് കണ്ടത്. നേരെ അങ്ങോട്ട് പോയി.

അതിന്റെ മൂട്ടില്‍ നോക്കിയപ്പോള്‍ ദോ കിടക്കുന്നു ഈ ലിങ്കും അതിലെ വിശ്വവിക്കിയാതമായ എന്റെ മോരുകറി റെസീപ്റ്റും.

ഇതെല്ലാം ആര്‍ക്കാണ് സമര്‍പ്പണം? ആര്‍ക്കോണം സമര്‍പ്പണം?

ബിരിയാണിക്കുട്ടിയുടെ ബിരിയാണിക്കുട്ടിക്കുട്ടിക്ക്. ആശംസകള്‍.


ദേവേട്ടന്റെ പോസ്റ്റിലെ കമന്റാക്ഷികള്‍
---------------------------------------

എന്റെ അതിമനോഹര മോരുകറിയെ ദേവേട്ടന്‍ കിച്ചടിയെന്ന് വിളിച്ചപ്പോള്‍ മോരുതിളയ്ക്കുന്നതുപോലെ എന്റെ ചോര തിളച്ചു, നീരായി, നീരാവിയായി...

കിച്ചടിയോ? അപവാദ് പര്‍നാ മന്‍‌നാ ഹേ, ലത് മോരുകറി എന്ന് ഞങ്ങള്‍ ജാപ്പനീസില്‍ പറയും. ഒരു പായ്ക്കറ്റ് തൈര്, കടുക്, മഞ്ഞള്‍‌പൊടി, പച്ചമുളക്, ഇഞ്ചിപ്പെണ്ണ്, സായിപ്പുള്ളി, ഉണങ്ങിയ കറിവേപ്പില, മല്ലിപ്പൊടി, ചുമന്ന മുളക്, ഒലിച്ചിറങ്ങുന്ന എണ്ണ.

എണ്ണ ഒലിപ്പിച്ച് പാത്രത്തിലിട്ട് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് ഇഞ്ചിപ്പെണ്ണിനെ നുറുക്കി, സായിപ്പുള്ളിയെ കഷ്‌ണമാക്കി, പച്ചമുളകിനെ വെട്ടിനുറുക്കി ഇതെല്ലാം കൂടിയിട്ട്, പൊടിഞ്ഞ് പോകുന്ന കറിവേപ്പിലയും ചുമന്ന മുളകുമിട്ട് മഞ്ഞമല്ലിപ്പൊടികളിട്ട് മൂപ്പിച്ചിട്ട് തക്കാളിയിട്ട് ഒന്നുകൂടി മൂപ്പിച്ച് ലെവനെ ചൂടുപിടിപ്പിച്ച് രണ്ടെണ്ണം മേടിച്ച് കെട്ടി അതുകഴിഞ്ഞ് കട്ടത്തൈര് കട്ടയായിട്ടിട്ട് ഉപ്പിട്ട്, ഉടച്ചിളക്കി വെള്ളം പിരിയുന്നതിനുമുന്‍പ് എടുത്തുകഴിഞ്ഞാല്‍ വകാരീസ് ജപ്പാനീസ് മോരുകറി റെഡിമണി.

--------------------------------------

സുനില്‍ ഇതിനെ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടിയെന്നപോലെ മോരൂത്തിക്കൂറ്റന്‍ കാള(നാ)യാണെന്നാണ് (ബ്രാക്കറ്റ് മാറാതെ നോക്കുക; ബ്രാക്കറ്റിനെപ്പറ്റി ബ്രാക്കറ്റില്‍ പറഞ്ഞ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്) വിളിക്കുക എന്ന് പറഞ്ഞപ്പോള്‍ എനിക്ക് യോജിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...

തന്നെ തന്നെ സുനിലേ, ഞങ്ങള്‍ പുളിശ്ശേരി എന്നും മോരുകറി എന്നും പറയും. കാളന്‍ കുറുകിയത്, ലെവന്‍ നാഷണല്‍ ഹൈവേ പോലെ നീണ്ടത്.

കോളേജിന്റെ അടുത്തുള്ള ഹോട്ടലില്‍ ഇതിനെ പുളിവെള്ളം എന്നും വിളിക്കും. കാരണം നീട്ടി നീട്ടി ചേട്ടന്റെ കണ്ട്രോള് പോയി.

---------------------------------------

മഞ്ഞമല്ലിപ്പൊടി ഇന്‍ മോരുകറി എന്ന് റീനി വണ്‍‌ഡറും ടൂഡറുമടിച്ചപ്പോള്‍ ഞാന്‍ കള്ളി വെളിച്ചത്താക്കി

റീനി, മല്ലിപ്പൊടി എന്റെ ഡിസ്‌കവര്‍ക്കി ചാനലാണ്. എനിക്ക് ഇവിടെ മൂന്ന് പൊടിയന്മാരാണുള്ളത്, മുളകണ്ണന്‍, മഞ്ഞളണ്ണന്‍, മല്ലികച്ചേച്ചി. എന്‍ മോരുകറിക്ക് ഞാന്‍ മുളക് പൊടിയണ്ണന്നെ ഒഴിവാക്കി. ആദ്യകാലങ്ങളില്‍ മല്ലിച്ചേച്ചിയേയും പൊടിക്കകത്ത് കയറ്റില്ലായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി മല്ലിച്ചേച്ചിയുമുണ്ട്.

സ്വാദ് വ്യത്യാസം വരില്ലേന്നോ?

എല്ലാം കരിഞ്ഞിരിക്കുമ്പോള്‍ എന്തോന്ന് മല്ലിസ്വാദ്, എന്തോന്ന് മുളക് സ്വാദ്. എല്ലാം കരിവദനന്‍ :)

---------------------------------------

മോരും മുതിരയും ഡൈയടിച്ച് ഡൈവേഴ്സിഫൈ ചെയ്താല്‍ എന്ത് ചെയ്യണമെന്ന് റീനി പറഞ്ഞുതന്നപ്പോള്‍ വണ്‍‌ഡറടിച്ചത് ഞാന്‍...

അതൊരടിപൊളിയൈഡിയായാണല്ലോ റീനീ, അപ്പോള്‍ ഇനി മോരുകറി അടുപ്പത്ത് വെച്ചിട്ട് ധൈര്യമായിട്ട് വന്ന് ബ്ലോഗാം. ഇത്രയും നാളും ഡൈവോഴ്‌സ് ചെയ്യുന്നതിന്റെ തൊട്ടിപ്പുറത്തെ സെക്കന്റ് വരെ ലെവന് തീകൊടുത്ത് ആ നിമിഷം കുടുംബക്കോടതിയില്‍ കൊണ്ടുപോയി സെറ്റിലാക്കുകയായിരുന്നു പതിവ്. എങ്കിലും ചില പിടിവാശിക്കാര്‍ പിരിഞ്ഞ് തന്നെ പോകും. അപ്പോള്‍ മിക്സി മതി. അതാണെങ്കില്‍ വാങ്ങിച്ചിട്ട് എന്ത് കാണിക്കും എന്ന് വെച്ച് പൊടീം പിടിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു.

-----------------------------------------


എന്തായാലും കലാശക്കൊട്ട് ദേവേട്ടന്റെ മോരുകരി രസീതുകുറ്റി തന്നെ.


(അങ്ങിനെ ഒരു പോസ്റ്റുകൂടി... ഇതെത്രനാള്‍ ഇങ്ങിനെ ഓടുമോ ആവോ)

Labels: , , , , ,

Link

Thursday, September 13, 2007

അതിന്യൂനത പാഠ്യപദ്ധതി

ഇത് One Swallow അണ്ണന്റെ തിരഞ്ഞെടുക്കാത്ത വളിപ്പുകള്‍ ബ്ലോഗില്‍ പച്ചരിയുടെ വേവ് ലെങ്ത് പോസ്റ്റിലിട്ട തിരഞ്ഞ് തന്നെയെടുത്ത കമന്റ്. “വെജിറ്റേറിയനാണെന്നും പറഞ്ഞെന്നെ കല്ല്യാണം കഴിച്ച് പറ്റിച്ച കിള്ളനാണ് ചേട്ടന്‍” എന്ന് മുഖചിത്രത്തില്‍ ഉര്‍വ്വശി ജയറാമിനോട് പറയുന്നതുപോലെ നല്ല ഒന്നാന്തരം പോസ്റ്റൊക്കെ ഇടയ്ക്കിടയ്ക്ക് ഡിലീറ്റ് ചെയ്യുന്ന കിള്ളനാണീ ഒറ്റവിഴുങ്ങിയണ്ണന്‍ :)

-------------------------------------------------------------------
കസേരയിലിരുന്ന് വട്ടം കറ-ക്ട്.പക്ഷേ ആ പടം കണ്ടപ്പോള്‍ പണ്ടാണോ ഈയിടെയാണോ എവിടെയാണോ വായിച്ചത് എന്ന് കണ്‍ഫ്യൂഷനായ തമാശു ഓര്‍മ്മ വന്നു, ഓമനിക്കാന്‍. ഷമികണം.

ഞാറയ്ക്കല്‍ പട്ടണം. പത്ത് പറക്കണ്ടം. ഞാറ് നടണം, കൊയ്യണം. നമ്മള് കൊയ്യും വിളച്ചിലുകളെല്ലാം നമ്മുടേതാകും പൈങ്കിളിയേ സ്റ്റൈല്‍. ആണ്-പെണ്ണ് മിക്സ് പണിക്കാര്‍ പത്ത് മുപ്പത് പേര്‍. സോഷ്യലിസ് പ്രകാരം ദീപസ്തംഭം മഹാശ്ചര്യമായി എല്ലാവരെയും ഇടകലര്‍ത്തി കണ്ടത്തിന്റെ ഒരറ്റത്ത് രാവിലെ നിര്‍ത്തി സ്റ്റാര്‍ട്ട്-ആക്‍ഷന്‍-കൈമറ പറഞ്ഞ് മുതലാളി ചായ കുടിക്കാന്‍ പോയി. ചായയും കുടിച്ച് ഊണും കഴിഞ്ഞ് മൂരിയും കാളയും നിവര്‍ത്താന്‍ പാടത്ത് വന്ന് നോക്കിയപ്പോള്‍ മുതലാളിക്ക് മനസ്സിലായി-ഈ അരി വേവൂലാ. പണിക്കാരൊക്ക ഇടകലര്‍ന്ന് നിന്നിടത്ത് തന്നെ. ഒരിഞ്ച് പോലും അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിയിട്ടില്ല. രാത്രി കൂലം കക്ഷത്തില്‍ വെച്ച് അരോഗദൃഢ്ഗാത്രനായി ആലോചിച്ച മുതലാളിക്ക് പണ്ട് സ്കൂളില്‍ പഠിച്ച ഹുമയൂണ്‍ സൈക്കളോളജി കുറച്ച് വൈകിയാണ് പിടികിട്ടിയത്. കുടയൊട്ട് കിട്ടിയുമില്ല.

അടുത്ത ദിവസം രാവിലെ സ്വന്തം ഇഷ്ടപ്രകാരം ഇടകലര്‍ന്ന് ഹാപ്പിയായി നിന്ന പണിക്കാരുടെ അറേഞ്ച്മെന്റ് മൊത്തം മുതലാളി മാറ്റി. ആണുങ്ങളൊക്കെ പാടത്തിന്റെ ഇങ്ങേയറ്റത്തും പെണ്ണുങ്ങളൊക്കെ അങ്ങേ അറ്റത്തും-മുഖാമുഖം സിനിമ.“സ്റ്റാര്‍ട്ട്-ആക്‍ഷന്‍-കൈമറ...“പത്ത് മിനിറ്റുകൊണ്ട് പത്തുപറക്കണ്ടത്തിലെ ഞാറു മുഴുവന്‍ നട്ട് തീര്‍ന്നു.
---------------------­--------------------------------------------
പക്ഷേ ഇതങ്ങ് കോപ്പിയടിച്ചാലോ...

സ്ഥലം പിന്നെയും ഞാറയ്ക്കല്‍ പട്ടണം. ടൈപ്പ് റൈറ്റര്‍ സെന്റര്‍. മുതലാളി കണ്ടമുതലാളി തന്നെ. സിക്സ്തും പാസ്സായ റോസമ്മ മുതല്‍ സിക്സ്തും ഗുസ്തിയുമായി നടക്കുന്ന കറിയാച്ചന്‍ വരെ ഉ ടായിപ്പ് പഠിക്കാന്‍ വരുന്ന സ്ഥലം. വിദ്യാരംഭത്തിന് ശേഷം കണ്ടത്തില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രപ്രകാരം ആണുങ്ങളെ മുറിയുടെ ഇങ്ങേയറ്റത്തും പെണ്ണുങ്ങളെ അങ്ങേയറ്റത്തും ഇരുത്തി. ടൈപ്പ് റൈറ്റിംഗ് ഫണ്ട ആദ്യം എല്ലാവരെയും പറഞ്ഞ് മനസ്സിലാക്കി- ആകാശം ഇടിഞ്ഞ് വീണാലും കീബോഡില് നോക്കി ടൈപ്പ് ചെയ്യരുത്. ഫണ്ട കഴിഞ്ഞ് എ.എസ്.ഡി.എഫ്. സെമികോണകം.എല്‍.കെ.ജെ അടിച്ചോളാന്‍ പറഞ്ഞിട്ട് മുതലാളി പോയി.

പതിവുപോലെ ഊണും കഴിഞ്ഞ് മൂരിയും കാളയും നിവര്‍ത്തി നിവര്‍ത്തനപ്രക്ഷോഭത്തിന് വന്ന് നോക്കിയപ്പോള്‍ മുതലാളി കേട്ട പാട്ട് “കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാന്‍...“. റോസമ്മയും കറിയാച്ചനും തുടങ്ങി എല്ലാവരും കണ്ണില്‍ കണ്ണില്‍ നോക്കിയിരിപ്പ് തന്നെ. നോട്ടമോ കീബോഡ് വഴിയും.

പിന്നെയും പതിവുപോലെ കൂലം കക്ഷത്തില്‍ വെച്ചാലോചിച്ച മുതലാളിക്ക് ഹുമയൂണ്‍ സൈക്കോളജി ഊണിന് മുന്‍പ് തന്നെ പിടികിട്ടി. കുടയും കിട്ടി. അടുത്ത ദിവസം അറേഞ്ച്മെന്റ് മൊത്തം മാറ്റി. ഒരാണ്-ഒരു പെണ്ണ്-ഒരാണ്-ഒരു പെണ്ണ്-ഒരാണ്-ഒരു പെണ്ണ്...നാലേ നാലു ദിവസം കൊണ്ട് കീബോഡില്‍ ഒളികണ്ണിട്ടുപോലും നോക്കാതെ എല്ലാ അണ്ണനും അണ്ണിയും ഇംഗ്ലീഷ് അക്ഷരമാല മൊത്തം ടൈപ്പ് ചെയ്യാന് പഠിച്ചു.(അടുപ്പത്തിട്ട നിറപറയരി വെന്തു. പോയി ചോറുണ്ണട്ടെ. സ്വാറി) :)
----------------------------------------------------------------

Labels: ,

Link

Saturday, September 01, 2007

ഇത് റാല്‍‌മിനോവിന്റെ പോസ്റ്റിലിട്ടത്

റാല്‍‌മിനോവിന്റെ ബാങ്ക് സന്ദര്‍ശനം എന്ന പോസ്റ്റിലിട്ട എന്റെ ബാങ്കനുഭവങ്ങള്‍ എന്ന ബെസ്റ്റ് സെല്ലറിന്റെ പുനഃപരീക്ഷണം.

---------------------------------------------------------------------

എല്ലാം ആപേക്ഷികം, ഐന്‍‌സ്റ്റൈനിനു സ്തുതി.

രംഗം ഒന്ന്:

ഒരു ന്യൂജെന്‍ ബാങ്കില്‍ പോയി, കൂട്ടുകാരനുമൊത്ത്. ഒരു ഡി.ഡി എടുക്കണം. ചെന്നപ്പോള്‍ സമയം രണ്ട് പത്ത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നില്‍ക്കുന്ന പ്രതീതി-എയറൊക്കെ കണ്ടിഷന്‍ ചെയ്ത്, നല്ല സോഫ്റ്റ് മ്യൂസിക്കൊക്കെ പാടിച്ച്, പതുപതാന്നിരിക്കുന്ന കാര്‍പ്പറ്റും അതിന്റെ ആയിരമിരട്ടി പതുപതാന്നുള്ള കസേരകളും...

“ഒരു ഡിഡി വേണമായിരുന്നല്ലോ”

“ഒരഞ്ചു മിനിറ്റു വെയ്റ്റ് ചെയ്യാമോ സാര്‍. ആളിപ്പോള്‍ വരും”

“ഓ ശരി”

അഞ്ച്...പത്ത്...പതിനഞ്ച്...

“ഹലോ” ഒരു ഡി.ഡി വേണമായിരുന്നല്ലോ, പതിനഞ്ച് മിനിറ്റായി വെയിറ്റു ചെയ്യുന്നു...”

“ആളിപ്പോള്‍ വരും സാര്‍...ഒന്ന് വെയിറ്റു ചെയ്യണേ...”

..ഇരുപത് (മിനിറ്റ്)...

മാനേജരുടെ മുറിയില്‍ കയറി.

“സാര്‍, ഞങ്ങള്‍ കഴിഞ്ഞ ഇരുപത് മിനിറ്റായി വെയിറ്റു ചെയ്യുന്നു. ആളില്ലെങ്കില്‍ നിങ്ങള്‍ക്ക് കാര്യം പറഞ്ഞാല്‍ പോരേ, ഞങ്ങള്‍ വേറേ ഏതെങ്കിലും ബാങ്കില്‍ പോയി കാര്യം സാധിക്കില്ലേ”

മാനേജര്‍ ഉടനെ വിളിച്ച് ചോദിക്കുന്നു-

“എന്താണ് പ്രശ്‌നം?... എന്താണ് കൌണ്ടറില്‍ ആളില്ലാത്തത്?... ഇവര്‍ ഇരുപത് മിനിറ്റായി വെയിറ്റു ചെയ്യുകയാണെന്ന് പറയുന്നു...”

“സാര്‍, ഡിഡി മാഡം ചോറുണ്ണാന്‍ പോയിരിക്കുകയാണ്. ഇരുപത് മിനിറ്റൊന്നുമായിട്ടില്ല, പതിനഞ്ച് മിനിറ്റേ ആയിട്ടുള്ളൂ ഇവര്‍ വെയിറ്റ് ചെയ്യാന്‍ തുടങ്ങിയിട്ട്, മാഡം ഇപ്പം വരും”

“കണ്ടോ ഇരുപത് മിനിറ്റൊന്നുമായിട്ടില്ല, പതിനഞ്ച് മിനിറ്റല്ലേ ആയിട്ടുള്ളൂ?... ഇപ്പോള്‍ വരും, ഒന്ന് വെയിറ്റു ചെയ്യ് കേട്ടോ” മാനേജര്‍

മാനേജര്‍ സാറിന്റെ ക്യാബിനു വെളിയിലെത്തിയപ്പോള്‍ വേറൊരു സാര്‍ വിളിച്ചു-അദ്ദേഹം ഇപ്പം ഡിഡി തരുമെന്നോര്‍ത്ത് ഓടിച്ചെന്നു.

“എന്താ പ്രശ്‌നം?”

“ഞങ്ങള്‍ ഡിഡിക്കായി... ഇരുപത് മിനിറ്റായി...ഇപ്പോള്‍ വരുമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ല”

“സീ, വീയാര്‍ ഓള്‍സോ ഹ്യൂമന്‍ ബീയിംഗ്‌സ്...ഷി ഹാഡ് ഗോണ്‍ ഫോര്‍ ലഞ്ച്... യു ഷുഡ് അണ്ടര്‍‌സ്റ്റാന്‍ഡ് ദാറ്റ്....”

(ങാഹാ, ഇത് പറയാനായിരുന്നോ ഇത്ര കാര്യമായി വിളിച്ചത്)

അത്യാവശ്യമുള്ള ഡിഡി അത്യാവശ്യമായി എടുത്ത് മൂന്നുമണിക്ക് മുന്‍‌പ് അത്യാവശ്യ സ്ഥലത്തെത്തിച്ചിട്ട് ഊണുകഴിക്കാനായാണ് ഞങ്ങള്‍ ആ ന്യൂജെന്‍ ബാങ്കില്‍ ചെന്നത്. ആ ഡിഡി അത്യാവശ്യ സ്ഥലത്ത് മൂന്നുമണിക്ക് മുന്‍പ് എത്തിച്ചില്ലെങ്കില്‍ അവിടുത്തെ അത്യാവശ്യക്കാരന് ഭക്ഷണവും കിട്ടില്ല, താമസവും കിട്ടില്ല. ഒരു ഹോസ്റ്റലിലേക്ക് വേണ്ട ഡിഡീയായിരുന്നു.

ആ ഡിഡി മാഡം ഉണ്ണാന്‍ പോയതോ ഉച്ചയ്ക്ക് അരയോ ഒന്നോ മണിക്കൂര്‍ ബ്രേക്കെടുക്കുന്നതോ ഒന്നുമല്ല പ്രശ്‌നം-ഉള്ള കാര്യം ഉള്ളപോലെ പറഞ്ഞിരുന്നെങ്കില്‍ ഇരിക്കണോ പോകണോ എന്ന് നമുക്ക് തീരുമാനിക്കാമല്ലോ. പക്ഷേ അതിനുപകരം ഇപ്പ ശരിയാക്കിത്തരാം എന്ന പപ്പു സ്റ്റൈലില്‍ അവിടെ പിടിച്ചിരുത്തി.

ഇറങ്ങി തൊട്ടപ്പുറത്തെ ഓള്‍ഡ് ജെന്‍ ബാങ്കില്‍ ചെന്നു.

“ഡിഡി വേണമല്ലോ”

“ദേ ഈ ഫോം ഒന്ന് പൂരിപ്പിച്ചോ കേട്ടോ”

രണ്ട്-മൂന്ന് മിനിറ്റുകൊണ്ട് ഫോം പൂരിപ്പിച്ചു കൊടുത്തു, കാശും കൊടുത്തു.

അഞ്ച് മിനിറ്റിനകം ഡിഡി റെഡി - മൊത്തം ആ ബാങ്കിലെ കയറ്റിറക്ക് സമയമുള്‍പ്പടെ ചിലവായത് മിനിറ്റ് പത്ത് മാത്രം.

പോകുന്നവഴിക്ക് ന്യൂജെന്‍ ബാങ്കില്‍ ഒന്നുകൂടി നോക്കി.

ഡിഡികൌണ്ടര്‍ അപ്പോഴും ഏക് ഏക് ശൂന്യ് ശൂന്യ് ശൂന്യ് ശൂന്യ്.

രംഗം രണ്ട്:

പട്ടണത്തിലെ ഒരു ന്യൂജെന്‍ ബാങ്കില്‍ ചെന്നു. എന്തോ അവിടുത്തെ അടിപൊളി സ്റ്റൈലിനേക്കാളും മനസ്സിനു പിടിച്ചത് നാട്ടിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് തിരുവിതാങ്കൂര്‍ തന്നെ. നാട്ടുകാരനായതുകൊണ്ടാണോ എന്നറിയില്ല, പക്ഷേ നല്ല പ്രൊഫഷണലിസം കണ്ടു അവരുടെ പെരുമാറ്റത്തിലും കാര്യങ്ങളിലും. ന്യൂജെന്‍ ബാങ്കില്‍ ഒരുമാതിരി പിള്ളേര്‍ കളി സ്റ്റൈലും. (ആരെപ്പറ്റി ഞാന്‍ നല്ല അഭിപ്രായം പറഞ്ഞാലും സെക്കന്റുകള്‍ക്കോ മണിക്കൂറുകള്‍ക്കോ ദിവസങ്ങള്‍ക്കോ അകം അത് നേരേ തിരിച്ച് പറയേണ്ടി വരും എന്നത് പലപ്പോഴും എനിക്ക് പറ്റിയിട്ടുള്ളതാണ്. സ്റ്റേറ്റ് ബങ്കര്‍ ഓഫ് തിരുവതാങ്കൂറുകാരാ, ഇപ്രാവശ്യമെങ്കിലും അങ്ങിനെ പറ്റാന്‍ ഇടവരുത്തരുതേ).

രംഗം മൂന്ന്

അന്താരാഷ്ട്ര സ്ഥലത്തെ അന്താരാഷ്ട്ര ബാങ്ക്. എല്ലാം ആംഗലേയമയം. ടൈ, കോട്ട്, ഷൂ ഇതൊക്കെ സാധാരണ വേഷങ്ങള്‍ മാത്രം

“മേയ് ജൂണ്‍ ഐ ഹെല്‍‌പ് യൂ സാര്‍”

“ഓ..യാ...യേ... ഐ ഹാവ് ചേഞ്ച്ട് മൈ അപാര്‍ട്ട്‌മെന്റ്. ഐ നീഡ് റ്റു ചേയ്ഞ്ച് മൈ അഡ്രസ്സ്“.

“ഇപ്പ ശരിയാക്കിത്തരാം സാര്‍, ദോ ഈ ഫോമൊന്ന് പൂരിപ്പിച്ചോ”

പൂരിപ്പിച്ചു.

“എല്ലാം ഓക്കേ സാര്‍. അഡ്രസ്സ് എപ്പം മാറ്റിയെന്ന് ചോദിച്ചാല്‍ മതി”

ഒരു ദിവസം, രണ്ട് ദിവസം, ഒരു മാസം...രണ്ട് മാസം.

പ്രതീക്ഷിച്ചത് പോലെ ബാങ്കില്‍ നിന്ന് കടലാസുകളൊന്നും വരുന്നില്ല (എല്ലാം വെറും സ്റ്റേറ്റ്‌മെന്റുകള്‍ മാത്രം. അതുകൊണ്ട് വന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല...എന്നാലും ഒന്നും വരുന്നില്ലല്ലോ എന്നൊരു ഇത്...).

രണ്ട് മാസം കഴിഞ്ഞ് ഒന്നുകൂടി ബാങ്കില്‍ പോയി.

“ഹൌ ക്യാന്‍ ഐ ഹെല്പ് യൂ സാര്‍?”

“അതേയ് രണ്ട് മാസം മുന്‍പ് എന്റെ വിലാസം മാറ്റണമെന്ന് പറഞ്ഞ് ഒരു ഫോമൊക്കെ പൂരിപ്പിച്ച് കൊടുത്തിരുന്നു...”

“വണ്‍ മിനിറ്റ് സാര്‍”

“അതേയ്...സാറേ, എന്തോ എന്തിനോ എന്തൊക്കെയോ പ്രശ്നങ്ങള്‍ കാരണം സംഗതി ഇപ്പോഴും പഴയ വിലാസം തന്നെ. എന്താ പറ്റിയതെന്നറിയാന്‍ വയ്യ. ഒന്നുകൂടി ഈ ഫോമൊന്ന് പൂരിപ്പിക്കാമോ? മാപ്പുണ്ട് കേട്ടോ”

പൂരിപ്പിച്ചു-എന്തായാലും ഇപ്രാവശ്യം സംഗതി ശരിയായി.

രംഗം നാല്

അതേ അന്താരാഷ്ട്ര സ്ഥലത്തെ അതേ അന്താരാഷ്‌ട്ര ബാങ്ക്.

“മേയ് ജൂണ്‍ ജൂലൈ ഐ ഹെല്പ് യൂ സാറേ സാറേ സാമ്പാറേ”

“എനിക്കിപ്പോള്‍ ചെക്ക് കാര്‍‌ഡാണ് ഉള്ളത്. ഒരു ഡെബിറ്റ് കാര്‍ഡ് വേണമായിരുന്നു”

“അതിനെന്താ ഈ ഫോമൊന്ന് പൂരിപ്പിച്ചുകൊള്ളൂ കേട്ടോ-രണ്ടാഴ്ചയ്ക്കകം വിവരമറിയും”

പൂരിപ്പിച്ചു.

ഒരാഴ്‌ച, രണ്ടാഴ്‌ച, മൂന്നാഴ്‌ച...

“ഹൌ ക്യാന്‍ ഐ ഹെല്പ് യൂ സാറേ സാറേ സാമ്പാറേ”

“അതേ, ഞാന്‍ ഒരു മൂന്നാഴ്ച മുന്‍പ് ഒരു ഡെബിറ്റ് കാര്‍ഡിന് അപേക്ഷിച്ചിരുന്നു. ഇതുവരെ ഒരനക്കവുമില്ല. സംഗതി ഇപ്പോള്‍ ആഴ്ച മൂന്നായി. നിങ്ങള്‍ രണ്ടെന്നായിരുന്നല്ലോ പറഞ്ഞിരുന്നത്”

“വണ്‍ മൊമന്റോ സാര്‍”

“അതേയ്...സാറേ, എന്തോ എന്തിനോ എന്തൊക്കെയോ പ്രശ്നങ്ങള്‍ കാരണം ആ അപേക്ഷ ഇവിടെനിന്ന് പോയില്ല. സാര്‍ ഈ ഫോമില്‍ ഒരൊപ്പിട്ടാല്‍ മതി, ബാക്കിയൊക്കെ ഓക്കേ, പിണ്ണാക്ക്”

“അല്ല ഇതെന്താ നിങ്ങളുടെ ബാങ്കില്‍ എന്ത് കുന്തത്തിനും രണ്ട് പ്രാവശ്യം വരണമെന്നോ മറ്റോ ആണോ?”

“സാര്‍, വീയാര്‍ വെരിവെരി സോറി. വാട്ടൈ ക്യാന്‍ ഡൂ ഈസ്... അപോളജൈസ് റ്റു യൂ. അന്ന് ആരുടെയടുത്താണ് ഫോം പൂരിപ്പിച്ച് കൊടുത്തതെന്ന് വല്ല ഓര്‍മ്മയുമുണ്ടെങ്കില്‍ ഞാന്‍ അവരോട് ചോദിക്കാം. അവരും വന്ന് പറയും മാപ്പ്. വേണമെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും കോറസ്സായി ഒന്നുകൂടി മാപ്പാം. അല്ലാതിപ്പോള്‍ എന്തോന്ന് ചെയ്യാന്‍...?”

“ഒന്നും വേണ്ടേ, ഒപ്പെവിടെ ഒപ്പെവിടെ ഒപ്പെവിടെ മക്കളേ ഇടേണ്ടത്?”

ഒപ്പിട്ട് കൊടുത്തിട്ടുണ്ട് ഇന്നലെ. ഇപ്രാവശ്യം വിതിന്‍ വണ്‍ വീക്കില്‍ തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരിക്കുന്നത്.

രംഗം അഞ്ച്

നാട്ടിലെ ഓള്‍ഡ് ജെന്‍ ബാങ്ക്. ഒരക്കൌണ്ടില്‍ നിന്ന് വേറൊരക്കൊണ്ടിലേക്ക് ഓണ്‍ലൈന്‍ പൈസാ മാറ്റപ്പരുപാടിയില്‍ കണ്‍‌ഫ്യൂഷന്‍. ഈമെയിലയച്ചു. നല്ല ഒന്നാന്തരമായി അവര്‍ സംഗതി കൈകാര്യം ചെയ്തു. മൂന്ന് ദിവസം കൊണ്ട് പ്രശ്‌നമെല്ലാം തീര്‍ന്നു.

അതുകൊണ്ട് എന്റെ അനുഭവത്തില്‍ ഇതെല്ലാം വെറും ആപേക്ഷികം. പിന്നെ ന്യൂജെന്‍ ബാങ്കില്‍ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഓരോ ചിരിക്കും അവര്‍ പൈസയും ഈടാക്കും നമ്മുടെയടുത്തുനിന്ന്. ഓള്‍ഡ് ജെന്‍ ബാങ്കില്‍ അത്രയ്ക്ക് കഴുത്തറപ്പില്ല എന്ന് തോന്നുന്നു (ഉറപ്പില്ല).ബംഗാള്‍വള്ളൂരില്‍ ഏതോ രണ്ട് കൊല്ലങ്ങള്‍ അടുപ്പിച്ച് ബെസ്റ്റ് ബാങ്കായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു സ്റ്റേറ്റ് ബാങ്കായിരുന്നു എന്നും എന്റെ സുഹൃത്ത് പറഞ്ഞു.

Labels: , , ,

Link

Sunday, August 19, 2007

“ഇതെങ്ങിനെയൊത്തെടി മറിയേ...”

പണ്ട് നിഷാദ് ഈ പോസ്റ്റില്‍ പറഞ്ഞിരുന്നു, ആരെങ്കിലും കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ഒരു പോസ്റ്റിട്ടു കഴിയുമ്പോള്‍ ഏതെങ്കിലും ഒരണ്ണന്‍ ഓടി വന്ന് പറയും, “ഇതേ കാര്യം, ഇതേ കഥ, ഇതേ പശ്ചാത്തലം, ബ്ലോഗ് തുടങ്ങിയ കാലം മുതല്‍ ഞാന്‍ എഴുതണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു എന്ന്. നിഷാദ് ചോദിക്കുന്നത്, എങ്കില്‍ പിന്നെ എന്തിന് ഇത്രയും കാലം അത് ചെയ്യാതിരുന്നു? ലെവന്‍ എഴുതി പോസ്റ്റിക്കഴിഞ്ഞിട്ട് ഓടി വന്ന് പറയുന്നതുകൊണ്ട് എന്ത് പ്രയോജനം?"

അവിടെ നിഷാദിനോട് അന്നും ഞാന്‍ പൂര്‍ണ്ണമായും യോജിച്ചിരുന്നില്ല. ഞാന്‍ പറഞ്ഞു, യഥാര്‍ത്ഥത്തില്‍ അങ്ങിനെ തോന്നിയതാണെങ്കില്‍ ആ കാര്യം ഒരു കമന്റായി പറയുന്നതുകൊണ്ട് എന്താണ് കുഴപ്പം? എനിക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലയിടത്തൊക്കെ ഞാന്‍ പറയണമെന്നും ഓര്‍ത്തിട്ടുണ്ട്. ചിലയിടത്തൊക്കെ പറഞ്ഞിട്ടും ഉണ്ട് എന്ന് തോന്നുന്നു. ഈ കാര്യങ്ങളൊക്കെ അന്ന് ഞാന്‍ അവിടെ കമന്റായി പറഞ്ഞിരുന്നു.

പക്ഷേ കഴിഞ്ഞ രണ്ട് ദിവസമായി ബ്ലോഗുകളില്‍ വന്ന രണ്ട് പോസ്റ്റുകള്‍ വായിച്ചപ്പോള്‍ നിഷാദിന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ എനിക്കും സംഭവിക്കുകയാണല്ലോ എന്ന് ഞാനറിഞ്ഞു. ആരോ എന്റെ പ്ലാനും പദ്ധതിയും ടാപ്പും ടേപ്പും ചെയ്യുന്നുണ്ടോ എന്നുപോലും ഞാന്‍ സംശയിച്ചുപോയി. ഞാന്‍ എഴുതണമെന്ന് വിചാരിച്ചിരുന്ന രണ്ട് കാര്യങ്ങള്‍ അടുപ്പിച്ചടുപ്പിച്ച് രണ്ടുദിവസമായി രണ്ട് വ്യത്യസ്ഥ ബ്ലോഗുകളില്‍ പോസ്റ്റുകളായി പ്രത്യക്ഷപ്പെട്ടതിനെ തല്‍‌ക്കാലം കോയ കണ്ട ഒരു ഇന്‍സിഡന്റായി കരുതാനേ പറ്റുന്നുള്ളൂ :)

ആദ്യത്തെ സംഭവം ഡാലിയുടെ വനിതാലോകത്തിലെ ഈ പോസ്റ്റായിരുന്നു. ആ പോസ്റ്റില്‍ ഡാലി പറഞ്ഞ വെള്ളത്തിന്റെ കാര്യം യുക്തിവാദപ്പോസ്റ്റ് സീരീസില്‍ (1, 2, 3) സുകുമാരന്‍ മാഷിന്റെ ഒരു പരാമര്‍ശത്തിന് (തെളിവുകളില്ലാതെ കാര്യങ്ങള്‍ വിശ്വസിക്കുന്നതിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഒരു പരാമര്‍ശം) മറുപടിയായി അവിയല്‍ ബ്ലോഗില്‍ ഇടണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഞാന്‍ ഉദാഹരിക്കാന്‍ വെച്ചിരുന്ന കാര്യമെടുത്ത് ഡാലി ഡാലിയുടെ പോസ്റ്റിനെ ഉദാഹരിച്ചിരിക്കുന്നത് കണ്ടത്. (അവിയല്‍ ബ്ലോഗില്‍ ഇടണമെന്ന് തോന്നാന്‍ കാര്യം, സുകുമാരന്‍ മാഷിന്റെ ബ്ലോഗില്‍ വളരെ ഗൌരവതരമായ, എനിക്കൊന്നും വലിയ പിടിപാടില്ലാത്ത രീതിയിലുള്ള ചര്‍ച്ചകളായിരുന്നു. അവിടെ പോയി എന്തെങ്കിലും മണ്ടത്തരം പറയാന്‍ ഞാന്‍ ആകപ്പാടെ സങ്കോചമനസ്‌കനായിപ്പോയി). അധികമൊന്നുമില്ലെങ്കിലും ഉള്ള യുക്തിയൊക്കെ വെച്ച് ചിന്തിച്ചിട്ടും “ഇതെങ്ങിനെയൊത്തെടി മറിയേ” സ്റ്റൈലില്‍ ഞാന്‍ കുറച്ച് നേരമിരുന്നു. പിന്നെ ഒന്നുമറിയാ (കണ്ടോ മറിയ രണ്ട് പ്രാവശ്യം വന്നത്, ഇതുമെങ്ങിനെയൊത്തെടി മറിയേ)ത്തവനെപ്പോലെ ഡാലിക്ക് ഒരു ആശംസയൊക്കെ അര്‍പ്പിച്ച് അവിടെനിന്ന് പോന്നു.

(ഡാലി പറഞ്ഞ കാര്യം തന്നെ ഞാനും പറയാന്‍ ഉദ്ദേശിച്ചു എന്ന് പറയുമ്പോള്‍ യുക്തിവാദത്തെ സംബന്ധിച്ച് എന്റെ അഭിപ്രായം തന്നെയാണ് ഡാലിക്കും എന്ന് വ്യാഖ്യാനിക്കരുതെന്നപേക്ഷ. ഡാലി പറഞ്ഞ പശ്ചാത്തലവും ഞാന്‍ ഉദ്ദേശിച്ച പശ്ചാത്തലവും തമ്മില്‍ ഇന്ദ്രന്‍സും എന്നെല്‍ ബാല്‍‌സും തമ്മിലുള്ള വ്യത്യാസമുണ്ട്. യുക്തിവാദത്തെപ്പറ്റി ഡാലിയുടെ അഭിപ്രായം എന്താണെന്ന് പോലും എനിക്കറിയില്ല. എങ്കിലും എന്തിനും തെളിവ് വേണം എന്ന രീതിയിലുള്ള ഒരു പരാമര്‍ശം യുക്തിവാദത്തെപ്പറ്റിയുള്ള പോസ്റ്റില്‍ കണ്ടപ്പോള്‍ പൂര്‍ണ്ണമായും തെളിയാത്ത പല സംഗതികളും ശാസ്ത്രത്തിലുമുണ്ടെങ്കിലും ശാസ്ത്രം തെറ്റാണെന്നാരും പറയുന്നില്ലല്ലോ എന്ന രീതിയിലുള്ള ഒരു മറുപടി പറയാന്‍ വെള്ളത്തെ ഉദാഹരണമാക്കാമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ആ ഉദാഹരണം എത്രമാ‍ത്രം അനുയോജ്യമാണ് അക്കാര്യത്തില്‍ എന്നതും എനിക്കറിയില്ല. എന്തായാലും ഞാന്‍ ഇന്നോ നാളെയോ ഒരു അവിയല്‍ പോസ്റ്റ് അതിനെപ്പറ്റി ഇടാമെന്ന് വിചാരിച്ച് ഇന്നലെ നോക്കിയപ്പോള്‍ ദേ കിടക്കുന്നു, അതേ കാര്യം ഡാലിയും ഉദാഹരിച്ചിരിക്കുന്നു- വേറേ പശ്ചാത്തലത്തിലാണെങ്കിലും (ഇത് പിന്നെയും പിന്നെയും പറയാന്‍ കാര്യം നേരത്തെ പറഞ്ഞതുപോലെ “ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍” എന്ന് പറഞ്ഞാല്‍ അതുപോലും തോന്നിയതുപോലെ വ്യാഖ്യാനിക്കുന്ന സമയമായതുകൊണ്ടാണ്-ഒരു പ്രിവന്റീവ് പ്രിക്കുവേഷന്‍).

അങ്ങിനെ “ഇതെങ്ങിനെയൊത്തെടി മറിയേ“ ഷോക്കില്‍ ഇന്നലെ പോയിക്കിടന്നുറങ്ങിയ ഞാന്‍ ഇന്ന് “പിന്‍‌മൊഴിയില്ലാത്ത എന്റെ ബ്ലോഗ് ദിനങ്ങള്‍” എന്ന ടൈറ്റില്‍ വേണോ, ഇനി പിന്‍‌മൊഴി എന്ന വാക്ക് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയാലോ, അതുകൊണ്ട് കമന്റ് അഗ്രഗേറ്റര്‍ എന്ന പൊതുനാമം ഉപയോഗിച്ചാല്‍ മതിയോ ടൈറ്റിലില്‍ എന്നൊക്കെ ആലോചിച്ച് പിന്‍‌മൊഴിയില്ലാതെ ബ്ലോഗുമ്പോള്‍ എനിക്കുണ്ടാകുന്ന ആ ഒരു ഹാലൂസിനേഷനും ഇല്ല്യൂമിനേഷനും ലൂസ് മോഷനും എന്റെ മൂന്നുകോടിമുപ്പത്തിമൂന്ന് ലക്ഷത്തി മുപ്പത്തിമൂവായിരത്തി മുന്നൂറ്റിമൂന്നേ പോയിന്റ് മൂന്നേമൂന്ന് വരുന്ന ആരാധകരും വായനക്കാരുമായി പങ്ക് വെയ്ക്കാം എന്നൊക്കെ വിചാരിച്ച് ബ്ലോഗ് തുറന്നപ്പോള്‍ ദോ കിടക്കുന്നു, ഇഞ്ചിയുടെ പുതിയ പോസ്റ്റ്, സ്വതന്ത്ര ബ്ലോഗിംഗിനെപ്പറ്റി... ഞാന്‍ പറയണമെന്ന് വിചാരിച്ചിരുന്നോ എന്ന് കണ്‍ഫ്യൂഷനൊക്കെ ഉണ്ടാക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ ഞാന്‍ പറയുമായിരുന്നതിനെക്കാളും നന്നായി എന്ന് എനിക്ക് തോന്നിയ രീതിയില്‍ ഇഞ്ചി അവിടെ പറഞ്ഞിരിക്കുന്നു. കേപ്പീയേസീ ലളിത സ്റ്റൈലില്‍ കവിളത്ത് കൈയ്യും വെച്ച് ഞാന്‍ ഒന്നുകൂടി പറഞ്ഞു:

“ഇതെങ്ങിനെയൊത്തെടി മറിയേ...”

അങ്ങിനെ രണ്ട് ബ്ലോഗര്‍മാര്‍ രണ്ട് ദിവസം അടുപ്പിച്ച് ഞാന്‍ പറയാനുദ്ദേശിച്ചിരുന്ന കാര്യങ്ങള്‍ അവരവരുടെ രീതിയില്‍ അവതരിപ്പിച്ചത് നേരിട്ട് കണ്ട ഷോക്കിലാണ് ഈ പോസ്റ്റെഴുതുന്നത്. ഇത് വായിച്ചിട്ട് “എന്നാപ്പിന്നെ നിനക്കിത് തോന്നിയപ്പോളങ്ങ് എഴുതാന്‍ മേലായിരുന്നോ?” “വല്ലവരും പോസ്റ്റിട്ടിട്ട് അത് കണ്ട് “ഇത് ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം തന്നെയാണല്ലോ” എന്നൊക്കെ പറയുന്നത് ശുദ്ധ പോക്രിത്തരമല്ലേ” എന്നൊന്നും ആരും പറയരുതേ. ശരിക്കും സംഭവിച്ച കാര്യങ്ങള്‍ തന്നെ. വേണമെങ്കില്‍ ബ്ലോര്‍ക്കോ അനാലിസിസ് ടെസ്റ്റ്, ബ്ലോഗ് മാപ്പിംഗ് ടെസ്റ്റ് തുടങ്ങി എന്ത് ആധുനിക ശാസ്ത്രീയ കുറ്റാന്വേഷണ വൈദ്യര്‍ വൈദ്യമഠം ശാസ്ത്ര മനഃശാസ്ത്ര പരിപാടിക്കും എന്റെ ബ്ലോഗുകളെ വിധേയമാക്കിക്കോ, പൂര്‍ണ്ണ സമ്മതം. തോന്നിയ സമയത്ത് എഴുതാതിരുന്നത് തോന്നിയ സമയങ്ങള്‍- 1) ഉറങ്ങുന്നതിന് രണ്ട് മിനിറ്റ് മുന്‍പ്; 2) കുളിച്ചുകൊണ്ടിരുന്നപ്പോള്‍; 3) പാല് വാങ്ങിക്കാന്‍ പോയ സമയം; 4) ആപ്പീസിലേക്ക് നടക്കുന്ന സമയം ഇവയൊക്കെയായിരുന്നതുകൊണ്ടാണ്. ഈ സമയങ്ങളിലൊന്നും കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാനുള്ള ഒരു സാഹചര്യമില്ലായിരുന്നു-ശരിക്കും.

എന്തായാലും ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ കമന്റ് അഗ്രഗേറ്ററിലേക്ക് അയക്കുന്നത് പിന്‍‌മൊഴി നിര്‍ത്തിയതില്‍ പിന്നെ തുടര്‍ന്നും ചെയ്യാത്തതിന്റെ ഒരു സുഖം ഞാനും ഇപ്പോള്‍ അനുഭവിക്കുന്നുണ്ട് എന്നത് സത്യം. പിന്‍‌മൊഴി നിര്‍ത്തിയപ്പോള്‍ ഒരു ഇന്റര്‍വ്യൂ, കുറച്ച് കമന്റുകള്‍, ഒരു അവിയല്‍ പോസ്റ്റ് ഇവയൊക്കെ നടത്തിയതാണ് ഞാനും. ബ്ലോഗിംഗിന് കമന്റ് അഗ്രഗേഷന്‍ ഒരു അത്യന്താപേക്ഷിത സംഗതിയാണ് എന്നതായിരുന്നു എന്റേയും ചിന്ത. പക്ഷേ അതില്ലാതെ ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എന്തില്‍‌നിന്നൊക്കെയോ മോചനം നേടിയ ഒരു ഫീലിംഗ്‌സൊക്കെ കിട്ടുന്നുണ്ട്. എന്ന് വെച്ച് പിന്‍‌മൊഴി ഉപയോഗിച്ചിരുന്ന കാലത്ത് എന്റെ പോസ്റ്റുകളില്‍ വന്ന കമന്റുകളെയും അത് ഉപയോഗിക്കാത്ത കാലത്ത് എന്റെ പോസ്റ്റുകളില്‍ വരുന്ന കമന്റുകളെയും ഒരേ വികാരത്തോടെ തന്നെയാണ് ഞാന്‍ കാണുന്നത്. പക്ഷേ പിന്‍‌മൊഴി ഉള്ളപ്പോള്‍ അതിങ്ങനെ ഓരോ അഞ്ച് മിനിറ്റും റിഫ്രഷ് ചെയ്ത് രണ്ടും മൂന്നും നാലും ബ്ലോഗുകളില്‍ ഒരേ സമയം കൈ വെച്ച് അവിടെയൊക്കെപ്പോയി ആവശ്യത്തിനും അനാവശ്യത്തിനും കമന്റുകളിട്ട് ഒരു ശല്ല്യക്കാരനായ കമന്റ്കാരനായി മാറിയിരുന്നു ഞാന്‍. ഇപ്പോള്‍ അത് സ്വല്പമൊക്കെ കുറഞ്ഞിട്ടുണ്ടോ എന്നൊരു സംശയമുണ്ട്.

എല്ലാവരും കമന്റുകള്‍ കമന്റ് അഗ്രഗേറ്ററിലേക്ക് അയക്കുന്നത് നിര്‍ത്തിയാല്‍ പിന്നെ അതിഗംഭീരമായ ചര്‍ച്ചകളിലൊക്കെ ഇടിച്ച് കയറി എന്റെ ഹിമാലയന്‍ “വിജ്ഞാനങ്ങള്‍” ഞാനെങ്ങിനെ വിളമ്പും എന്നൊക്കെയുള്ള ആശങ്കകള്‍ എനിക്കുണ്ടായിരുന്നു. പക്ഷേ കിരണിന്റെ ഈ പോസ്റ്റിലും മറ്റും കമന്റ് അഗ്രഗേറ്ററുകളെ ആശ്രയിക്കാതെ, പ്രത്യേകിച്ച് തടസ്സമൊന്നും കൂടാതെ തന്നെ എന്റെ പൊട്ടത്തരങ്ങള്‍ വിളമ്പാന്‍ എനിക്ക് സാധിച്ചു. മറുമൊഴി കമന്റ് അഗ്രഗേറ്റര്‍ ഉപയോഗിച്ചിരുന്നു എങ്കിലും കിരണിന്റെ പോസ്റ്റില്‍ നേരിട്ട് പോയിത്തന്നെയായിരുന്നു പലപ്പോഴും എന്റെ വിജ്ഞാനങ്ങള്‍ കൊജ്ഞാണനായി വിളമ്പിയിരുന്നത്. അതുകൊണ്ട് വേണമെങ്കില്‍ ചക്ക പ്ലാവിലും കായ്ക്കും എന്ന തിയറിപ്രകാരം എന്റെ “വിജ്ഞാനങ്ങള്‍“ മറ്റുള്ളവരുമായി പങ്ക് വെക്കുന്നതിനും അവരുടെ വായിലിരിക്കുന്നത് കേള്‍ക്കുന്നതിനും കമന്റ് അഗ്രഗേറ്ററുകളെ ആശ്രയിച്ചില്ലെങ്കിലും പറ്റും എന്നെനിക്ക് മനസ്സിലായി.

മലയാളം ബ്ലോഗുകളുടെ തുടക്കത്തില്‍ ബ്ലോഗിംഗിന്റെ വളര്‍ച്ചയ്ക്ക് കമന്റ് അഗ്രഗേറ്ററുകള്‍ പോലെ എന്തെങ്കിലും വേണം എന്ന ദീര്‍ഘവീക്ഷണം അതുണ്ടാക്കിയവര്‍ക്കുണ്ടായിരുന്നു. അതുപോലെതന്നെ ബ്ലോഗിംഗിന്റെ ഈ ഒരു ഘട്ടത്തില്‍ ആ കമന്റ് അഗ്രഗേഷന്‍ പരിപാടി നിര്‍ത്തണം എന്ന ദീര്‍ഘവീക്ഷണവും അവര്‍ കാണിച്ചു. ഇത് തികച്ചും വ്യക്തിപരമായ ഒരു നിരീക്ഷണം മാത്രം. ശരിക്കും ഭാവിയില്‍ കമന്റ് അഗ്രഗേഷനുള്ളതാണോ ഇല്ലാത്തതാണോ കൂടുതല്‍ നല്ലതായി വരുന്നത് എന്നെനിക്കറിയില്ല. പക്ഷേ കമന്റ് അഗ്രഗേറ്ററുകളിലേക്ക് എന്റെ ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ അയക്കാതെയും ഞാന്‍ ബ്ലോഗിംഗ് തുടരുന്നു എന്നത് മലയാളം ബ്ലോഗുകളെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമായ ഒരു വാര്‍ത്തയല്ല.

പക്ഷേ ഇവിടെ ടോപ്പിക്ക് അതല്ല, ഇതെങ്ങിനെയൊത്തെടി മറിയേ... അതാണ് ടോപ്പിക്ക്:)

Labels: , ,

Sunday, July 29, 2007

റബ്ബര്‍ ടെക്‍നോളജി മലയാള സിനിമയില്‍

വലിച്ചാല്‍ വലിയ്ക്കുന്നത്രയും നീളുകയും വിട്ടാല്‍ പൂര്‍വ്വ സ്ഥിതി പ്രാപിക്കുകയും ചെയ്യുന്നത് റബ്ബര്‍ മാത്രമല്ല എന്ന് ഇന്നലെ മനസ്സിലായി-ബിഗ് ബി എന്ന മലയാളം സിനിമയിലെ പല സീനുകളും കണ്ടപ്പോള്‍ ഒരു റബ്ബര്‍ ബാന്‍ഡ് എടുത്ത് വലിക്കുന്ന പ്രതീതി തോന്നിപ്പോയി (ബിഗ് ബി പങ്കകള്‍ ക്ഷമിക്കുക-സത്യമായിട്ടും തോന്നിയതാണ്).

സിനിമയുടെ തുടക്കത്തില്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന സീന്‍ തന്നെ നല്ല ഒന്നാന്തരം റബ്ബര്‍ ടെക്‍നോളജി. രണ്ട് മണിക്കൂര്‍ ഇരുപത്തെട്ട് മിനിറ്റുള്ള ചിത്രത്തില്‍ മമ്മൂട്ടിയുടെ ജീപ്പ് പ്രത്യക്ഷപ്പെടുന്നത് 14:05-ആം മിനിറ്റില്‍. മമ്മൂട്ടിയെ പരിചയപ്പെടുത്തി തീരുന്നത് 20:00-ആം മിനിറ്റില്‍. മൊത്തം സിനിമയുടെ ദൈര്‍ഘ്യത്തിന്റെ അഞ്ച് ശതമാ‍നത്തോളം നായകാവതരണത്തിനായി എടുക്കുക എന്നതൊക്കെയായിരിക്കും മോഡേണ്‍ ഫിലിം ടെക്‍നോളജി തിയറി എന്ന് കരുതി കണ്ടിരുന്നു.

ഹരീയുടെ നിരൂപണത്തില്‍ സഹ്യന്‍ പറഞ്ഞതുപോലെ മമ്മൂട്ടി ഒരു മസില്‍‌മൂട്ടി ആയോ എന്ന് പലയിടത്തും എനിക്ക് തോന്നിപ്പോയി (സഹ്യന്റെ കമന്റ് ദോ ഈ പോസ്റ്റ് എഴുതാന്‍ നേരത്ത് ഹരീ ഇതിന്റെ നിരൂപണമെഴുതിയിട്ടുണ്ടല്ലോ എന്നോര്‍ത്ത് അത് റഫര്‍ ചെയ്ത സമയത്താണേ ഞാന്‍ ആദ്യമായി കണ്ടത്. മുന്നില്‍ വിധിച്ചതല്ല എന്ന് സാരം). ഉദാഹരണം പടത്തില്‍ മണിയന്‍ പിള്ള രാജു ആന്‍ഡ് മകള്‍ അവരുടെ വീട്ടില്‍ ആദ്യമായി വരുന്ന സീനിലെ മൊത്തം മമ്മൂട്ടികള്‍.

അങ്ങിനെ പടമൊക്കെ കണ്ട് കണ്ട് വന്നപ്പോഴാണ് മമ്മൂട്ടിയുടെ ഭൂതകാലവും കണ്ടത്. ഉള്ളത് പറഞ്ഞാല്‍ മമ്മൂട്ടി ഒരു വക്കീലായിക്കോ, ഡോക്ടറായിക്കോ, ചതിക്കാത്തതോ ചതിക്കുന്നതോ ആയ ചന്തുവായിക്കോ, പൊന്തന്മാട/വിധേയന്‍/അംബേദ്‌കര്‍ ആരുമായിക്കോ, പക്ഷേ ഒരു ബോഡിഗാര്‍ഡാവേണ്ടഎന്നതാണ് എന്റെ വിനീത് ബാലകൃഷ്ണന്‍ വിനീത് ശ്രീനിവാസന്‍ അഭിപ്രായം. എന്തോ ഒരു ചേര്‍ച്ചയും തോന്നിയില്ല, മമ്മൂട്ടിയും ആ റോളും തമ്മില്‍. ആ സീന്‍ കണ്ടപ്പോള്‍ മമ്മൂട്ടിയ്ക്ക് വയസ്സായി എന്ന സത്യവും ആദ്യമായി ഞാന്‍ മനസ്സിലാക്കി. ആ സീനില്‍ എന്നെ അതിഭീകരമായി അലട്ടിയ ഒരു പ്രശ്‌നമുണ്ടായിരുന്നു. എതിരാളിയുടെ ബോഡിഗാര്‍ഡുകള്‍ മമ്മൂട്ടിയെ കൂലം കക്ഷമായി പരിശോധിച്ച് അദ്ദേഹം നിരായുധനായി എന്ന് ഉറപ്പുവരുത്തിയ സീനില്‍, എതിരാളി മമ്മൂട്ടിയുടെ ബോസിനെ വെടിവെക്കാന്‍ തോക്കെടുത്തപ്പോള്‍ മമ്മൂട്ടി എങ്ങിനെ തോക്കൊപ്പിച്ചു എന്നത്. ആദ്യം ദേഹമാസ് കല്‍ പരിശോധിച്ചവന്മാര്‍ ഇത്രയ്ക്ക് മണ്ടന്മാരായിരുന്നോ എന്നുമോര്‍ത്തു. പക്ഷേ പടം പീസുപീസായി കണ്ട് കണ്ട് വന്നപ്പോള്‍ ആ ടെക്‍നോളജി പിടികിട്ടി.

ഇതു കണ്ടോ മമ്മൂട്ടിയുടെ തോ‍ക്കിറങ്ങി വരുന്നത്...


ആ സീനൊക്കെ കണ്ട് കണ്ട് വന്നപ്പോഴാണ് റബ്ബര്‍ ടെക്‍നോളജി സീനുകള്‍ തുടങ്ങിയത്. മമ്മൂട്ടിയും അനുജന്മാരും ഒരു ജീപ്പില്‍. വില്ലന്മാര്‍ വേറൊരു ജീപ്പില്‍. നമ്മള്‍ ഇങ്ങിനെ ഒരു വേവ്‌ലെങ്‌തില്‍ (തിരഞ്ഞെടുക്കാത്ത വളിപ്പുകളിലെ വേവ്‌ലെങ്‌തല്ല, പിന്നെന്താണെന്ന് ചോദിച്ചാല്‍ അതൊട്ടറിയാനും വയ്യ) ആ സ്പീഡിനനുസരിച്ച് നമ്മുടെ കണ്ണുകളെയും തലച്ചോറിനെയും (ഉണ്ടെന്ന്...) അഡ്‌ജസ്റ്റ് ചെയ്ത് വരുമ്പോളതാ സീന്‍ മൊത്തം വലിയുന്നു-ഒരു റബ്ബര്‍ ബാന്‍ഡ് വലിച്ച് നീട്ടിയതുപോലെ. നല്ല സ്പീഡില്‍ പോയ സാധനം പെട്ടെന്ന് സ്ലോമോഷന്‍. ഒരു സെക്കന്റ് കഴിഞ്ഞപ്പോള്‍ ക്വിക്ക് മോഷന്‍. പിന്നെ ലൂസ് മോഷന്‍. അങ്ങിനെ മോഷനുകളെല്ലാം ഇടകലര്‍ന്ന് വന്നൊരു കളി. റബ്ബറിനെ ഓര്‍മ്മ വന്നു. അത് ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യമായിരുന്നെങ്കില്‍ രസകരമായിരുന്നു. പക്ഷെ സംവിധായകനും എഡിറ്റര്‍ക്കുമെല്ലാം ശരിക്കത് ബോധിച്ചെന്ന് തോന്നുന്നു. എല്ലാ മോഷനുകളുമുണ്ടായിരുന്നതുകൊണ്ട് ടോട്ടല്‍ ഫിലിം ഈസ് എ കോണ്‍‌സ്റ്റന്റ് ആയതുകാരണം നിര്‍മ്മാതാവും ഹാപ്പിയായിരുന്നിരിക്കണം. മേട്രിക്സ് മാടിക്സ് പടങ്ങളിലൊക്കെ അങ്ങിനത്തെ സീനുകളുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും അത് ആദ്യമായി കണ്ടത് ഇവിടെയാണ്. എന്തായാലും ബിഗ്‌ബി പടത്തിലും അത് കാണാന്‍ പറ്റി-ഇഷ്ടം പോലെയും ഇഷ്ടം കഴിഞ്ഞും. ഇഷ്ടമാണ്....പക്ഷേ ഇത്രയും വേണായിരുന്നോ എന്നൊരു സംശയം.

മൊത്തത്തില്‍ ബിഗ്‌ബി എങ്ങിനെയുണ്ട് എന്ന് ചോദിച്ചാല്‍ ഒറ്റയിരുപ്പിന് പടം മുഴുവന്‍ കണ്ടുതീര്‍ത്തു. ബോറങ്ങിനെ അടിച്ചില്ല. ഒരു ബോളിത്തടിയും ഒരു ഹോളിത്തടിയും ഒരു മലയാളത്തടിയും ത്രീന്‍-ഇന്‍-ഒണ്‍ കണ്ടപോലെ എന്ന് പറഞ്ഞാല്‍ സംഭവം ചില ഹോളിവുഡ് പടങ്ങളുടെയൊക്കെ നിലവാരത്തിലെത്തിയെന്നോ ചില ബോളിവുഡ് പടങ്ങളെപ്പോലെ തറയായി എന്നോ അല്ല, ചില സെറ്റുകളും ലൈറ്റുകളും അതുമിതുമൊക്കെ ചില സമയങ്ങളില്‍ അങ്ങിനെ തോന്നിപ്പിച്ചു എന്ന് മാത്രം. കേട്ടപ്രകാരം അമല്‍ നീരദ് എന്ന സംവിധായകന്‍ ഏതോ ഒരു ഇംഗ്ലീഷ് പടം കോപ്പി ചെയ്ത് വെച്ചിരിക്കുകയാണെന്നുമാണ്. ഇനി കോപ്പിയാണോ പ്രചോദനമാണോ പ്രചോദനം കൊണ്ടുള്ള കോപ്പിയാണോ എന്നറിയില്ല-ഞാന്‍ ആ ഇംഗ്ലീഷ് പടവും കണ്ടിട്ടില്ല. അങ്ങിനെയാണെങ്കില്‍ പിന്നെ എന്ത് പറയാന്‍. എന്തായാലും ഒരു സിനിമ സംവിധാനം ചെയ്യാനുള്ള കഴിവൊക്കെ ദേഹത്തിനുണ്ട് എന്ന് മനസ്സിലായി. ഹരിയുടെ പോസ്റ്റില്‍ സഹ്യന്‍ പറഞ്ഞതുപോലെ ഇനി അദ്ദേഹം കോപ്പിയൊന്നുമല്ലാത്ത ഒരു സ്വതന്ത്ര സ്വാശ്രയ പടം സംവിധാനം ചെയ്യട്ടെ-നമുക്ക് വിലയിട്ടിരുത്താം അദ്ദേഹത്തെ. ഒരു ഡോക്യുമെന്ററിയോ അതുപോലെന്തൊക്കെയോ പോലുള്ള ഒരു ചിത്രം കണ്ട പ്രതീതിയാണ് എനിക്ക് ബിഗ് ബി കണ്ടപ്പോള്‍ തോന്നിയത്. ബോറടിച്ചില്ല എന്നത് സത്യം.

അഭിനേതാക്കളുടെ കാര്യം പറഞ്ഞാല്‍ എനിക്ക് പട്ടിക്കുട്ടികളെയും കൈയ്യില്‍ വെച്ച് കളിക്കുന്ന ദേഹത്തെയും കറന്റ് പോയാല്‍ വീട്ടില്‍ കൂട്ടയിടി നടക്കുമെന്ന് പറയപ്പെട്ട ദേഹത്തെയും മമ്മൂട്ടിയുടെ അനുജനെ കൊല്ലുന്നതിനുമുന്‍പ് വഴിതെറ്റിക്കാന്‍ ബൈക്കില്‍ പ്രലോഭിപ്പിച്ചുകൊണ്ടുപോയ ദേഹത്തെയും പോലീസ് കമ്മീഷണറെയും നന്നായി ഇഷ്ടപ്പെട്ടു. മനോജ് കെ. ജയന്റെ അഭിനയവും ഇഷ്ടപ്പെട്ടു. അത് കഴിഞ്ഞാല്‍ മമ്മൂട്ടിയുടെ. അദ്ദേഹത്തിന് അഭിനയിക്കാന്‍ മാത്രം സ്കോപ്പുണ്ടായിരുന്നോ ഈ പടത്തില്‍ എന്ന് സംശയമുണ്ട്. ഏതാണ്ട് ഒരേ രീതിയില്‍ നിന്നാല്‍ മതിയായിരുന്നു എന്ന് തോന്നുന്നു എല്ലാ സീനിലും. വാക്കുകളൊക്കെ ഒന്ന് ആറ്റി ഒന്ന് കുറുക്കി കാര്യമാത്രപ്രസക്തമായി മാത്രം. ഒരു രസമുണ്ട് ആ രീതിയിലുള്ള സംഭാഷണമൊക്കെ കേള്‍ക്കാന്‍. ഏതാണ്ട് ഒരേ ടോണിലുള്ള, വികാരവിക്ഷോഭങ്ങളൊന്നുമില്ലാത്ത ഒരു പരുക്കന്‍ മനുഷ്യന്‍ രീതിയിലൊക്കെയുള്ള രീതിയിലുള്ള ഒരു രീതി. നേരത്തെ പറഞ്ഞതുപോലെ പലയിടത്തും മസില്‍‌മൂട്ടി ആയിപ്പോയോ എന്നും സംശയം തോന്നി. ചില ഇടി സീനുകള്‍ കണ്ടപ്പോള്‍ സന്തൂറിന്റെ പരസ്യമൊട്ട് ഓര്‍മ്മയും വന്നില്ല. ചര്‍മ്മം മാത്രമല്ല മൊത്തത്തില്‍ തന്നെ പ്രായം തോന്നിപ്പോയി. ചിലപ്പോള്‍ മേക്കപ്പിന്റെയായിരിക്കും. എന്നാലും വലിയേട്ടന്‍ മുതലായ പടങ്ങളിലെ മമ്മൂട്ടിയുടെ ഒരു ഇത് ഈ പടത്തില്‍ തോന്നാത്തിനു കാരണം ആ പടം ഇറങ്ങിയിട്ട് കൊല്ലം എട്ടുപത്തായെന്നതോ എനിക്ക് എട്ടുപത്ത് കൊല്ലം കൂടി പ്രായം കൂടി എന്നതോ ആയിരിക്കണം. ചിത്രത്തിന്റെ കളിമാക്സിയെപ്പറ്റി ഹരീ പറയുന്ന “ഓ, ഇത്രയുമേയുള്ളോ” ‍എന്ന തോന്നല്‍ ചിത്രത്തെ പറ്റി മൊത്തം തോന്നിയത് ലോകത്തില്‍ എനിക്ക് മാത്രമാവണേ എന്നാണ് പ്രാര്‍ത്ഥന. ഓര്‍ത്തുവെക്കാന്‍, ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എന്നൊരു സിനിമ ബിഗ് ബി കണ്ടതിനുശേഷം ഞാന്‍ എന്തായാലും നിര്‍മ്മിക്കില്ല.

ഇന്നസെന്റ് എന്തിനായിരുന്നു ആ പടത്തില്‍ എന്നാലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടിയില്ല. പക്ഷേ സദ്യയില്‍ ഓലനെന്തിനാണ്, തോരനെന്തിനാണ് എന്നൊക്കെ ആലോചിച്ചാല്‍ വല്ല പിടുത്തവും കിട്ടുമോ? അതൊക്കെ ആലോചിച്ചാണോ സദ്യയുണ്ണാന്‍ പോകുന്നത്? അതൊക്കെ ആലോചിച്ചാല്‍ പിന്നെ സദ്യയുണ്ണാന്‍ പറ്റുമോ? അതുകൊണ്ട് അതിനെപ്പറ്റിയൊന്നും ആലോചിക്കേണ്ട കാര്യമേ ഇല്ല. അമ്മയുടെ സെക്രട്ടറിയോ മറ്റോ ആയതുകൊണ്ടാവും.

മലയാളിത്തമുള്ള മലയാളം സിനിമകളൊക്കെ ഇനി പ്രതീക്ഷിക്കുന്നത് ആ പഴയകാലമൊക്കെ തിരിച്ച് കിട്ടും എന്നുള്ള വൃഥാ പ്രതീക്ഷപോലെയായിരിക്കും എന്ന് തോന്നുന്നു. ഇനിയുള്ള കാലം ബിഗ് ബി പോലുള്ള പടങ്ങള്‍ക്കേ സ്കോപ്പുള്ളായിരിക്കും. എന്തായാലും നല്ലൊരു സദ്യയില്‍ നല്ല ഒന്നാന്തരമൊരു പാലടപ്രഥമന്‍ കഴിക്കുന്ന കൂട്ടത്തില്‍ ചെകിടിപ്പ് മാറ്റാന്‍ നാരങ്ങാ അച്ചാര്‍ കഴിക്കുന്ന പോലെയൊന്നുമല്ലെങ്കിലും ബിഗ് ബി കണ്ട് കഴിഞ്ഞ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ഒന്നുകൂടി കണ്ടപ്പോള്‍ നല്ലൊരു സുഖം തോന്നി. രണ്ട്-രണ്ടര മണിക്കൂര്‍ ഒരു സിനിമ കണ്ട ഒരു ഫീലിംഗ്‌സ് ആ പടം തന്നു-ബിഗ് ബി അതൊട്ട് തന്നുമില്ല. ഒരു സിനിമ എന്തെങ്കിലുമൊക്കെ സന്ദേശങ്ങള്‍ സമൂഹത്തിന് കൊടുക്കണോ വേണ്ടയോ എന്നൊന്നുമറിയില്ല. ഉണ്ടെങ്കില്‍ തന്നെ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍നിന്നൊക്കെ എന്തെങ്കിലുമൊക്കെ സന്ദേശങ്ങള്‍ സമൂഹത്തിന് കിട്ടുമായിരിക്കണം. ബിഗ് ബി യില്‍ നിന്നും കിട്ടും-കൊച്ചി ഇപ്പോള്‍ പഴയ കൊച്ചിയൊന്നുമല്ല എന്ന സന്ദേശം.

(മൊത്തം എന്റെ മാത്രം അഭിപ്രായം. മമ്മൂട്ടി പങ്കകള്‍ എന്നെ ദയവായി അടിക്കരുത്. എനിക്ക് മമ്മൂട്ടി അഭിനയിച്ച തനിയാവര്‍ത്തന്‍, വല്ല്യേട്ടന്‍, വടക്കന്‍ വീരതഥാഗതന്‍ ഇതൊക്കെ വലിയ ഇഷ്ടമാണ്. രാജമാണിക്യ്യോം കണ്ടും ഞാന്‍ ഒത്തിരി ചിരിച്ചായിരുന്നു. പ്ലീസ്...).

Labels: , , , ,

Saturday, July 14, 2007

ഇത് ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മലയാള പഠനം എന്ന പോസ്റ്റിലിട്ട കമന്റുകള്‍

ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സൂര്യകാന്തി എന്ന ബ്ലോഗിലെ മലയാള പഠനം എന്ന പോസ്റ്റിലിട്ട കമന്റുകള്‍. കേരളത്തിലെ സ്കൂളുകളില്‍ മലയാള പഠനം നിര്‍ബന്ധമാക്കുന്നതിനെപ്പറ്റിയൊക്കെയുള്ള ചര്‍ച്ചകളായിരുന്നു ആ പോസ്റ്റില്‍ (അദ്ദേഹത്തിന്റെ ബ്ലോഗ് ഇപ്പോള്‍ കാണാനില്ല).

---------------------------------------------------------

നിര്‍ബന്ധമാക്കുന്നതിനോടൊപ്പം തന്നെ നമുക്ക് തന്നെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളുമുണ്ട്. ആംഗലേയ പദങ്ങള്‍ ഒഴിവാക്കാന്‍ പറ്റുന്നിടത്തൊക്കെ നമുക്ക് ഒഴിവാക്കാന്‍ ശ്രമിക്കാം- സംഭാഷണങ്ങളിലും ലേഖനങ്ങളിലും മറ്റും. പ്രസിഡണ്ട്, വൈസ് ചാന്‍‌സലര്‍, ക്യാമ്പസ് സെലക്‍ഷന്‍, മീഡിയം ഇതിനൊക്കെ പകരമുള്ള മലയാള പദങ്ങള്‍ ബ്ലോഗില്‍ തന്നെ നമുക്ക് പ്രചരിപ്പിച്ച് തുടങ്ങാം. ഒരു ചെറിയ കൂട്ടത്തിലും അവരുള്‍പ്പെട്ട കുടുംബങ്ങളിലും നിന്ന് തന്നെ തുടങ്ങാം നമുക്ക് ഇത്തരം ശ്രമങ്ങള്‍. നമുക്ക് തന്നെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്താല്‍ അത്രയെങ്കിലുമായല്ലോ.

ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കുന്നതിലും നല്ലതാണ് നമുക്ക് തന്നെ തോന്നി ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ആ തോന്നല്‍ ഉണ്ടാക്കാനുള്ള ബോധവല്‍ക്കരണമാണ് ആദ്യം വേണ്ടത്.

മീഡിയമെന്ന ആംഗലേയ പദത്തിന് തത്തുല്ല്യമായ മാധ്യമമെന്ന പദം മലയാളമായി അംഗീകരിക്കപ്പെട്ട് കഴിഞ്ഞാല്‍ പിന്നെയും നമ്മള്‍ മീഡിയം എന്ന പദം തന്നെ പലയിടത്തും ഉപയോഗിക്കുമ്പോഴും കൂടിയാവണം മലയാളം വളരാതെ നില്‍‌ക്കുന്നത്.

അന്യഭാഷാപദങ്ങളോട് അയിത്തമൊന്നും വേണ്ട. പക്ഷേ ഒരിക്കല്‍ മലയാളീകരിച്ച് കഴിഞ്ഞാല്‍ അത് തന്നെ ഉപയോഗിക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമവും ഭാഷയുടെ നിലനില്‍‌പിനും വളര്‍ച്ചയ്ക്കും സഹായകരമാവുമെന്നൊരു തോന്നല്‍.

--------------------------------------------------------------

മാധ്യമമെന്ന മലയാളം പദത്തിനു പകരം മീഡിയമെന്ന ആംഗലേയ പദം നമുക്ക് സുപരിചിതമായതുതന്നെ മീഡിയം എന്ന പദം നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ടല്ലേ. അതുകൊണ്ട് മാധ്യമമെന്ന മലയാളം പദം പതുക്കെ വിസ്മരിക്കപ്പെടും. പിന്നെ ബസ്സ്, കാറ് ഇവയൊക്കെ പോലെ മീഡിയം ഒരു മലയാളം വാക്കായി അംഗീകരിക്കപ്പെടും. അങ്ങിനെയാണോ ഭാഷ വളരേണ്ടത് എന്നൊരു സംശയം. ചിലപ്പോള്‍ അങ്ങിനെയുമാവാം. കാരണം മേശ, ബസ്സ്, കാറ് ഇവയൊക്കെ ഇപ്പോള്‍ മലയാളപദ(?)ങ്ങളായത് അങ്ങിനെയാണല്ലോ.

സതീശ് പറഞ്ഞതുപോലെ പഠിക്കുന്ന മാധ്യമത്തിന്റെ പങ്കിനെക്കാള്‍ മാതാപിതാക്കള്‍ക്കാണെന്ന് തോന്നുന്നു ഇക്കാര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുക. വളരെ നല്ല മലയാളവും അതുപോലെ ആംഗലേയവും ഒരേ പോലെ ഉപയോഗിക്കുന്ന ഉത്തരേന്ത്യയിലും മറ്റും ജനിച്ചുവളര്‍ന്നവരില്ലേ. നല്ല പരിശ്രമം വേണം, മാതാപിതാക്കളുടെ പക്കല്‍ നിന്നും. സ്കൂളില്‍ മാധ്യമം ആംഗലേയമാണെങ്കില്‍ കൂടി കുട്ടി വീട്ടില്‍ വന്നാല്‍ വായിക്കാന്‍ കൊടുക്കുന്ന കഥപുസ്തകങ്ങളും മറ്റും മലയാളത്തിലുള്ളതാക്കാമല്ലോ. നല്ല മലയാളം വീട്ടില്‍ സംസാരിക്കാമല്ലോ.

ചെറുപ്പത്തിലെ കുട്ടി ഭാഷയെ സ്നേഹിച്ച് കഴിഞ്ഞാല്‍ പകുതി രക്ഷപെട്ടു എന്ന് തോന്നുന്നു. അങ്ങിനെയാണെങ്കില്‍ തന്നെ ഭാവിയില്‍ എന്നെ എന്തുകൊണ്ട് ആംഗലേയമാധ്യമത്തില്‍ പഠിപ്പിച്ചില്ല എന്നുള്ള ചോദ്യങ്ങള്‍ കുട്ടി ചോദിക്കാതിരിക്കാനും മതി. ഭാഷാതീവ്രവാദമൊന്നും വേണ്ടെങ്കിലും മാതൃഭാഷയില്‍ അഭിമാനം കൊള്ളാനുള്ള മനഃസ്ഥിതി കുട്ടിക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ മാതാപിതാക്കന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും സാധിക്കുമെന്ന് തോന്നുന്നു. ഞാന്‍ എന്തിന് മലയാളം പഠിക്കണം, മലയാളത്തില്‍ പഠിക്കണം എന്ന് ഒരു കുട്ടി ചോദിക്കാനുള്ള സാഹചര്യം ആദ്യം ഉണ്ടാവണം. ചോദിച്ചാല്‍ അക്കമിട്ട് അതിനുള്ള കാരണങ്ങള്‍ ആ കുട്ടിക്ക് പറഞ്ഞുകൊടുക്കാന്‍ അച്ഛനമ്മമാര്‍ക്കും ഗുരുക്കന്മാര്‍ക്കും സാധിക്കണം.

പിന്നെ ചെയ്യാവുന്ന മറ്റൊരു കാര്യം ജപ്പാന്‍‌കാരെപ്പോലെ വിദേശ ഭാഷ കൈകാര്യം ചെയ്യാനായി ഒരു പ്രത്യേക ലിപി(?) കൊണ്ടുവരിക എന്നതാണ്. അവിടെ ടെലിവിഷന് ടെരേബി എന്നാണ് പറയുന്നത്. ഇംഗ്ലണ്ടിന് ഇഗിരുസു എന്നും നാഷണലിന് നാഷണലു എന്നും ഒക്കെ-ആംഗലേയത്തെ ജാപ്പനീസ് വല്‍‌ക്കരിച്ചു. അത് എഴുതാനായി ഒരു ലിപിയും അവര്‍ ഉണ്ടാക്കി Katakana

---------------------------------------------------------------

കേരളീയന്‍ പറഞ്ഞ നാലു കാര്യങ്ങള്‍ എത്രമാത്രം സാമാന്യവല്‍ക്കരിക്കാം എന്നൊരു സംശയം. എന്റെ വ്യക്തിപരമായ അനുഭവത്തില്‍ ആദ്യത്തെ മൂന്നു കാര്യങ്ങളും കേരളീയന്‍ പറഞ്ഞതില്‍നിന്നും വ്യത്യസ്തമാണ്.

ഞാന്‍ പൂര്‍ണ്ണമായും മലയാളം മാധ്യമത്തില്‍ പഠിച്ച ആളാണ്. എന്റെ അനിയനാവട്ടെ പൂര്‍ണ്ണമായും ആംഗലേയമാധ്യമത്തില്‍ പഠിച്ച ആളും. പക്ഷേ എനിക്കൊപ്പമോ എന്നെക്കാളുമോ ആള്‍ക്കാരോടിപഴകാനുള്ള കഴിവും മൂല്യബോധവും അനുകമ്പയും ആശയവിനിമയശേഷിയുമൊക്കെ എന്റെ അനിയനുണ്ടെന്നുള്ളതാണ് എന്റെ ഒരു നിരീക്ഷണം (ആഗോ‍ളനിലവാരത്തില്‍ ഞങ്ങള്‍ രണ്ടുപേരും ഇക്കാര്യത്തില്‍ വളരെ പുറകിലാണെന്നത് അസൂയാലുക്കള്‍ പറയുന്നത് :)).

രണ്ട് കുടുംബങ്ങള്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ എന്റെ ഏറ്റവും നല്ല ഒരു സുഹൃത്ത് പഠിച്ചത് പൂര്‍ണ്ണമായും ആംഗലേയമാധ്യമത്തില്‍. പക്ഷേ അവന്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതികളും ആള്‍ക്കാരെ മടികൂടാതെ സഹായിക്കുന്നതും (വലിയ വലിയ കാര്യങ്ങളൊന്നുമല്ല, ആര്‍ക്കും ചെയ്യാവുന്ന-പക്ഷേ ആ ഘട്ടങ്ങളില്‍ അവനത് തോന്നും, അവന്റെ കൂടെയുള്ള എനിക്ക് തോന്നുകയുമില്ല) ഞാന്‍ അത്‌ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഞാന്‍ ജീവിതത്തില്‍ ആദ്യമായി രക്തം ഒരാള്‍ക്ക് കൊടുത്തത് എന്റെ ആ സുഹൃത്തിനെ മാതൃകയാക്കിയായിരുന്നു.

പക്ഷേ, തിണ്ണമിടുക്കിന്റെ കാര്യത്തില്‍ ഞാന്‍ തന്നെയായിരുന്നു കേമന്‍. തിണ്ണയില്‍ നിന്നിറങ്ങിക്കഴിഞ്ഞാല്‍ വേറേ ആരെങ്കിലും വേണമെന്നുള്ളത് വേറേ കാര്യം :)

ഇവിടെ പൊതുവായുള്ളത് ഞങ്ങളെല്ലാവരും സാധാരണ കുടുംബങ്ങളിലുള്ളവരായിരുന്നു എന്നതും എന്റെ അനിയന്റെ കാര്യത്തിലും സുഹൃത്തിന്റെ കാര്യത്തിലും അവര്‍ പഠിക്കുന്ന മാധ്യമം മാത്രമേ ആംഗലേയത്തിലുള്ളായിരുന്നു എന്നതുമായിരുന്നു. അദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളങ്ങോട്ടുമിങ്ങോട്ടും എല്ലാം മലയാളത്തില്‍ സംസാരിക്കുന്നതിന് അവര്‍ക്ക് യാതൊരു വിലക്കുമില്ലായിരുന്നു അവിടെ.

പക്ഷേ ഇതില്‍ വലിയൊരു വ്യത്യാസം വരാവുന്നത് നാട്ടില്‍ ഇപ്പോഴുള്ള തരം ആംഗലേയ മാധ്യമ വിദ്യാഭ്യാസമായിരിക്കും. പള്ളിക്കൂടത്തിന്റെ പടി ചവിട്ടുന്നത് മുതല്‍ വൈകുന്നേരം ഇറങ്ങുന്നതുവരെ ആംഗലേയത്തില്‍ മാത്രമേ സംസാരിക്കാവൂ എന്നതും മലയാളം സംസാരിച്ചാല്‍ പിഴയിടുന്നതുമായ ഒരു ചുറ്റുപാടില്‍ കേരളീയന്‍ പറഞ്ഞ കാര്യങ്ങള്‍ പയ്യെപ്പയ്യെ ആ കുട്ടികള്‍ക്ക് നഷ്ടപ്പെടുമായിരിക്കും. അല്ലെങ്കില്‍ അതും കൂടി കണക്കിലെടുത്തുകൊണ്ടുള്ള പ്രയത്നം മാതാപിതാക്കളില്‍നിന്നുണ്ടാവണം.

അതുകൊണ്ട് പഠിക്കുന്ന മാധ്യമത്തിന് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു വ്യക്തിയില്‍ എത്രമാത്രം സ്വാധീനം ചെലുത്താമെന്നത് എത്രമാത്രം സാമാന്യവല്‍‌ക്കരിക്കാം എന്നൊരു സംശയം. മാധ്യമം എന്തുമായിക്കൊള്ളട്ടെ, അതിനനുസരിച്ചുള്ള പ്രയത്നം മാതാപിതാക്കളില്‍ നിന്നുണ്ടായാല്‍ മതി മലയാളം നമ്മുടെ മനസ്സില്‍ നില്‍‌ക്കാന്‍ എന്നുള്ളതാണ് എന്റെയൊരു അഭിപ്രായം. “പൊന്നുമോനേ അങ്ങിനെ ചെയ്യില്ലേടാ കുട്ടാ” എന്നുപറയുമ്പോഴാണോ “ഡോണ്ടൂ ലൈക് ദാറ്റ് മൈ ഡിയര്‍ ബോയ്” എന്നുപറയുമ്പോഴാണോ “ഐസേ മത് കര്‍‌നാ ബച്ചേ” എന്നുപറയുമ്പോഴാണോ അമ്മയുടെ വികാരം ഏറ്റവും നന്നായി മകനുള്‍ക്കൊള്ളാന്‍ കഴിയുന്നത് എന്നതനുസരിച്ചിരിക്കും ആ ഭാഷയുടെയും സംസ്കാരത്തിന്റെയും കുട്ടിയിലുള്ള സ്വാധീനം എന്നാണ് എനിക്ക് തോന്നുന്നത്.

സാമാന്യബോധം മലയാളിക്കുട്ടികള്‍ക്ക് ഇല്ലാത്തതിന് ഒരു കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കൂടിയാണ്. ഡി.പി.ഇ.പി മുതലായ കുട്ടികളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സമ്പ്രദായങ്ങളൊക്കെ മാതാപിതാക്കളുള്‍പ്പടെയുള്ള സമൂഹം മുളയിലെ നുള്ളി. വളരെ വികലമായി അത് നടപ്പാക്കിയ സര്‍ക്കാരിനും കൊടുക്കണം അതിലൊരു പങ്ക്. ഇപ്പോഴാണ് പ്രൊജക്റ്റ്, മുതലായ കാര്യങ്ങള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നതും അവരെ അവരുടെതായ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും. അതിന്റെ വ്യത്യാസം ഭാവിതലമുറയ്ക്ക് കാണുമായിരിക്കും.

വ്യക്തിജീവിതത്തില്‍ ഒരു കുട്ടിക്ക് സാമാന്യബോധമുണ്ടാക്കാന്‍ മാതാപിതാക്കള്‍ക്കും കൂടി കഴിയും എന്നാണ് തോന്നുന്നത്. തന്നെ പോകാന്‍ പ്രായമാകുമ്പോള്‍ തന്നെ മകനെ/മകളെ കടയില്‍ സാധനം വാങ്ങിക്കാന്‍ പറഞ്ഞുവിടുകയും ആള്‍ക്കാരുമായി ഇടപഴകിക്കുകയും ഒക്കെ ചെയ്താല്‍ തന്നെ പയ്യെപ്പയ്യെ ഈ സാമാന്യബോധങ്ങളും ശീലങ്ങളും കുട്ടിയുടെ മനസ്സില്‍ ഉറയ്ക്കും. തനിയെ ബസ്സില്‍ കയറി യാത്ര ചെയ്യാന്‍ പോലും പരിശീലനമില്ലാത്ത ഒരു കുട്ടിയില്‍ നിന്ന് സാമാന്യബോധങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലല്ലോ. അതിന് പഠിക്കുന്ന മാധ്യമത്തിനുള്ള പങ്ക് അത്ര വലുതല്ല എന്ന് തോന്നുന്നു.

പലതും നമുക്ക് വീട്ടില്‍ നിന്ന് തന്നെ തുടങ്ങാനാവും, ഇക്കാര്യങ്ങളില്‍.

(എല്ലാം എന്റെ വ്യക്തിപരമായ നിരീക്ഷണങ്ങള്‍/അഭിപ്രായങ്ങള്‍ മാത്രം).

--------------------------------------------------------------------

Labels: , ,

Sunday, July 01, 2007

ഇത് യൂയേയീ ബ്ലോഗ് മീറ്റിനോടനുബന്ധിച്ച പോസ്റ്റിലിട്ടത്

യൂയേയീ ബ്ലോഗ് മീറ്റിനോടനുബന്ധിച്ച് ശ്രീ കുഴൂര്‍ വില്‍‌സണ്‍ കലേഷുമായി നടത്തിയ ഇന്റര്‍വ്യൂനിന്റെ ഓഡിയോ ക്ലിപ്പിട്ട പോസ്റ്റിനോടനുബന്ധിച്ച് നടന്ന ചര്‍ച്ചയോടനുബന്ധിച്ച് എന്റേതായ “സംഭാവനകള്‍”. ആ ചര്‍ച്ച പത്രങ്ങള്‍ക്ക് തെറ്റുമ്പോള്‍ എന്ന ബ്ലോഗിന്റെ ഉദയത്തിനും കാരണമായി.
----------------------------------------------------------

ബ്ലോഗുകളില്‍, പ്രത്യേകിച്ചും കമന്റ്സ് ഓപ്പണ്‍ എനേബിള്‍ ചെയ്‌തുവെച്ചിരിക്കുന്ന ബ്ലോഗുകളില്‍, വിശ്വാസയോഗ്യമല്ലാത്ത ഒരു വിവരം വന്നാല്‍ ഉടനടി ചൂണ്ടിക്കാണിക്കാന്‍ ആള്‍ക്കാര്‍ അനവധിയുണ്ട്. അങ്ങിനെയൊരു സിസ്റ്റം വിശ്വാസയോഗ്യമായ പത്രമാധ്യമങ്ങള്‍ക്കുണ്ടോ?

ഇലക്‍ഷന്‍ കാല റിപ്പോര്‍ട്ടിംഗും, ദുരന്തങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതുമുള്‍പ്പടെ പത്രമാധ്യമങ്ങളുടെ വിശ്വാസ്യത എത്രയോ തവണ നമ്മള്‍ കണ്ടു. ഒരു ദിവസം മൂന്നോ നാലോ മലയാളം പത്രങ്ങള്‍ ഇന്റര്‍നെറ്റില്‍‌ക്കൂടി വായിക്കുന്ന നമുക്കൊക്കെ അറിയാവുന്നതല്ലേ ഒന്നിനുമേല്‍ ഒന്നിനുള്ള ഈ വിശ്വാസ്യതകള്‍.

ഐ.എസ്.ആര്‍.ഓ “ചാര” ക്കേസില്‍ വിശ്വാസയോഗ്യമായ വിവരങ്ങളാണോ ഈ പത്രങ്ങളൊക്കെ നമുക്ക് തന്നത്? അതോ അവരുടെ വിവരങ്ങള്‍ അവര്‍ നമ്മളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചോ? എന്തായാലും കോടതിവിധികളില്‍ കൂടി ഞാന്‍ മനസ്സിലാക്കിയത് നമ്മളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു പത്രങ്ങള്‍ കൂടുതലും ശ്രമിച്ചതെന്നാണ്.

അതുകൊണ്ട് പത്രമാധ്യമങ്ങള്‍ക്ക് വിശ്വാസ്യതയുണ്ടെന്നത് മൂഢസ്വര്‍ഗ്ഗത്തിലെ കാര്യം. അവരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ ഏതു നിലവരെ വേണമെങ്കിലും പോകും. പത്രങ്ങള്‍ എന്നൊക്കെ പറയുന്നത് ഏതൊരു ബിസിനസ്സും പോലെ ഒരു ബിസിനസ്സ് മാത്രം.

അതുകൊണ്ട് ബ്ലോഗുകള്‍ക്കില്ലാത്തൊരു വിശ്വാസ്യതയൊന്നും പത്രങ്ങള്‍ക്കുണ്ട് എന്ന് തോന്നുന്നില്ല. തോന്ന്യവാസബ്ലോഗുകള്‍ പോലെ തോന്ന്യവാസപത്രങ്ങളുമുണ്ട്.

ഐ.എസ്.ആര്‍.ഓ ചാരക്കേസിനെപ്പറ്റി പറഞ്ഞപ്പോഴാണ് പണ്ട് ഏഷ്യാനെറ്റിലെ ഒരു നമ്മള്‍ തമ്മില്‍ പരിപാടി ഓര്‍മ്മ വന്നത്. പത്രങ്ങളെപ്പറ്റിയായിരുന്നു. മനോരമയില്‍ നിന്ന് തോമസ് ജേക്കബ്ബായിരുന്നോ-ഓര്‍ക്കുന്നില്ല. ഐ.എസ്.ആര്‍.ഓ ചാരക്കേസൊക്കെ കഴിഞ്ഞ സമയം. അക്കാലത്താണ് തിരുവിതാംകൂര്‍ രാജകുടുംബത്തിലേക്ക് ലേഖത്തമ്പുരാട്ടിയെ ദത്തെടുത്തത്. മനോരമയൊക്കെ അതൊരു വാര്‍ത്തയാക്കി മുന്‍പേജില്‍ കൊടുത്തിരുന്നു.

നമ്മള്‍ തമ്മില്‍ പരിപാടി തുടങ്ങിയതിനുശേഷം, ഒരു കാണി, ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ മനോരമ കാണിച്ച കളികളെപ്പറ്റി ചോദിക്കാനാരംഭിച്ചു. മനോരമക്കാരന്‍ ഉരുളാന്‍ തുടങ്ങിയപ്പോഴൊക്കെ വേറൊരു ദേഹം, എന്തിനീ ലേഖത്തമ്പുരാട്ടിയുടെ ചിത്രം മുന്‍‌പേജിലിട്ടു എന്ന് ചോദിച്ച് ടോപ്പിക്ക് മാറ്റാന്‍ നോക്കും. എന്തായാലും ലേഖത്തമ്പുരാട്ടിച്ചോദ്യം കാരണം ഐ.എസ്.ആര്‍.ഓ കാര്യത്തില്‍ മനോരമദേഹത്തിന് അധികം ഉരുളേണ്ടിവന്നില്ല.

അന്നുമുതല്‍ക്കേ എനിക്കുള്ള സംശയമാണ്, ലേഖത്തമ്പുരാട്ടിച്ചോദ്യക്കാരനും മനോരമദേഹവും ഒരു കാറിലാണോ പുളിയിറക്കോണത്തേക്ക് (അന്നതവിടെയല്ലായിരുന്നു എന്ന് തോന്നുന്നു) വന്നതെന്ന്.

--------------------------------------------------------------
പത്രക്കാരെല്ലാം നുണയന്മാരാണെന്നും അവര്‍ വിശ്വസിക്കാന്‍ കൊള്ളില്ലാത്ത വാര്‍ത്തകള്‍ മാത്രമേ തരികയുള്ളൂ എന്നുമല്ല നമ്മള്‍ ഉദ്ദേശിച്ചത് എന്നു തോന്നുന്നു.

പത്രത്തില്‍ വരുന്നതെല്ലാം പത്രത്തില്‍ വന്നു എന്നതുകൊണ്ടു മാത്രം കണ്ണടച്ചു വിശ്വസിക്കേണ്ട എന്നു മാത്രം.

ഇത് ബ്ലോഗിനും ബാധകമല്ലേ എന്നു ചോദിക്കാം. അതേ. പക്ഷേ, തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ ബ്ലോഗര്‍ക്കുള്ള തടസ്സം അയാളുടെ ദുരഭിമാനം മാത്രമായിരിക്കും. പക്ഷേ പത്രക്കാരന് തന്റെ നയങ്ങള്‍ തിരുത്താന്‍ അതിനുപുറമേ ബിസിനസ്സ് താത്‌പര്യങ്ങള്‍, സമുദായ താത്‌പര്യങ്ങള്‍, രാഷ്ട്രീയ താത്‌പര്യങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്.

ഈ പ്രശ്നങ്ങളൊക്കെയുള്ള ബ്ലോഗേഴ്‌സുമില്ലേ എന്നു ചോദിക്കാം. ഉണ്ട്. പക്ഷേ പത്തു പത്രങ്ങളുള്ളപ്പോള്‍ പതിനായിരം ബ്ലോഗേഴ്‌സുണ്ടാവും. നമുക്ക് എളുപ്പം തിരിച്ചറിയാം. സെല‌ക്‍ഷനും ധാരാളം. നല്ലത് തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ നല്ലതു മാത്രം തിരഞ്ഞെടുക്കാന്‍ പത്രങ്ങളില്‍ ഇപ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട്.

ഒരു പത്രറിപ്പോര്‍ട്ടര്‍ക്ക്, പത്രം ബിസിനസ്സ് താത്‌പര്യങ്ങളുടെ പേരില്‍ കാര്യങ്ങള്‍ വളച്ചൊടിക്കുന്നു എന്നോ വിശ്വാസയോഗ്യമല്ലാത്ത വിവരങ്ങള്‍ നല്‍‌കുന്നു എന്നോ തോന്നിയാല്‍ അവിടെനിന്നും പിരിഞ്ഞ് പുതിയ ഒരു പത്രം തുടങ്ങുന്നതിന്റെ പതിനായിരത്തൊന്ന് എളുപ്പത്തില്‍ പുതിയ ഒരു ബ്ലോഗ് തുടങ്ങാം. പക്ഷേ ബ്ലോഗ് മാത്രം അയാള്‍ക്ക് ജീവിതമാര്‍ഗ്ഗം തരുമോ എന്നു ചോദിക്കാം. ജീവിതമാര്‍ഗ്ഗത്തിന് മാത്രമായിട്ടല്ലല്ലോ ആരും ബ്ലോഗ് തുടങ്ങുന്നത്.

നമ്മള്‍ ഇപ്പോള്‍ പത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത്, ബ്ലോഗുകള്‍ ബൈ ഡിഫോള്‍ട്ട് വിശ്വാസയോഗ്യമാണ് എന്നുള്ള ദുരഭിമാനത്തിന്റെ പേരിലോ അങ്ങിനെ സ്ഥാപിക്കാനുള്ള വ്യഗ്രതയുടെ പേരിലോ അല്ല. പത്രക്കാര്‍ ഇക്കാലത്ത് രണ്ട് മൂഢസ്വര്‍ഗ്ഗങ്ങളിലാണ്:

1. അവര്‍ക്ക് വിശ്വാസ്യതയുണ്ട് എന്നുള്ള മൂഢസ്വര്‍ഗ്ഗം
2. അവര്‍ പറയുന്നതൊക്കെ വായനക്കാര്‍ വിശ്വസിക്കുന്നുണ്ട് എന്നുള്ള മൂഢസ്വര്‍ഗ്ഗം.

കുറഞ്ഞ പക്ഷം രണ്ടാമത്തെ കാര്യത്തെക്കുറിച്ചെങ്കിലും അവര്‍ കുറച്ച് ബോധവാന്മാരായെങ്കില്‍ നന്നാകണമെന്നുള്ളവര്‍ക്കെങ്കിലും നന്നാവാമായിരുന്നു.

വായനക്കാര്‍ക്കുള്ള പ്രശ്നം പത്തു പത്രങ്ങളില്‍ മാത്രം അവര്‍ ശ്രദ്ധിച്ചാല്‍ മതിയെങ്കില്‍ പതിനായിരക്കണക്കിന് ബ്ലോഗുകളില്‍ ചിലപ്പോള്‍ അവര്‍ക്ക് ശ്രദ്ധിക്കേണ്ടിവരും. അതില്‍നിന്ന് വിശ്വാസയോഗ്യമായതും അല്ലാത്തതും ഒക്കെ തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അധികം ആരും ശ്രദ്ധിക്കാത്ത ഒരു ബ്ലോഗില്‍ ചിലപ്പോള്‍ തികച്ചും തെറ്റായ വിവരങ്ങള്‍ നല്‍‌കി ആരും അത് ചൂണ്ടിക്കാണിച്ചില്ലെങ്കില്‍ കാലാകാലങ്ങളോളം അത് അവിടെ കിടക്കും. ഒരു സുപ്രഭാതത്തില്‍ ആ കാര്യം വായിക്കുന്ന ഒരു വായനക്കാരന്‍ അതാണ് സത്യം എന്നും വിശ്വസിച്ചേക്കാം (വിക്കിക്കും ഈ പ്രശ്നമുണ്ട് എന്ന് തോന്നുന്നു). പക്ഷേ പോപ്പുലറായിട്ടുള്ള ബ്ലോഗിലും വിക്കി ലേഖനങ്ങളിലും ഈ പ്രശ്നം ഉണ്ടാവില്ല. ധാരാളം ആളുകള്‍ ശ്രദ്ധിക്കും. തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കും. ആള്‍ക്കാരുടെ അഭിപ്രായങ്ങളെല്ലാം കമന്റുപോലെയോ ഡിസ്‌കഷന്‍ പോലെയോ അവിടെ കിടക്കും. നമുക്കെല്ലാം വായിക്കാം. നമ്മുടേതായ അഭിപ്രായം സ്വരൂപിക്കാം. ആ ഒരു സ്വാതന്ത്ര്യം പത്രങ്ങള്‍ക്ക് നിലവിലില്ല. ഡിസ്‌കഷന്‍ അനുവദിക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍ കുറച്ചൊക്കെ ഉണ്ടെങ്കിലും. എല്‍‌ജി പറഞ്ഞതുപോലെ തെറ്റായ ഒരു വിവരം തന്നിട്ട്, ഒരു മാസം കഴിഞ്ഞ് ഒരു കുറിപ്പിറക്കിയാല്‍ ആള്‍ക്കാരുടെ മനസ്സില്‍ അപ്പോഴും തെറ്റായ വിവരം തന്നെയായിരിക്കും. ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ നമ്മള്‍ കണ്ടതാണല്ലോ. ഒന്ന് മാപ്പു പറയാന്‍ പോലും അതിനെപ്പറ്റി ഫീച്ചറുകള്‍ വരെയിറക്കിയ പത്രങ്ങള്‍ തയ്യാറായില്ല. ലേറ്റസ്റ്റ് ദേ സേതുലക്ഷ്മിയാനയുടെ ഗര്‍ഭം!

ബ്ലോഗിന്റെ വിശ്വാസ്യത പൂര്‍ണ്ണമാവണമെങ്കില്‍ മാനുഷരെല്ലാവരും നല്ലവരാകണം എന്നു തോന്നുന്നു. അങ്ങിനത്തെ ഒരു ഉദാത്ത സ്ഥിതിവിശേഷങ്ങളൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല എന്നും തോന്നുന്നു. ചിലപ്പോള്‍ പത്രമാധ്യമങ്ങളുടേയും ബ്ലോഗിന്റെയും വിശ്വാസ്യത താരതമ്യം ചെയ്യാന്‍ തന്നെ പറ്റുമോ എന്നൊരു സംശയം. രണ്ടിന്റേയും രീതി രണ്ടല്ലേ.

മാധ്യമങ്ങളെ നമ്മള്‍ പരിപാടികള്‍ക്ക് വിളിക്കുന്നത് ഒരു മാധ്യമം എന്ന നിലയില്‍ അവര്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം കണ്ടിട്ടാണ്. നേരത്തെ പറഞ്ഞതുപോലെ എല്ലാവരും നുണയന്മാരല്ല, എല്ലാം നുണയല്ല എന്നതുപ്രകാരം സമൂഹത്തില്‍ ഇപ്പോഴും പത്രത്തിനും റ്റി.വി ക്കും അതിന്റേതായ സ്ഥാനമുണ്ട്. സംഭവമല്ല വിശ്വാസയോഗ്യമല്ലാതാവുന്നത്. ആ സംഭവത്തിന്റെ റിപ്പോര്‍ട്ടിംഗാണ്. ബ്ലോഗ് മീറ്റ് ഒരു സംഭവം. അത് നേരാംവണ്ണം റിപ്പോര്‍ട്ട് ചെയ്താല്‍ അത് വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടിംഗ്. ആര്‍ക്കും പരാതിയില്ല. അല്ലാതെ മലയാളി ബ്ലോഗേഴ്‌സ് മലയാള പത്രങ്ങളൊക്കെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു എന്നൊരു വാ‍ര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് വിശ്വാസയോഗ്യമല്ലാത്ത വാര്‍ത്ത. അതുകൊണ്ട് ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ സമീപിച്ചു എന്നതുകൊണ്ട് മാത്രം നമ്മള്‍ അവരുടെ വിശ്വാസ്യത സര്‍ട്ടിഫൈ ചെയ്യുന്നില്ല. അവര്‍ അത് എങ്ങിനെ റിപ്പോര്‍ട്ട് ചെയ്തു എന്നതിനെ അനുസരിച്ചാണ് അവരെ നമ്മള്‍ അളക്കുന്നത്. അവര്‍ എന്തുവന്നാലും കള്ളമേ എഴുതൂ എന്ന് നമുക്കാര്‍ക്കും അഭിപ്രായം ഇല്ല.

--------------------------------------------------------------

Labels: , , , , ,

Link

Thursday, June 14, 2007

ബ്ലോഗ് പക്ഷം

സിബുവിന്റെ ഈ പോസ്റ്റിനോടനുബന്ധിച്ച് വന്ന ചിന്തകളും‍ പെരിങ്ങോടരുടെ കമന്റുകള്‍ ഈ പോസ്റ്റില്‍ വായിച്ചപ്പോള്‍ തോന്നിയ ചിന്തകളും കൂടിക്കുഴഞ്ഞ് അവിയല്‍ പരുവത്തില്‍ അവിയല്‍ ബ്ലോഗില്‍ (അങ്ങിനെ പോസ്റ്റ് ബ്ലോഗിനെ ജസ്റ്റിഫൈ ചെയ്തു). ഈ ചര്‍ച്ചാകോലാഹലമേട് ഇനിയും നിര്‍ത്താറായില്ലേ എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഹലോ ഹൌ ആര്‍ യൂ, സുഖം തന്നെയല്ലേ, മൈക്കിള്‍സ് ടീ കുടിച്ചോ എന്ന് മാത്രം (എഴുതാന്‍ ഒന്നുമില്ലാതെ ആശയത്തില്‍ ദാരിദ്യമായിട്ടിരിക്കുമ്പോഴല്ലേ അണ്ണാ ഒരു കച്ചി തുരുമ്പുപിടിച്ച് ഇവിടെ കിടക്കുന്നത് കണ്ടത്. എപ്പോ എടുത്തൂ എന്ന് ചോദിച്ചാല്‍ മതി).

വാര്‍ണീഷിംഗ്: പറഞ്ഞ് മടുത്ത കേട്ട് മടുത്ത കാര്യങ്ങള്‍ മാത്രം. ഇത് വായിക്കാതെ വേറേ എന്തെങ്കിലും പോസ്റ്റ് വായിച്ചാല്‍ അതിന്റെ ഗുണം വായിക്കുന്നവര്‍ക്കും ആ പോസ്റ്റിട്ടവര്‍ക്കും. ഇനി ഒന്നും ചെയ്യാനില്ലെങ്കില്‍ വെറുതെ മെഡിറ്റേറ്റ് ചെയ്യാനും ഈ പോസ്റ്റ് വായിച്ച് കളയുന്ന സമയം ഉപയോഗിക്കാം.

(പതിവുപോലെ എന്റെ മാത്രം അഭിപ്രായങ്ങള്‍. ശാസ്ത്രീയതയില്ല/എന്തിനെയെങ്കിലും അനുകൂലിച്ചോ പ്രതികൂലിച്ചോ അല്ല. അതുകൊണ്ട് തന്നെ സിബു പറഞ്ഞത് മനസ്സിലാക്കാതെയുള്ള എന്റെ ഈ ജല്പനങ്ങള്‍ അര്‍ഹിക്കുന്ന അവഗണന പോലും കൊടുക്കാതെ ധിം തരികിട ധോം എന്ന് പറഞ്ഞ് എറിഞ്ഞ് കളഞ്ഞ് കൈ ലൈഫ് ബായ് ഇട്ട് ക്ലീനാക്കണമെന്നപേക്ഷ).

വാര്‍ണീഷിംഗ് റ്റു: ഈ പോസ്റ്റുവായിക്കാതെ തിരിച്ചു പോകി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ ഇനിയും നിങ്ങള്‍ക്ക് സമയമുണ്ട്.

സിബു എഴുത്തുകാരന്റെ സ്വാതന്ത്യം/വായനക്കാരന്റെ സ്വാതന്ത്യം എന്നെഴുതിയിരിക്കുന്ന കാര്യങ്ങള്‍ തിയററ്റിക്കലി ശരിയാണെങ്കില്‍ തന്നെയും പ്രായോഗികമായി നോക്കിയാല്‍ അങ്ങിനത്തെ വിഭജനങ്ങളൊക്കെ എത്രമാത്രം ഡിസ്റ്റിംഗ്‌റ്റാണ്?

പോസ്റ്റുകളാണ് ഒരു ബ്ലോഗിന്റെ എല്ലാം. പക്ഷേ കമന്റുകള്‍ മാത്രമല്ല പോസ്റ്റും ബ്ലോഗും പോലും ഉടമസ്ഥന്റെ ഔദാര്യത്തിലാണ് എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് നമുക്കിന്നിഷ്ടപ്പെട്ട ഒരു പോസ്റ്റ് വേറൊരാള്‍ക്ക് കാണിച്ചുകൊടുത്ത് അത് വായിക്കാന്‍ അയാള്‍ വരുമ്പോള്‍ ചിലപ്പോള്‍ അവിടെ ബ്ലോഗ് പോലും കാണില്ല. അതാണല്ലോ ബ്ലോഗറുടെ സ്വാതന്ത്ര്യം.

ഈ അവിയല്‍ ബ്ലോഗിലിടാനുള്ള മുരിങ്ങക്കായും വെണ്ടയ്ക്കായും പാവയ്ക്കായും കോവയ്ക്കായും നെല്ലിക്കായും നിനക്കായും എനിക്കായും നമുക്കായും (ഇതിപ്പോ എങ്ങിനെയാ ഒന്ന് നിര്‍ത്തുന്നത്...) തപ്പി ഞാന്‍ അതുല്ല്യേച്ചി തന്ന ലിങ്കുകളില്‍ പോയി നോക്കിയപ്പോള്‍ അവിടെ അപ്രത്യക്ഷമായത് എന്റെ കമന്റുകളല്ലായിരുന്നു. പോസ്റ്റും ചിലപ്പോള്‍ ബ്ലോഗ് മൊത്തമായിട്ടായിരുന്നു.

കമന്റുകളുടെ മാത്രമല്ല പോസ്റ്റിന്റെ തന്നെ വിസിബിലിറ്റി അതിന്റെ “വിസിബിലിറ്റി പൊട്ടന്‍ഷ്യല്‍“ തീരുന്നതുവരെയല്ലേ ഉള്ളൂ? ബ്ലോഗിന്റെ കാര്യത്തില്‍ അടുത്ത പോസ്റ്റ് വരുന്ന വരെയും അഗ്രിഗേറ്ററുകളുടെ കാര്യത്തില്‍ ഒന്നോ രണ്ടോ പേജുകള്‍ തീരുന്നതുവരെയും. എത്രപേര്‍ ഏവൂരാന്റെ തനിമലയാളത്തില്‍ ഹോം പേജിനപ്പുറം പോയി ബ്ലോഗുകള്‍/പോസ്റ്റുകള്‍ തിരയുന്നുണ്ട്? ഒരു ബ്ലോഗില്‍ ഒരു പുതിയ പോസ്റ്റ് വന്നാല്‍ ആ ബ്ലോഗിലെ പഴയ പോസ്റ്റിലേക്ക് പോകുന്ന എത്രപേരുണ്ട്? ഇനി അങ്ങിനെ പോകുന്നവര്‍ പ്രത്യേകം ഉദ്ദേശത്തോടെ ആ ബ്ലോഗ്/പോസ്റ്റിലേക്ക് തന്നെ പോകുന്നവരാണ്. അവരെ കമന്റിന്റെ എക്സസ് വിസിബിലിറ്റിയോ പിന്‍‌മൊഴിയിലെ ഓഫുകളോ ഒന്നും ബാധിക്കുകയേ ഇല്ലല്ലോ.

ഈയൊരു കാര്യത്തില്‍ പഴയ പോസ്റ്റുകള്‍ പൊക്കിക്കൊണ്ട് വരുന്നതില്‍ പിന്‍‌മൊഴി ഒരു പങ്ക് വഹിക്കുന്നുണ്ടെന്ന് വേണമെങ്കില്‍ പറയാം. പിന്മൊഴിയില്‍ ഒരു പഴയ പോസ്റ്റിനു വന്ന കമന്റ് കണ്ട് അവിടെ പോയി പോസ്റ്റ് വായിക്കുന്ന നല്ലൊരു കൂട്ടം ആള്‍ക്കാരില്ലേ (ഞാനുള്‍പ്പടെ)?

എന്റെ അഭിപ്രായത്തില്‍ ഒരു ബ്ലോഗ് പൂര്‍ണ്ണമാകുന്നത് അയാള്‍ ഒരു പോസ്റ്റിട്ടാല്‍ മറ്റുള്ളവര്‍ പറയാതെ തന്നെ വായനക്കാര്‍ അയാളുടെ പോസ്റ്റ് വായിക്കുന്ന ഒരു അവസ്ഥയാണ്. ഒരു പോസ്റ്റുണ്ട് എന്ന് വായനക്കാരന് അറിയാനുള്ള മാര്‍ഗ്ഗങ്ങളായ അഗ്രിഗേറ്ററുകളും ദിനപത്രവും മറ്റും വഴി പോസ്റ്റിനെപ്പറ്റി അറിഞ്ഞാല്‍ പിന്നെ എല്ലാം സ്വാഭാവികമായി സംഭവിക്കണം. സമാനഹൃദയര്‍ക്ക് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പിന്‍മൊഴിയോ മറ്റോ ഒരു തടസ്സമേ ആകുന്നില്ലല്ലോ. അവിടെ അവര്‍ നോക്കേണ്ടത് പോസ്റ്റുകള്‍ മാത്രം. വേറേ എന്തുണ്ടെങ്കിലും ഇല്ലെങ്കിലും അത് എങ്ങിനെ അവരെ ബാധിക്കും? ഇനി പിന്‍‌മൊഴിയുള്ളതുകാരണം ആള്‍ക്കാര്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ നോക്കുന്നില്ല എന്നതാണെങ്കില്‍ അത് അവരുടെ തീരുമാനം എന്നല്ലേ വരുന്നുള്ളൂ.

സ്വാത്രന്ത്യം ആഗ്രഹിക്കുന്ന ഒരു വായനക്കാരന് പിന്‍‌മൊഴിയിലെ കമന്റുകളും മറ്റും അയാളെ ഡിസ്ട്രാക്റ്റ് ചെയ്യേണ്ട കാര്യമേ ഇല്ല. പിന്‍‌മൊഴികൊണ്ടുള്ള ഒരു “ഇത്” ചിലപ്പോളൊക്കെ ഉണ്ടാകുന്ന ഓഫ് പ്രളയങ്ങളാണ്. പക്ഷേ അത് എല്ലായ്‌പോഴും സംഭവിക്കുന്ന ഒന്നല്ലല്ലോ. അതുമൂലം ആരും ബ്ലോഗെഴുത്ത് നിര്‍ത്തിയതായിട്ടും അറിയില്ല (ഉറപ്പില്ല). അതല്ല അതുമൂലം ആരെങ്കിലും ബ്ലോഗ് എഴുത്ത് നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ വേറേ എന്തെങ്കിലും കാരണം കൊണ്ടും ബ്ലോഗിംഗ് നിര്‍ത്തും.

മീറ്റുകളില്‍ വന്ന ഓഫുകള്‍, ഉണ്ടാപ്രിയുടെ ദോശപോസ്റ്റില്‍ വന്ന ഓഫുകള്‍ മുതലായവ പിന്‍‌മൊഴി ആക്സിലറേറ്റ് ചെയ്തു എന്നത് നേര്. അപ്പോഴും ഓര്‍ക്കേണ്ടത് പിന്‍‌മൊഴി സബ്‌സ്ക്രൈബ് ചെയ്ത എഴുന്നൂറോളം പേര്‍ ഒരുമിച്ചില്ല അതൊക്കെ ചെയ്തത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഉണ്ടാപ്രിയുടെ കണക്കുപ്രകാരം ആ പോസ്റ്റില്‍ പത്തോ ഇരുപതോ പേരാണ് ഓഫുകള്‍ പ്രധാനമായും അടിച്ചത്. ഈ പത്തോ ഇരുപതോ പേര്‍ക്ക് പിന്‍‌മൊഴിയില്ലെങ്കിലും ഇനിയും ഏതെങ്കിലും പോസ്റ്റില്‍ ഇതൊക്കെ ചെയ്യാവുന്നതേ ഉള്ളൂ-ആ പോസ്റ്റുകാരന്‍ സമ്മതിക്കുകയാണെങ്കില്‍. അല്ലെങ്കില്‍ പിന്നെ പിന്‍‌മൊഴിയെന്ന സംഗതിയേ ഉണ്ടാവാന്‍ പാടില്ലായിരുന്നു.

അവിടെയും പിന്‍‌മൊഴിയില്‍ ഇല്ലെങ്കിലും ഇതൊക്കെ ചെയ്യാനാവുമെന്ന് ഉമേഷ്‌ജിയുടെ പിന്‍‌മൊഴിയിലേക്കയക്കാത്ത പോസ്റ്റില്‍ നാനൂറോളം കമന്റുകള്‍ ഇട്ട് നമ്മള്‍ തന്നെ തെളിയിച്ചു.

ഇപ്പോഴും എനിക്ക് പറയാനുള്ളത് പോസ്റ്റിട്ട ആളാണ് ആ പോസ്റ്റിന്റെ പ്രാധാന്യം തീരുമാനിക്കേണ്ടത്. ഗൌരവമുള്ള ഒരു പോസ്റ്റാണെന്ന് വായനക്കാര്‍ക്ക് തോന്നിയ ഒരു പോസ്റ്റിട്ടിട്ട് ഒരാള്‍ ഉഗാണ്ടയ്ക്ക് പോയി, ആ സമയത്ത് അവിടെ എല്ലാവരും കയറി ബഹളം വെച്ചാല്‍ അതിന് അയാള്‍ അത്രയുമേ ഗൌരവം കൊടുക്കുന്നുള്ളൂ എന്നേ കരുതാന്‍ പറ്റൂ. വായനക്കാരന്റെ സ്വാതന്ത്യം വായിക്കുക, കമന്റോപ്ഷനനുസരിച്ച് കമന്റുക എന്നത് മാത്രം. പോസ്റ്റിന്റെ ഗൌരവം പോസ്റ്റുകാരന്‍ തീരുമാനിക്കട്ടെ. എന്താണ് ഈ പോസ്റ്റില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും ഏതു തരം കമന്റുകളെ ഈ പോസ്റ്റില്‍ പാടുള്ളൂ എന്നും അയാള്‍ ആ പോസ്റ്റില്‍ എഴുതിയാല്‍ വാന്‍ഡലിസം ആഗ്രഹിക്കുന്നവര്‍ മാത്രമേ മിക്കവാറും അവിടെ പിന്നെ വന്ന് ഓഫുകള്‍ ഇടൂ.

പക്ഷേ ഒരു പോസ്റ്റില്‍ കമന്റിനു മറുകമന്റ് വരുന്നത് അതിനു മുന്‍പ് വന്ന കമന്റിനെയും കൂടി അനുസരിച്ചാണ്. അത് ബ്ലോഗില്‍ മാത്രമല്ല എല്ലായിടത്തും നടക്കുന്നതല്ലേ. അതിനാണല്ലോ ചര്‍ച്ചകള്‍ക്കും മറ്റും മോഡറേറ്റര്‍മാര്‍ ഉള്ളത്. ഇവിടെയും പോസ്റ്റിന്റെ പ്രാധാന്യമനുസരിച്ച് പോസ്റ്റിട്ട ആള്‍ക്ക് തോന്നുകയാണെങ്കില്‍ കമന്റ് മോഡറേഷന്‍ ഉള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാമല്ലോ. ഇവിടെയും പിന്‍‌മൊഴി ഒരു കാരണമാവണമെന്നില്ല. പെരിങ്ങോടര്‍‍ പറഞ്ഞതുപോലെ ഒരു പ്രതിലോമകാരി വിചാരിച്ചാല്‍ പിന്മൊഴിയുണ്ടെങ്കിലും ഇല്ലെങ്കിലും ഇതെല്ലാം ഇനിയും നടക്കും. അതുകൊണ്ട് അതും പിന്‍‌മൊഴിയുടെ കുഴപ്പമാണെന്ന് വിചാരിക്കുന്നതില്‍ കാര്യമുണ്ടോ?

പിന്‍‌മൊഴിയുടെ ഇഫക്ട് അതിലുള്ള എഴുന്നൂറോളം ആള്‍ക്കാരാണ്. എഴുന്നൂറ് ആള്‍ക്കാരുണ്ടെങ്കില്‍ അഞ്ഞൂറ് തരക്കാരായിരിക്കും. പക്ഷേ മലയാളം ബ്ലോഗിന്റെ ഫിസിക്കല്‍ വളര്‍ച്ച എന്ന് പറഞ്ഞാല്‍ ഈ എഴുന്നൂറ് ഏഴായിരവും എഴുപതിനായിരവുമൊക്കെ ആകുന്നതല്ലേ? പിന്‍‌മൊഴിപോലത്തെ പരിപാടികള്‍ നിര്‍ത്തിയാല്‍ ഒരു പോസ്റ്റില്‍ പിന്മൊഴി വഴി വരുന്നവരെക്കാള്‍ കുറവായിരിക്കും ചിലപ്പോള്‍ ആള്‍ക്കാര്‍ വരുന്നത്. അതായത് നമ്പര്‍ കുറവായിരിക്കും. നമ്പര്‍ കുറവായിരുന്നപ്പോള്‍ പിന്‍‌മൊഴിയിലും ഇതയും പ്രശ്‌നമില്ലായിരുന്നല്ലോ. ക്വാളിറ്റി ഒരു ആപേക്ഷിക പദമായതുകാരണം ക്വാണ്ടിറ്റി കുറഞ്ഞാലും ക്വാളിറ്റിയുണ്ടായാല്‍ മതി എന്ന് പറയുന്നതില്‍ ബ്ലോഗിന്റെ കാര്യത്തില്‍ കാര്യമില്ലല്ലോ. ഇവിടെ ക്വാണ്ടിറ്റി കൂട്ടിക്കൂട്ടി അതില്‍ നിന്നും ഉണ്ടാകാവുന്ന, എണ്ണം കൂടുമ്പോള്‍ സ്വാഭാവികമായും കൂടാവുന്ന, ക്വാളിറ്റിയെ ആശ്രയിക്കുകയല്ലേ നിവൃത്തിയുള്ളൂ?

പിന്‍‌മൊഴി മലയാളം ബ്ലോഗിന്റെ വളര്‍ച്ച മുരടിപ്പിക്കും എന്ന് പറയുന്നത് ഇപ്പോഴും എനിക്ക് പൂര്‍ണ്ണമായും മനസ്സിലായിട്ടില്ല. ഏത് ബ്ലോഗും വളരുന്നത് അതിലിടുന്ന പോസ്റ്റുകളില്‍ കൂടിയാണല്ലോ. അങ്ങിനെ പോസ്റ്റിടാനുള്ള പ്ലാറ്റ് ഫോം ഇപ്പോള്‍ തന്നെ വരമൊഴിയായും മൊഴിയായും മറ്റുമുണ്ട്. ഇനി വേണ്ടത് കൂടുതല്‍ കൂടുതല്‍ ആള്‍ക്കാര്‍ ബ്ലോഗിംഗിലേക്ക് വരുക എന്നതാണ്. അവര്‍ ബ്ലോഗ് തുടങ്ങിയാല്‍ അതറിയാനുള്ള മാര്‍ഗ്ഗവും അഗ്രിഗേറ്ററുകളും ദിനപത്രം പോലുള്ള പരിപാടികളുമായി ഉണ്ട്. ഇനി കാക്കത്തൊള്ളായിരം ആള്‍ക്കാര്‍ ബ്ലോഗണം. അതില്‍നിന്നും വായനക്കാരന്റെ അഭിരുചിക്കനുസരിച്ച് നല്ലതും ചീത്തയും തിരഞ്ഞെടുക്കണം.

പിന്‍‌മൊഴി ഇല്ലെങ്കിലും മലയാളം ബ്ലോഗിന് ഒന്നും സംഭവിക്കുകയില്ല എന്നതിനെക്കാള്‍ പിന്‍‌മൊഴി ഉണ്ടെങ്കിലും ഇല്ലെങ്കിലും മലയാളം ബ്ലോഗിന് ഒന്നും സംഭവിക്കുകയില്ല എന്നതായിരിക്കും ഒന്നുകൂടി നല്ല സ്ലോഗന്‍ എന്ന് തോന്നുന്നു. ആ ഒരു നിലയിലേക്കാണ് മലയാളം ബ്ലോഗ് വരേണ്ടതെന്നാണ് എന്റെ അഭിപ്രായം. ആത്യന്തികമായി മറ്റെല്ലാ ബ്ലോഗുകളും പോലെ മലയാളം ബ്ലോഗിനും വേണ്ടത് പൂര്‍ണ്ണ സ്വാതന്ത്യവും സ്വയം പര്യാപ്തതയുമാണ്. ഒരു പോസ്റ്റുണ്ട് എന്നറിഞ്ഞാല്‍ ആരുടെയും ഒരു സഹായവും കൂടാതെ വായനക്കാര്‍ വന്ന് വായിക്കുന്ന അവസ്ഥ. അവിടെ ഏത് തരം വായനക്കാര്‍ വേണം, ഏത് തരം കമന്റുകള്‍ വേണം എന്നെല്ലാം തീരുമാനിക്കുന്നത് ആ പോസ്റ്റിട്ട ആള്‍ മാത്രമായിരിക്കണം. എല്ലാ തരം ആള്‍ക്കാരും എന്ത് രീതിയിലും അവിടെ വരട്ടെ. അയാള്‍ തീരുമാനിക്കണം ആരെ തള്ളണം, ആരെ കൊള്ളണം, എല്ലാവരും വേണോ, കുറച്ചുപേര്‍ മതിയോ എന്നൊക്കെ. അങ്ങിനെ പയ്യെപ്പയ്യെ അയാള്‍ക്ക് അയാളുടേതായ ഒരു കൂട്ടം വായനക്കാരെ കിട്ടും. അങ്ങിനെയുള്ള ഒരു വളര്‍ച്ചയെയാണ് ഞാന്‍ സ്വാഭാവിക വളര്‍ച്ച എന്നുദ്ദേശിച്ചത്.

എന്തായാലും റിയല്‍ വേള്‍ഡില്‍ സംഭവിക്കുന്നത് പിന്‍‌മൊഴി ഇല്ലെങ്കില്‍ മറുമൊഴി ഉണ്ടാവും എന്നതാണ്. ചില ആശയങ്ങളൊക്കെ ഭസ്‌മാസുരന് വരം കൊടുത്തതുപോലെയാണെന്ന് തോന്നുന്നു :)
------------------------------------------------------------
(ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. പിന്‍‌മൊഴി വേണോ വേണ്ടയോ എന്നതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. മലയാളം ബ്ലോഗിന്റെ (ഐ റിപ്പീറ്റ്, ബ്ലോഗിന്റെ-അതിന് ലോകമെമ്പാടും ഇപ്പോള്‍ കൊടുത്തിട്ടുള്ള അര്‍ത്ഥത്തില്‍) വളര്‍ച്ചയ്ക്ക് പിന്‍‌മൊഴി ഉണ്ടോ ഇല്ലയോ എന്നത് എന്തിന് പ്രശ്‌നമാക്കണം എന്നതാണ്. ഇത് മൊത്തം വായിച്ചിട്ട് ആ ആശയം മാത്രം ആര്‍ക്കും കിട്ടിയിട്ടില്ലെങ്കില്‍ അതിനുത്തരവാദി ഞാനല്ല പരുന്തല്ല തിരകളല്ല, ചെമ്മാനം വാഴണ തുറയരന്‍).
-----------------------------------------------------------

ഇത് മൊത്തം വായിച്ചോ?... ശരിക്കും?... സമ്മതിച്ചു തന്നിരിക്കുന്നു...

(ഇതിന് കമന്റോപ്ഷന്‍ വെക്കണോ വേണ്ടയോ എന്ന് മൊത്തത്തില്‍ കണ്‍ഫ്യൂഷന്‍. താത്വികമായി കമന്റോപ്ഷന്‍ എടുത്ത് കളയാന്‍ ഫിലോമിന ചേച്ചി സമ്മതിച്ചിട്ടും സോഫി ചേച്ചി ഒരു കാരണവശാലും സമ്മതിക്കാത്തതുകാരണം കമന്റോപ്ഷന്‍ എടുത്ത് കളയുന്നില്ല. ഇതിനെപ്പറ്റി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഈ കാര്യങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്ന വേറേ എവിടെയെങ്കിലും പോയി പറഞ്ഞാലോ ഒന്നും പറയാതിരുന്നാലോ എനിക്ക് പെരുത്ത് സന്തോഷം. പക്ഷേ ബ്ലോഗിന്റെ സ്വാതന്ത്യത്തില്‍ പെട്ടതാണ് കമന്റെന്നുമുള്ളതുകൊണ്ട് എല്ലാം വായിക്കുന്നവരുടെ സ്വാതന്ത്യം. ഈശ്വരാ, ഈ കാര്യത്തെപ്പറ്റി ഇതെത്രാ‍മത്തെ പോസ്റ്റാണെന്ന് ഓര്‍ക്കുന്നവരേ മാപ്പ്, മാപ്പ്, മാപ്പ്).

Labels: , , , ,

Link

Monday, June 04, 2007

ഇഞ്ചിയുടെ പോസ്റ്റിലിട്ടത്

ഇഞ്ചിയുടെ പിറന്നാള്‍ സമ്മാനം എന്ന പോസ്റ്റിലിട്ടത്.

കാലം മാറുന്നു-നമ്മളും മാറണം. പണ്ട് നമ്മളനുഭവിച്ച പല സ്വാതന്ത്ര്യങ്ങളും നമ്മുടെ അടുത്ത തലമുറയ്ക്ക് കിട്ടില്ല. നമുക്കു കിട്ടാത്ത പലതും അവര്‍ക്ക് കിട്ടുകയും ചെയ്യും-ചിലത് നല്ലത്, ചിലത് ചീത്ത, ചിലത് നമ്മള്‍ എന്നും ഓര്‍ക്കുന്നത്, ചിലത് എത്ര ആഗ്രഹിച്ചാലും മറക്കാന്‍ പറ്റാത്തത്.

ഒരു ബാലന്‍സ്‌ഡ് സമീപനം വേണമെന്നു തോന്നുന്നു. സ്വഭാവശുദ്ധിയുള്ള അമ്മാവന്മാരേയും നീചന്മാരായ അമ്മാവന്മാരേയും ഒരേ രീതിയില്‍ കാണാന്‍ നമുക്ക് കുട്ടികളെ പഠിപ്പിക്കാന്‍ പറ്റില്ല. എന്തിനേയും ഏതിനേയും സംശയത്തോടെ നോക്കാനും അവരോട് പറയാന്‍ പറ്റില്ല. അതേ സമയം അവരുടെ പൂര്‍ണ്ണ സുരക്ഷിതത്വം നമ്മള്‍ ഉറപ്പാക്കുകയും വേണം. വേണ്ട ഒരു കാര്യം കുട്ടികള്‍ക്ക് മാതാപിതാക്കന്മാരോട് എന്തും തുറന്നു പറയാനുള്ള ഒരു സാഹചര്യവും അന്തരീക്ഷവും വീട്ടില്‍ ഉണ്ടാക്കുക എന്നുള്ളതാണ്. എന്തുണ്ടെങ്കിലും അച്ഛനോടും അമ്മയോടും ഒരു മടിയും കൂടാതെ പറയാന്‍ കുട്ടികള്‍ക്ക് സാധിക്കണം. അതിനവരെ പരിശീലിപ്പിക്കണം. അങ്ങിനെയെങ്കില്‍ വേണ്ടാത്തതായ ഒരു നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അച്ഛനമ്മമാര്‍ക്ക് ഉടന്‍ അതിനെപ്പറ്റി വിവരം കിട്ടും. പിന്നെ അവര്‍ക്ക് വേണ്ട മുന്‍കരുതല്‍ എടുക്കാന്‍ സാധിക്കും. പക്ഷേ വേണ്ടതെന്ത്, വേണ്ടാത്തതെന്ത് എന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കാനും സാധിക്കണം. തന്നോട് ചെയ്തത് സ്വാഭാവികമായ ഒരു കാര്യമല്ല എന്ന് കുട്ടികള്‍ക്ക് മനസ്സിലായാലേ അവര്‍ക്ക് അക്കാര്യം അച്ഛനോടും അമ്മയോടും പറയാന്‍ പറ്റൂ.

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്ന സമീപനം ചെറുപ്പം മുതല്‍ക്കേ വീട്ടിലുണ്ടാവണം. അന്നന്നു നടന്ന കാര്യങ്ങള്‍ കുട്ടികള്‍ക്ക് അച്ഛനമ്മമാരോട് അന്നു വൈകുന്നേരം തന്നെ പറയാനും അത് കേള്‍ക്കാനുള്ള ക്ഷമ അച്ഛനമ്മമാര്‍ക്കുണ്ടാകാനും സാധിക്കണം. പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കാര്യങ്ങള്‍ പലതും നമ്മള്‍ അറിയുന്നില്ല എന്നുള്ളതും നമ്മുടെ അജ്ഞത ആള്‍ക്കാര്‍ മുതലെടുക്കുന്നതുമാണ്. പിന്നെ സംയമനത്തോടെയുള്ള സമീപനവും അവശ്യം വേണ്ട ഒരു കാര്യമാണ്.

-------------------------------------------------------------

കുറ്റം ചെയ്‌താല്‍ അതിനു തക്ക ശിക്ഷ കിട്ടും എന്നുള്ള സ്ഥിതിവിശേഷം ഉണ്ടെങ്കില്‍ പല കുറ്റങ്ങളും ഉണ്ടാവില്ല. പക്ഷേ:

1. പലപ്പോഴും ചെയ്‌ത കുറ്റങ്ങള്‍ വെളിയില്‍ വരാറില്ല; കാരണങ്ങള്‍
1(a) ഒരു കുറ്റമാണ് തന്നില്‍ ചെയ്യപ്പെട്ടതെന്ന് കുട്ടികള്‍ക്ക് (പീഡനങ്ങളുടെ കാര്യത്തില്‍) ആ സമയം മനസ്സിലാകില്ല.

1(b). ഭീഷണി.

1(c). മാതാപിതാക്കന്മാര്‍ ഇക്കാര്യങ്ങള്‍ അറിയാന്‍ വൈകുന്നു (മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ)

2. കുട്ടികള്‍ മാതാപിതാക്കളോട് ഇക്കാര്യം സൂചിപ്പിച്ചാല്‍ തന്നെ മാതാപിതാക്കള്‍ ചിലപ്പോള്‍ വേണ്ട നടപടികള്‍ എടുക്കില്ല. കാരണം:

2(a). അവര്‍ക്ക് വിചാരിക്കാവുന്നതിനും (beyond their wildest imagination) അപ്പുറമാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍.

2(b).അവരുടെ കാലത്തൊന്നും കേട്ടുകേള്‍‌വി പോലുമില്ലാതിരുന്ന ഒരു കാര്യം.

2(c).അവര്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആള്‍ക്കാരുടെ മേലുള്ള കുറ്റാരോപണം.

2(d).എന്താണ് ചെയ്യേണ്ടതെന്നുള്ള തീരുമാനം എടുക്കാനുള്ള കഴിവില്ലായ്‌മ.

2(e).കുടുംബ‌ബന്ധങ്ങള്‍ നിലനിര്‍‌ത്തേണ്ടതിന്റെ ആവശ്യകത.

വിദേശ രാജ്യങ്ങളിലെ രീതിയും സം‌സ്കാരവും കുടുംബ‌ബന്ധവുമല്ല, നമ്മുടെ രാജ്യത്ത്. പക്ഷേ അതേ കുറ്റകൃത്യങ്ങള്‍ തന്നെ ഇവിടെയും ചെയ്യപ്പെടുന്നു. എങ്കിലും അതിനുള്ള പ്രതികരണം അവിടേയും ഇവിടേയും വ്യത്യാസം. അവിടുത്തേപ്പോലെ തന്നെ ഇവിടേയും ചെയ്യാം. പക്ഷേ അങ്ങിനെ വന്നാല്‍ അവസാനം അച്ഛന്‍ കുട്ടിയെ ഒന്നു തല്ലിയാല്‍ അതുപോലും വേറേ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്ന സ്ഥിതിവിശേഷം വരെ ഇവിടെ വരാം. നേരത്തെ പറഞ്ഞതുപോലെ ഒരു ബാലന്‍‌സ്‌ഡ് സമീപനമാണ് വേണ്ടതെന്നു തോന്നുന്നു.

ഇപ്പോഴത്തെ മാതാപിതാക്കന്മാര്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ തലമുറയിലെ ആള്‍ക്കാരേക്കാളൊക്കെ വളരെയധികം ബോധവാന്മാരാണ്. അതുകൊണ്ട് ഇങ്ങിനത്തെ അവസരങ്ങളില്‍ അവരുടെ സമീപനം പണ്ടത്തെ പല ആള്‍ക്കാരുടേതു പോലാകാനുള്ള സാധ്യത കുറവാണ്. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇപ്പോഴത്തെ ഈ തലമുറയാണ് ഭാവിയിലെ അമ്മാവന്മാരും മറ്റുമാകാന്‍ പോകുന്നത് എന്നുള്ളതാണ്. അവരെ എങ്ങിനെ അങ്ങിനെയല്ലാത്തവരാക്കാം?

1. അവരോടുള്ള തുറന്ന സമീപനം. നേരത്തേ പറഞ്ഞതുപോലെ കുട്ടികളിലുള്ള ചെറിയ ഭാവമാറ്റം പോലും പിടിച്ചെടുക്കാന്‍ മാത്രം അടുപ്പം മാതാപിതാക്കന്മാര്‍ക്ക് കുട്ടികളോടുണ്ടാവണം. കുട്ടികള്‍ക്ക് എന്തു കാര്യവും അവരോട് തുറന്നു പറയാന്‍ സാധിക്കണം. ദിവസവും കുറെ മണിക്കൂറുകള്‍ അവര്‍ക്കുവേണ്ടി മാത്രം ചിലവാക്കാന്‍ സാധിക്കണം. അങ്ങിനെ അച്ഛനോടും അമ്മയോടും സ്നേഹവും ബഹുമാനവും ഇഷ്ടവും എല്ലാം എല്ലാ രീതിയിലും അവര്‍ക്ക് തോന്നണം. അച്ഛനമ്മമാരായിരിക്കണം അവരുടെ റോള്‍ മോഡലുകള്‍(അതിനനുസരിച്ചുള്ള സ്വഭാവവും പെരുമാറ്റവുമായിരിക്കണം അച്ഛനമ്മമാരുടേതും--എളുപ്പമല്ല, പക്ഷേ അസാധ്യവുമല്ല).

2. ഈശ്വരവിശ്വാസം. പല കുറ്റങ്ങളും ചെയ്യാതിരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത് അച്ഛനോടും അമ്മയോടുമുള്ള ഇഷ്ടത്തോടൊപ്പം ഈശ്വരനിലുള്ള വിശ്വാസവും ഈശ്വരഭയവുമാണ്. നമ്മുടെ പുരാണങ്ങളും കഥകളുമൊക്കെ അവര്‍ക്ക് പറഞ്ഞുകൊടുക്കുക. മോറല്‍ ലസ്സണ്‍‌സ് നല്ലവണം അവരെ പഠിപ്പിക്കുക.

3. നല്ല അദ്ധ്യാപകര്‍. പ്രസിഡന്റ് കലാം പറഞ്ഞത് ഒരു വ്യക്തിയെ ഏറ്റവും അധികം സ്വാധീനിക്കുന്ന മൂന്നാള്‍ക്കാര്‍ അച്ഛന്‍, അമ്മ, പ്രൈമറി സ്കൂള്‍ ടീച്ചര്‍ എന്നിവരാണ് എന്നാണ്. നല്ല അദ്ധ്യാപകര്‍ വഴി നല്ല കാര്യങ്ങള്‍ കുട്ടികള്‍ പഠിക്കണം. പക്ഷേ ഇത് ഒരു പരിധി വരെ നമ്മളില്‍ മാത്രം ഒതുങ്ങി നി‌ല്‍ക്കുന്നതല്ല.

എനിക്കിപ്പോഴും തോന്നുന്നത് അച്ഛനും അമ്മയും നല്ലവണ്ണം ശ്രദ്ധിച്ചാല്‍, ശ്രമിച്ചാല്‍ അടുത്ത തലമുറയിലെങ്കിലും ഇത്തരക്കാരുടെ എണ്ണം കുറയ്ക്കാമെന്നുള്ളതാണ്. ഇപ്പോഴാണെങ്കിലും ലോകത്തില്‍ നല്ല ആള്‍ക്കാര്‍ തന്നെയാണ് കൂടുതല്‍. നമ്മള്‍ വളരെയധികം പെസ്സിമിസ്റ്റിക് ആവേണ്ട ആവശ്യമില്ല. പക്ഷേ നമ്മള്‍ വളരെയധികം ശ്രദ്ധിക്കണം. നമ്മുടെ ഉത്തരവാദിത്തങ്ങള്‍ വളരെ വലുതാണ്. ഒരു തലമുറയെയാണ് നമുക്ക് വാര്‍ത്തെടുക്കേണ്ടത്. നമ്മുടെ ജീവിതം ആസ്വദിച്ചുതന്നെ നമുക്ക് ഇതൊക്കെ ചെയ്യാന്‍ സാധിക്കുമെന്നുതന്നെയാണ് എനിക്കു തോന്നുന്നത്.

പക്ഷേ എന്തൊക്കെ ചെയ്താലും സമൂഹത്തില്‍ പല നിലകളിലുള്ള കുറ്റവാളികള്‍ ഉണ്ടാകും. എല്ലാം നമ്മുടെ മാത്രം നിയന്ത്രണത്തിലല്ല. പക്ഷേ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട രീതിയില്‍ ചെയ്താല്‍ ഒരളവുവരെ നമുക്ക് അടുത്ത തലമുറയെ നല്ലവരാക്കാം.

Labels: , ,

Link

Monday, May 28, 2007

ഇത് സിദ്ധാര്‍ത്ഥന്റെ ബ്ലോഗിലിട്ടതാ...

സിദ്ധാര്‍ത്ഥന്‍ ഒരു പുതിയ ക്യാമറ വാങ്ങിച്ചിട്ട് ഒരു പുതിയ ബ്ലോഗ് തുടങ്ങി. ഇതായിരുന്നു ആദ്യത്തെ പോസ്റ്റ്.

പോസ്റ്റ് വായിച്ചിട്ട് എനിക്കെന്റെ കണ്ണുകളെ പോയിട്ട് എന്നെ മൊത്തത്തില്‍ തന്നെ വിശ്വസിക്കാന്‍ സാധിച്ചില്ല. സംഗതി പുലികളുടെയിടയില്‍ ഞെരിഞ്ഞമര്‍ന്ന് എന്റെ നാമവും. ഭയങ്കര ഹാപ്പി. ഇങ്ങിനെയെഴുതി:

-----------------------------------------------------------------
സിദ്ധുവര്‍ത്തഗുരോ, സ്വാറി. ഇത് താങ്കള്‍ ഇട്ടയുടനെ കണ്ടു. ഏതൊരാള്‍ പടം ബ്ലോഗ് തുടങ്ങിയാലും ആചാര്യന്മാരെ വന്ദിച്ചിട്ടുണ്ടോ എന്നു നോക്കി. ഉണ്ട്. ആചാര്യന്മാരുടെ ആചാര്യനെ (മൂത്ത മുത്തപ്പന്‍) വന്ദിച്ചിട്ടുണ്ടോ എന്നു നോക്കി. വക്കാരി എന്നു കണ്ടു. സന്തോഷാ‍യീ. നോം പ്രസാദിച്ചിരിക്കുന്നു എന്നു പറയാന്‍ ബ്ലോഗു കമന്റു തുറന്നപ്പോള്‍ ബ്ലോഗപ്പന്‍ പറഞ്ഞു, പോയി പണി നോക്കഡേ, പിന്നെവാ എന്ന്. അതുകാരണം നേരത്തേ എഴുതിവെച്ചിരുന്ന പല കമന്റുകളും ദോ ഇന്നു രാവിലെയാണ് പോസ്റ്റിയത്.

ഇനി ഗൌരവത്തില്‍ കവിളില്‍ 15 പി.എസ്.ഐ എയര്‍. ഓരോ കക്ഷത്തിലും ഓരോ തേങ്ങ, പൊതിച്ചത്:

യെസ്, അപ്പോള്‍ ഫോട്ടൊഗ്രാഫിയില്‍ കമ്പം തുടങ്ങിയല്ലേ... ഈ പടം കൊള്ളാം. പക്ഷേ കുറേം കൂടി നന്നാക്കാനുണ്ട്. നമ്മള്‍ ക്യാമറയിലെ ആ കുഞ്ഞുകണ്ണാടിയില്‍ കൂടെ നോക്കുമ്പോള്‍ എന്തു കാണുന്നു എന്നുള്ളതനുസരിച്ചാണ് പടങ്ങള്‍ ബ്ലോഗില്‍ വരുന്നത്. ഉദാഹരണത്തിന് നമ്മള്‍ ഒരു പക്ഷിയെ ആണ് ഉന്നം വെക്കുന്നതെന്നോര്‍ക്കുക. ചില തുരപ്പന്മാര്‍, അതിരിക്കുന്ന ചില്ലയും, മരവും അയലോക്കത്തെ വീടും അവിടുത്തെ വീട്ടുകാരെയുമൊക്കെ കാണും. പാടില്ല. ഏകത്തില്‍ അഗ്രം വേണം. നമ്മള്‍ ആ പക്ഷിയുടെ കണ്ണു മാത്രമേ കാണാവൂ. അങ്ങിനെയല്ലേ അര്‍ജ്ജുനനൊക്കെ പേരുകേട്ട ഫോട്ടോ പിടുത്തക്കാരായത്.

അതുകൊണ്ട് അങ്ങിനെയൊക്കെ പടം പിടിക്കൂ. വിജയീ ഭവ.

(ഹല്ല... ഉസ്താദുക്കന്മാരുടെ കൂടെ പേരിട്ട് തന്നെ വേണമായിരുന്നൂ അല്ലേ, ഈ പാവത്തിനിട്ട് താങ്ങാന്‍... :) )

-------------------------------------------------------

എന്റെ ഉപദേശം ശിരസ്സില്‍ വഹിച്ച് ചുമടും താങ്ങി സിദ്ധാര്‍ത്ഥന്‍ അടുത്ത പോസ്റ്റിട്ടു. ഞാന്‍ അവിടെയുമിട്ടു കമന്റൊരെണ്ണം.
--------------------------------------------------------
എന്റെ സിദ്ധാര്‍ത്ഥാ....... അതു തകര്‍ത്തു. എന്റെ ഊപ്പ ദേശം ഇത്രയ്ക്കങ്ങ് ഏക്കുമെന്ന് കരുതിയില്ല. ഉഗ്രന്‍ വിവരണം. പുരികം വടിക്കാത്ത ചേച്ചീടെം കൂടെ കൊട്!

ഏകാഗ്രത കൂടരുത്. ഏകാഗ്രത കൂടുമ്പോള്‍ പേശികള്‍ വലിഞ്ഞുമുറുകും. മസിലുകള്‍ ബലവത്താകും. കൈവിരലിന്റെ അഗ്രമൊക്കെ ഭയങ്കര സ്ട്രോങ്ങാകും. അങ്ങിനത്തെ അവസ്ഥയില്‍ ക്ലിക്കുമ്പോള്‍ പറ്റുന്ന കുഴപ്പം ക്യാമറ മൊത്തം താഴോട്ടിരിക്കും. പക്ഷിയുടെ വദനം ഉന്നം വെക്കുന്നവന് ആസനം കിട്ടുന്നതിന്റെ കാരണമതാണെന്നാണ് ഫേമസ് ജാപ്പനീസ് ക്യാമറച്ചക്കിരവരട്ടി, ഫ്യൂജീയാമാ മക്കാസിനോസാന്‍ പറഞ്ഞിരിക്കുന്നത്.

ചിലപ്പോള്‍ ഈ ഏകാഗ്രതാബലം ടെലിപ്പതിയായി നമ്മള്‍ ഫോക്കസ് ചെയ്യുന്ന വസ്തുവിലും പതിക്കും. ജീവനുള്ള വസ്തുവാണെങ്കില്‍ അത് ഷിറ്റടിക്കും. ദേ ഇതുപോലെ

അവിടെ പലരും സിദ്ധാര്‍ത്ഥന്‍ എടുത്തൂ എന്നവകാശപ്പെട്ട പക്ഷിയുടെ പടം കാണാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അവര്‍ക്കെല്ലാം എന്താണ് സംഭവം എന്ന് മനസ്സിലാക്കിക്കൊടുത്തു:

എല്ലാവര്‍ക്കും തെറ്റി. സിദ്ധാര്‍ത്ഥന്‍ എടുത്തത് ആ മരച്ചില്ലകളുടെ തുമ്പത്തിന്റെ അഗ്രത്തിന്റെ ടിപ്പിലിരിക്കുന്ന ഒരു കൊതുകിനേയാ. അതിപ്പഴും അവിടിരിപ്പുണ്ട്. മനസ്സു നന്നായിരിക്കണം. എല്ലാരും കിളിയെ കണ്ടു. :)
------------------------------------------------------------
ഇത്രേം പോരേ?

Labels:

Link

Saturday, May 26, 2007

ഇതല്ലേ വിശകലനം

ദേവേട്ടന്‍ ക്ലബ്ബില്‍ ഈ പോസ്റ്റിട്ടപ്പോള്‍ പിന്നെ കണ്ട്രോളെന്ന സാധനം ആള്‍ട്ടടിച്ച് ഡിലീറ്റ് ചെയ്ത് പോയി മൊത്തത്തില്‍. ഒരു കണ്ട്രോളും കിട്ടിയില്ല. ആ പടത്തിന്റെ വിശകലനങ്ങള്‍ ക്ലബ്ബിലിട്ടത്. കണ്ടിന്യുവിറ്റടിക്കണമെങ്കില്‍ ക്ലബ്ബില്‍ പോകേണ്ടിവരും
-----------------------------------------------------------------------

പാരപ്പാരയുടെ ഈ കമന്റായിരുന്നു പ്രചുവദന്‍ (പാരപ്പാരയോട് ചോദിക്കാതെ ആ കമന്റെടുത്ത് ഇവിടിടുന്നതിന് മാഫി മാംഗ്‌താ ഹൂം)

ഈ ഫോട്ടോ നോക്കുമ്പോള്‍ ഒരു വിഷ്വല്‍ ഇല്യൂസിനേഷനാതി ഹല്യൂസിനേഷന്‍. ഒന്നാമത്‌ ഏരിയല്‍ വ്യൂ, പത്രത്തിന്റെ ടെക്സ്റ്റ്‌ മുകളിലേക്ക്‌, പപ്പടം രണ്ട്‌ പ്ലേറ്റിന്റെയും നടുവില്‍, ഒരു പ്ലേറ്റ്‌ ലോജിക്കലി കറക്റ്റ്‌ പൊസിഷന്‍, മറ്റേതിന്റെ തോരന്‍ വിളമ്പിയിരിക്കുന്നത്‌ താഴെ വലത്‌ വശത്ത്‌. ആകപ്പാടെ ന്യൂറോസിസില്‍ നിന്ന് തുടങ്ങിയ യാത്ര സൈക്കോസിസില്‍ എക്സിറ്റ്‌ എടുക്കാന്‍ പോകുന്നത്‌ പോലൊരു ഫീലിങ്ങ്‌.

പിന്നെ കണ്ട്രോള് കിട്ടിയില്ല:

പാരപ്പാരയുടെ നിരീക്ഷണ ഒബ്‌സര്‍വേഷന്‍ സൂപ്പര്‍. എനിക്ക് തോന്നുന്നത് പാത്രങ്ങള്‍ രണ്ടും സിമ്മട്രിക്കലായിരുന്നു ആദ്യം എന്നാണ്-അതായത് തോരന്‍ ഒരേ സൈഡില്‍ തന്നെ. ലേയ്‌റ്റസ്റ്റ് ടെ‌ക്നോളജി വെച്ച്, ഫോട്ടോ എടുക്കാന്‍ ക്ലിക്കു ചെയ്യുമ്പോള്‍ തന്നെ ക്യാമറ ഒരു 180 ഡിഗ്രി തിരിക്കാന്‍ പറ്റിയാല്‍ ഒരു പ്ലേറ്റില്‍ തോരന്‍ അപ്പുറത്തെ സൈഡിലും മറു പ്ലേറ്റില്‍ തോരന്‍ ഇപ്പുറത്തെ സൈഡിലും വരും. എല്ലാവരേയും കൊണ്ട് അത് പറ്റില്ല. അതുകൊണ്ടാണല്ലോ നമ്മള്‍ എല്ലാവരേയും ഫോട്ടോഗ്രാഫര്‍‌മാര്‍ എന്ന് വിളിക്കാത്തത്. ഇത് ഒരു ലേ‌യ്‌റ്റസ്റ്റ് ഫോട്ടോഗ്രാഫിക് ട്രിങ്കോമാലിയാണ്.

പിന്നെ, ആ പപ്പടത്തിന്റെ പൊസിഷന്‍ നോക്കിക്കേ. ശരിക്കും ഒരു ഇല്ല്യൂഷനാണ്. രണ്ടു പ്ലേറ്റിന്റേയും മധ്യത്തിലാണ് പപ്പടമെന്ന് ആദ്യത്തെ നോട്ടത്തില്‍ തോന്നും. പക്ഷേ സൂക്ഷിച്ച് നോക്കിയാല്‍ അങ്ങിനെയല്ല. മെഴുകുപുരട്ടിയുള്ള പ്ലേറ്റിന് കുറച്ചുകൂടി (ഒരു നാലേമുക്കാല്‍ സെമീ) അടുത്തായിട്ടാണ് പപ്പടത്തിന്റെ സ്ഥാനം. പപ്പടം അങ്ങിനെ പൊസിഷന്‍ ചെയ്‌തതും വളരെ ആലോചിച്ചിട്ടാണെന്നാണ് എനിക്ക് തോന്നുന്നത്. വളരെ ഫിലോസഫിക്കലാണ് അത്. ഇല്ലാത്തവനോടുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ അവജ്ഞയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. അതെ, മെഴുകുപുരട്ടിയുംകൂടിയുള്ള പ്ലേറ്റിലേക്കാണ് പപ്പടവും പോകുന്നത്. അങ്ങിനെ മെഴുകുപുരട്ടിയുള്ളവന് പപ്പടവും കൂടി. അതില്ലാത്തവനോ, പപ്പടവുമില്ല. ഇതൊരു ലോക സത്യത്തെയല്ലേ കാണിക്കുന്നത്.

ഇതൊരു ഇംഗ്ലീഷ് പത്രത്തിന്റെ മുകളില്‍ വെച്ചതും ഭാഷയുടെ അധിനിവേശത്തെ ചോദ്യം ചെയ്യുന്ന ഒരു ഉദാത്തമായ ഒരു കാര്യമാണെന്നാണ് എന്റെ അഭിപ്രായം. മാത്രവുമല്ല, കുത്തകമുതലാളിമാരുടെ പരസ്യത്തിനു മുകളിലാണ് പാത്രങ്ങള്‍ രണ്ടും വെച്ചിരിക്കുന്നത്. അതും ....(ദിപ്പോ എങ്ങിനെയാ ഒന്ന് നിര്‍ത്തുന്നേ)

സപ്തം മധ്യവര്‍ഗ്ഗത്തിന്റെ സാദാ ഭക്ഷണമാണ് പടത്തിലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിടുമോ:

സപ്തം ആ പറഞ്ഞത് ഒരു ബൂര്‍ഷ്വാ ചിന്താഗതിയാണെന്ന് ഞാന്‍ പറയും. തോരന്‍ ഒരിക്കലും ഒരു മധ്യവര്‍ഗ്ഗത്തിന്റെ ഭക്ഷണമല്ല. തോരന്‍ മുതലാളിത്തത്തെ പ്രതിനിധീകരിക്കുന്ന ആഹാരമാണ്. കാരണം തോരനില്‍ തേങ്ങയുണ്ട്. മെഴുകുപുരട്ടിയില്‍ അതില്ല. സപ്തത്തിന് തോരനും കോരനും കൂടി കണ്‍ഫ്യൂഷനായതാണെന്നാണ് തോന്നുന്നത്. കോരനാണെങ്കിലും കുമ്പിളില്‍ കിട്ടിയത് കഞ്ഞിയാണ്, തോരനല്ല.

പിന്നെ ആ പ്ലേറ്റ് നോക്കിക്കേ, അതില്‍ തോരനുണ്ട്, സാമ്പാറുണ്ട്, മെഴുകുപുരട്ടിയുണ്ട്, ചോറുണ്ട്. ഇത് തികച്ചും ഒരു മുതലാളിത്ത ഭക്ഷണക്രമമാണ്. മാത്രവുമല്ല, പലരും മധ്യവര്‍ഗ്ഗത്തേയും മുതലാളിത്തത്തേയും മാത്രം കാണുന്നു. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ, പാവപ്പെട്ടവരെ എല്ലാവരും മറക്കുന്നു.

ഇതിനിടയ്ക്ക് ഇഞ്ചിയോടും സൂഫിയോടും ശക്തമായി വിയോജിച്ചു:

എല്‍‌ജി പിന്നെയും വികാരപരമായി സംസാരിക്കുന്നു. ബൂര്‍ഷ്വാ(അതിന്റെ ശരി സ്പെല്ലിംഗെന്താണാവോ? യെല്‍‌ജിയെ ഒന്ന് പേടിപ്പിക്കാമെന്ന് വെച്ച് ബൂര്‍ഷ്വാ boorshwa എന്ന മലയാളരീതിയില്‍ ഗൂഗ്ലിയപ്പോള്‍ കിട്ടിയത് മലയാളവേദിയിലെ അടി)ആര്യന്മാരിലും ദ്രാവിഡന്മാരിലുമുണ്ട്. മനുഷ്യനെവിടെയുണ്ടോ അവിടെ ബൂര്‍ഷ്വായുമുണ്ട്. ബൂര്‍ഷ്വായുടെ ചേട്ടന്‍ ബര്‍ണാഡ്‌ഷാ. എന്തിന് മൃഗങ്ങളില്‍ പോലുമുണ്ട് ബൂര്‍ഷ്വാ. സിംഹം ഒരു ബൂര്‍ഷ്വാവര്‍ഗ്ഗത്തില്‍ പെട്ട മൃഗമാണ്.

പാപ്പാന്‍ പറഞ്ഞതും സപ്തം രണ്ടാമതു പറഞ്ഞതും ഗഹനമായി ആലോചിക്കേണ്ട വിഷയമാണ്. കുറച്ചു കഴിഞ്ഞ് മറുപടി പറയാം.

മുല്ലപ്പൂ ഇതിനിടയ്ക്ക് ഓഫ്‌ടോപ്പിക് പറയുന്നു :)

സൂഫി പറഞ്ഞതിനോടും ഞാന്‍ മൊത്തമായി യോജിക്കുന്നില്ല (ചോറുണ്ണാന്‍ പോയതായിരുന്നു) പാലാട്ട്, പല്ലാട്ട്, പുല്ലാട്ട് മുതലായ കുത്തക മുതലാളിമാര്‍ ഉണ്ടാക്കിവിടുന്ന അച്ചാര്‍ ഒരിക്കലും ഒരു പാവപ്പെട്ടവന്റെ ആഹാരമല്ല. മാത്രവുമല്ല, ഒന്നുമല്ല. ഒന്നുമില്ലാത്തവന് ഒരു കുപ്പി അച്ചാറുകിട്ടിയിട്ട് എന്തുകാര്യം. പക്ഷേ, ചോറ്, ചാറ്, തോരന്‍, മെഴുകുപുരട്ടി, അച്ചാര്‍ ഇവ ഒന്നിച്ചടിക്കുന്നുവര്‍ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്ക് ഓശാന പാടുന്നവരാണെന്ന് ഞാന്‍ പറയും. ചമ്മന്തിയും പാവപ്പെട്ടവന്റെ ആഹാരമല്ല. കാരണം ചമ്മന്തിക്ക് തേങ്ങാ വേണം. തേങ്ങായ്ക്ക് തെങ്ങ് വേണം (പിന്നെ എന്നാ വേണമെന്ന് ഞാനൊന്നാലോചിക്കട്ടെ).

അപ്പോള്‍ പറഞ്ഞുവന്നത്...

എനിക്കെന്തോ കണ്ട്രോളു കിട്ടുന്നില്ല. ഞാനാ പടത്തില്‍ ഒന്നുകൂടി ഷൂസിട്ടു (അല്ല, സൂക്ഷിച്ച്) നോക്കി. എന്റെ നിരീക്ഷണങ്ങള്‍ എത്ര കറക്ട്. ഉള്ളവന്റെ പാത്രത്തിലെ, അതായത് ഇടതുവശത്തെ തോരനും മെഴുകുപുരട്ടിയുമുള്ള പാത്രത്തിലെ സാമ്പാറിലെ മുരിങ്ങക്കാ എന്തിനെ പ്രതിനിധീകരിക്കുന്നു? -എക്സ്‌പ്രസ് ഹൈവേയെ. കണ്ടോ, ആ എക്‍സ്പ്രസ് ഹൈവേ കോരന്റെ വീടിനെ രണ്ടായി മുറിച്ചു. വീടിപ്പുറവും കിണറപ്പുറവും. ഇനി കോരന് വെള്ളം കോര ണമെങ്കില്‍ പത്തുകിലോമീറ്ററപ്പുറമുള്ള എക്സിറ്റ് എടുത്ത് പിന്നെ ഒരു പത്തു കിലോമീറ്റര്‍ പുറകോട്ട് നടന്ന് വന്നേ പറ്റൂ. ഇങ്ങിനെ കോരനേപ്പോലുള്ള അനേകായിരം കുടുംബ ബന്ധങ്ങളെ കീറിമുറിക്കുന്ന ആ എക്സ്‌പ്രസ്സ് ഹൈവേയേയാണ് ഛായാഗ്രാഹകന്‍ ആ മുരിങ്ങക്കായിലൂടെ പ്രതിനിധാനം ചെയ്യുന്നത്.

ആ എക്സ്‌പ്രസ്സ് ഹൈവേയെ ബ്ലോക്കു ചെയ്ത് മെഴുകുപുരട്ടി-അതായത് പാവപ്പെട്ടവന്റെ ഭക്ഷണം. അതേ പാവങ്ങള്‍ എക്സ്‌പ്രസ് ഹൈവേയ്ക്ക് എതിരാണെന്ന് എത്ര മനോഹരമായാണ് ഛായാഗ്രാഹകന്‍ കാണിച്ചിരിക്കുന്നത്. അതുപോലെ മുരിങ്ങക്കായില്‍ വീണുകിടക്കുന്ന തോരക്കണികകള്‍ നമുക്ക് കാണിച്ചു തരുന്നത് പണക്കാര്‍ക്ക് മാത്രമേ എക്‍സ്പ്രസ് ഹൈവേ അനുഭവിക്കാന്‍ പറ്റൂ എന്നല്ലേ. തോരന്‍ ഒരു ബൂര്‍ഷ്വാ കറിയാണെന്ന് ഞാന്‍ ആദ്യമേ പറഞ്ഞു. കാരണം തോരനില്‍ തേങ്ങയുണ്ട്.

(ഞാനിനിയും ആ പോസ്റ്റ് നോക്കുന്നില്ല)

സപ്തമേ, അതിന്റെ ഒരു വരി വിക്കിയതേ ഉള്ളൂ പ്രാന്തായി. നിര്‍ത്തി.

ആദിത്യനും പാപ്പാനുമൊക്കെയുണ്ടായിരുന്നു, വിശകലിക്കാന്‍.

പാപ്പാന്‍ പറഞ്ഞതിനെപ്പറ്റി ചര്‍ച്ചാല്‍ ഇന്നിനി ഉറങ്ങേണ്ട. പക്ഷേ, പാപ്പാന്‍ പറഞ്ഞതില്‍ ടെക്‍നിക്കലി ഒരു മിസ്റ്റേക്ക് ഉണ്ട്. ഉപബോധമനസ്സിന്റെ അന്തരാളങ്ങളെ ആന്തോളനമെന്ന രീതിയില്‍ താലോലിക്കാന്‍ ന്യൂട്ടന്റെ അലുഗുലുത്താകര്‍ഷണബല സിദ്ധാന്ത പ്രകാരം പറ്റില്ല. ആന്തോളനങ്ങള്‍ താലോലിക്കപ്പെടാനുള്ളതല്ല. ഒന്നുകില്‍ അന്തരാളങ്ങളില്‍ സ്പന്ദനങ്ങള്‍ കൊണ്ട് നിറയ്ക്കുക. ആ സ്പന്ദനങ്ങളിലെ മന്ദതയാകുന്ന മന്ദമാരുതനിലെ ശീതളശ്ചായയില്‍ മതിമറന്നാനന്ദിക്കുക. അല്ലെങ്കില്‍ ഉപബോധമനസ്സില്‍ മസിലു കയറ്റുക.
-------------------------------------------------------------

അന്ന് ആപ്പീസിലിരുന്ന് ഒരു പണിയും ചെയ്തില്ലെങ്കിലെന്താ, നല്ല രസമായിരുന്നു :)

Labels:

Link

Sunday, May 20, 2007

ഇത് എതിരന്‍ കതിരവന്റെ ബ്ലോഗിലിട്ടത്

എതിരന്‍ കമന്റിനെപ്പറ്റി പോസ്റ്റിയപ്പോള്‍ ദേവേട്ടന്‍ എതിരന് കൈകൊടുത്ത് വീരപട്ടയം ചാര്‍ത്തുന്നതിനുമുന്‍പുള്ള ശ്ലോകസേവയില്‍ ഇങ്ങിനെ പറഞ്ഞു:

“ദോശയെ മേദിനീ വെണ്ണിലാവാക്കി ആഘോഷിച്ചപ്പോള്‍ ദിശിദിശി പൊടിപൊങ്ങീ, ഭാനുബിംബം മയങ്ങീ വടിവിനൊടു കുലുങ്ങീബൂലോഗമമിന്ദൂത്സവാദൌ.(അങ്ങനൊന്നുമല്ലെങ്കില്‍ ഉമേഷ് ഗുരുക്കള്‍ വന്നു തിരുത്തി തരും, നോ ടെന്‍ഷന്‍) “.

ഉറക്കം കണ്‍‌കളില്‍ ഊഞ്ഞാലാടിക്കൊണ്ടിരുന്ന ഞാന്‍ അപ്പോള്‍ തന്നെ അതിന് ഉദാത്തമായ വ്യാഖ്യാനം ചാലിച്ച് ആ ശ്ലോകത്തെ...

----------------------------------------------
“ദോശയെ മേദിനീ വെണ്ണിലാവാക്കി ആഘോഷിച്ചപ്പോള്‍ ദിശിദിശി പൊടിപൊങ്ങീ, ഭാനുബിംബം മയങ്ങീ വടിവിനൊടു കുലുങ്ങീബൂലോഗമമിന്ദൂത്സവാദൌ“

ദോശയെ - അതായത് ദോശ

മേദിനീ - മൈദകൊണ്ടുള്ള ദോശ. ‘നീ” കാരം വന്നതുകൊണ്ട് ഇതിന് ദോശയുണ്ടാക്കാനുള്ള മൈദ എന്നര്‍ത്ഥം.

വെണ്ണി - വെണ്ണ തന്നെ

ലാവാ - ലാവ (പണ്ട് ജയനഭിനയിച്ച ലാവയല്ല, മറ്റേ ലെവന്‍ ലാവ).

അപ്പോള്‍ “ദോശയെ മേദിനീ വെണ്ണിലാവാക്കി“ - മൈദകൊണ്ടുള്ള ദോശമാവില്‍ നീ കുറച്ച് വെണ്ണയും കൂടിയൊഴിച്ചപ്പോള്‍ അത് ലാവാപരുവമായി.

ദിശിദിശി - ദോശ ചൂട് കല്ലില്‍ വീഴുമ്പോളുള്ള ശബ്‌ദം (അപ്പത്തിന്റെ മാ‍വായിരുന്നെങ്കില്‍ അപ്പിഅപ്പി എന്നായിരുന്നേനെ ശബ്‌ദം).

പൊടിപൊങ്ങി - ആവിയെ കവി ഒരു പൊടിയായി സങ്കല്‍‌പിച്ചു. നാനോദോശയായിരിക്കണം. നാ‍നോപാര്‍ട്ടിക്കിളുകള്‍ ഒറ്റയൂത് കൊടുത്താല്‍ അത് ആവിപൊങ്ങുന്നതുപോലെ പൊങ്ങിപ്പറക്കുമല്ലോ. ചൂടുകല്ലില്‍ മൈദകൊണ്ടുള്ള ലാവാപരുവത്തിലുള്ള ദോശമാവൊഴിച്ചപ്പോള്‍ ദിശി ദിശി എന്ന ശബ്ദം വരികയും നാനോകണികകളേപ്പോലുള്ള ആവി പൊങ്ങുകയും ചെയ്തു.

ഭാനു- അപ്പോള്‍ ദോശയുണ്ടാക്കുന്നത് ഭാനുവാണ്.

ഭാനുബിംബം - കണ്‍‌ഫ്യൂഷനുണ്ട്. മിക്കവാറും ഭാനുവിന്റെ കൈയ്യിലിരിക്കുന്ന ചട്ടുകത്തെയായിരിക്കും കവി ഇവിടെ ബിംബമായി സങ്കല്‍‌പിച്ചിരിക്കുന്നത്.

ഭാനുബിംബം മയങ്ങീ- അത്, അത് തന്നെ. ദോശക്കല്ലില്‍ മാവൊഴിച്ചപ്പോള്‍ അതിന്റെ ദിശി ദിശി ശബ്‌ദവും ആവി പൊങ്ങിയതും എല്ലാം കണ്ട് മനോഹരമായ ആ മൈദാദോശയില്‍ മനം മയങ്ങി ദോശക്കാരി ഭാനു ചട്ടുകവും പിടിച്ചുകൊണ്ട് ഉറങ്ങിപ്പോയി.

വടിവിനൊടു കുലുങ്ങീ - നിന്നുറങ്ങിപ്പോയ ഭാനു (നല്ല വണ്ണമുണ്ടായിരുന്നു) നടുവും തല്ലി കറങ്ങി വീണു, പരിസരമാകെ കുലുങ്ങി.

ബൂലോഗമമിന്ദൂത്സവാദൌ - ഓ, അങ്ങിനെയാണല്ലേ -അതായത് ബൂലോഗത്തില്‍ ഉത്സവം നടക്കുകയാണ്. അതാണ് പശ്ചാത്തലം.

അതായത്, ബൂലോകത്തില്‍ നടന്ന ഒരു ഉത്സവത്തിലെ തട്ടുകടക്കാരി ഭാനു വെണ്ണചേര്‍ത്ത്, ലാവപോലെയാക്കിയ മൈദാമാവ് നല്ല ചൂടുള്ള ദോശക്കല്ലില്‍ ഒഴിച്ചപ്പോള്‍ ആ മാവ് ദിശിദിശി എന്ന ശബ്ദമുണ്ടാക്കുകയും തത്‌ഫലമായി നാനോകണികകളെപ്പോലെ ആവി പൊങ്ങുകയും അത് കണ്ട് മനം മയങ്ങിയ ഭാനു ചട്ടുകവും കൈയ്യില്‍ പിടിച്ച് മയങ്ങി കമഴ്‌ന്നടിച്ച് വീഴുകയും തത്ഫലമായി ഭൂമി കുലുങ്ങുകയും ചെയ്തു.

(ദേവേട്ടാ‍, കതിരവാ, പതാലി, പതാലി)

--------------------------------------------

പണിക്കര്‍മാഷ് ഇവിടെയും കൊടുത്തു, വേറൊരു വ്യാഖ്യാനം

Labels:

Link

Saturday, March 17, 2007

ഇത് സിബുവിന്റെ ബ്ലോഗിലിട്ടതാ...

സിബുവിന്റെ ഏഷ്യാനെറ്റ് ഇന്റര്‍വ്യൂ പോസ്റ്റില്‍ സിബുവിന്റെ തൃശ്ശിവപേരൂര്‍ ആക്സന്റിനെപ്പറ്റി ഞാനടക്കം ചിലരൊക്കെ പരാമര്‍ശിച്ചപ്പോള്‍ ദേവേട്ടന്‍ ഇങ്ങിനെ പറഞ്ഞു:

ഈ ആക്സന്റ്‌ ആക്സന്റ്‌ എന്നും പറഞ്ഞ്‌ എല്ലാരും ബഹളം വയ്ക്കുന്നതെന്തിനാവോ? ന്യൂസ്‌ വായിച്ചതല്ലല്ലോ ഇന്റര്‍വീല്‍ അല്ലേ. സിബു ത്രിശ്ശൂരു ഭാഷയല്ലാതെ പിന്നെ തിരുവനന്തപുരം ഭാഷ പറയണമായിരുന്നോ? അതോ ഒരു ഇമോഷനും ഇല്ലാത്ത അച്ചടി ഭാഷയോ?

മോശമെന്ന് കരുതി സ്കൂളില്‍ ഉപേക്ഷിച്ച കൊല്ലം ആക്സന്റ്‌ (അതേ ജയനും ബാലചന്ദ്രമേനോനും സുരേഷ്‌ ഗോപിയും ഒക്കെ കഷ്ടപ്പെട്ട്‌ ഇല്ലാതാക്കിയതും മുകേഷ്‌ അഭിമാനത്തോടെ കൊണ്ടുനടക്കുന്നതും ആയ കൊല്ലം ആക്സന്റ്‌) കഷ്ടപ്പെട്ട്‌ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു ഞാന്‍
.”

വല്ല്യമ്മായി ഇങ്ങിനെ പറഞ്ഞു:

ഈ ആക്സന്റിന്റെ പേരും പറഞ്ഞ് പലരും എന്നേയും കളിയാക്കിയിട്ടുണ്ട്,എനിക്കൊരിക്കലും വിഷമം തോന്നിയിട്ടില്ല,മറിച്ച് അതിലൂടെ എന്റെയൊരു ഐഡെന്റിറ്റി എവിടെയും ഉയര്‍ത്തി കാട്ടാനാകുന്നു..”

ഈ കമന്റുകള്‍ വായിച്ച് കഴിഞ്ഞിട്ട് കഞ്ഞി കുടിക്കാന്‍ വേണ്ടി, കടയില്‍ പോയി ചപ്പാത്തി വാങ്ങിക്കാന്‍ ചെരിപ്പിടാന്‍ റൂമില്‍ പോയ സമയത്ത് പെട്ടെന്ന് കത്തി, ആക്സന്റൈഡിയ. ചെരുപ്പു പോലുമിടാതെ വന്ന് അത് തലയില്‍ നിന്നങ്ങ് ഒഴിവാക്കി കമര്‍പ്പണ ബോധം പ്രകടിപ്പിച്ചു. അതിങ്ങിനെ:

---------------------------------------------------

ദേവേട്ടാ,ആ‍ക്സന്റിനെ കുറ്റം പറഞ്ഞതല്ല. ആക്സന്റ് നല്ലതു തന്നെ. എല്ലാവര്‍ക്കും അത് വേണമെന്നുമുണ്ട്. പക്ഷേ അതിന്റെ ഒടുക്കത്തെ വിലയാണ് പ്രശ്നം. അതുകൊണ്ടാണ് ആക്സന്റിനെക്കാള്‍ നല്ലത് സാന്‍‌ട്രോയാണെന്ന് ചിലരൊക്കെ പറയുന്നത്. ചെറുതാണ്, ഓടിക്കാനും ഓടിക്കാതിരിക്കാനും (പാര്‍ക്ക് ചെയ്യാന്‍) വളരെ സൌകര്യം. അതുകൊണ്ടല്ലേ. അല്ലാതെ ആക്സന്റ് ഒരിക്കലും മോശമാണെന്ന് ഞാന്‍ പറയൂല്ല.

പിന്നെ ദേവേട്ടന്‍ പറഞ്ഞതില്‍ ചില ഫാക്ച്വല്‍ മിസ്റ്റേക്ക്സ് ഉണ്ട്. ജയന്‍ ആക്സന്റ് മാറ്റി എന്ന് പറഞ്ഞത് തെറ്റാണ്. ജയന്റെ സമയത്ത് ആക്സന്റ് പോയിട്ട് സാന്‍‌ട്രോ പോലുമില്ലായിരുന്നു. പിന്നെ സുരേഷ് ഗോപി ആക്സന്റ് മാറ്റി എന്നത് ശരിയായിരിക്കാം. നാല് പടം ഹിറ്റായപ്പോള്‍ പുള്ളി വല്ല സ്കോടയോ ഒക്ടോപ്പസോ ഒക്കെ വാങ്ങിച്ചിരിക്കാം. ബെന്യാമിന്‍ പറഞ്ഞത് പ്രകാരമാണെങ്കില്‍ പുള്ളി ഒരു പന്ത്രണ്ട് പത്തെസ്സീ വാങ്ങിച്ചിരിക്കാനാണ് കൂടുതല്‍ സാധ്യത.

മുകേഷിന്റെ കാര്യം ഓക്കെ. പുള്ളിയുടെ ഇപ്പോഴത്തെ പോക്കൊക്കെ കണ്ടിട്ട് ആക്സന്റ് കൊല്ലത്ത് തന്നെ കീപ്പ് ചെയ്യാനാണ് സാധ്യത.

ആക്സന്റുള്ളവരൊക്കെ അവരുടെ ആക്സന്റില്‍ അഭിമാനിക്കുന്നവരായിരിക്കും. അവരൊക്കെ വല്ല്യ കാശുകാരല്ലേ. അവര്‍ക്ക് വാങ്ങിച്ചിട്ട് അഭിമാനിക്കാമല്ലോ. പാവം ആക്സന്റില്ലാത്തവരുടെ കാര്യം അവര്‍ക്കൊന്നും അറിയേണ്ടല്ലോ. വല്ല്യമ്മായീ, ആക്സിന്റെനെ കളിയാക്കുന്നവര്‍ മിക്കവാറും വല്ല സ്കോഡായോ ഒക്ടോപ്പസ്സോ ഒക്കെ ഉള്ളവരായിരിക്കും. സാന്‍‌ട്രോ ഉള്ളവര്‍ ഒരിക്കലും ആക്സന്റിനെ കളിയാക്കുമെന്ന് തോന്നുന്നില്ല. തൃശ്ശൂര് പോപ്പുലറില്‍ തന്നെ ആക്സന്റ് കിട്ടുന്ന സ്ഥിതിക്ക് കൊല്ലം കാരുടെ ആക്സന്റ് തൃശ്ശൂരുകാര് ഉപയോഗിക്കുന്നതിനോടും താത്വികമായി എനിക്ക് വിയോജിപ്പുണ്ട്.

പിന്നെ ദേവേട്ടാ, നമുക്ക് ഈ തരുണീമണിത്തരുണത്തില്‍ വേണ്ടത് സംയമനമാണ്. എന്ത് പ്രകോപനമുണ്ടായാലും ആത്മാവില്‍ കുറച്ച് ആത്മസംയമനം പാലിക്കുക. തല്ലാനും ഇടിച്ച് ഇഞ്ചിച്ചമ്മന്തിയാക്കാനുമൊക്കെയുള്ള പ്രലോഭനങ്ങള്‍ കാണും. പക്ഷേ ഇഞ്ചി പറഞ്ഞതുപോലെ (രേഷ്മ പറഞ്ഞതുപോലെയല്ല) ഇത് ക്രിസ്തുമസ്സാണ്. സഹനത്തിന്റെയും സാഹോദര്യത്തിന്റെയും ക്ഷമയുടെയും സര്‍വ്വോപരി സംയമനത്തിന്റെയും ദിനം.

അതുകൊണ്ട്
........
........
തല്ലരുത്. ഒന്ന് വിരട്ടി വിട്ടാല്‍ മതി :)

(തല്ലരുത്, ഒന്ന് വിരട്ടി വിട്ടാല്‍ മതി- കടപ്പാട് പൂര്‍ണ്ണമായും പതാലിയോട്. രണ്ടായിരത്തിയാറിലും രണ്ടായിരത്തിയേഴ് ഇതുവരെയും എന്നെ ഏറ്റവും അധികം സ്വാധീനിച്ച വാചകം, അദ്ദേഹത്തിന്റെ ഈ ക്ലാസ്സിക് പോസ്റ്റില്‍ നിന്നും അടിച്ച് മാറ്റിയത്).

ഇത് ദേവേട്ടന്‍ ആക്സന്റ് വാക്കുപയോഗിച്ചതിനെ ആക്കിയതല്ലേയല്ലേയല്ലേയല്ലേയല്ല. അന്നേരം ചുമ്മാ അങ്ങ്...

Labels:

Link

Monday, December 04, 2006

പെരുമഴക്കാലത്തെ ക്ലാസ്സ് മേറ്റ്സ്-അവിയേല്‍ നിരൂപണം

പെരുമഴക്കാലം കണ്ടുതീര്‍ത്തു (രണ്ടായിരത്തിയഞ്ച് മുതല്‍ കാണാന്‍ തുടങ്ങിയതാണ്. ഇപ്പോഴാണ് തീര്‍ന്നത്).

മഴപ്പെരുമഴയും കണ്ണീര്‍പ്പെരുമഴയുമൊക്കെയായി ആകപ്പാടെ നനഞ്ഞുകുളിച്ച പടമാണെങ്കിലും എനിക്കിഷ്ടായി.

എന്റെ ദുഷ്‌വിചാരങ്ങള്‍

നജീബെന്ന കഥാപാത്രത്തിന്റെ (നജീബിന്റെ അമ്മാവന്റെ മോളാണ് റസിയ) ഉദ്ദേശം അത്ര ശരിയല്ലെന്ന് പുള്ളിയെ കണ്ടപ്പോള്‍ തന്നെ എന്റെ വൃത്തികെട്ട മനസ്സ് പറഞ്ഞു. എന്റെ വിചാരം ശരിയാണെന്ന് തിരക്കഥാകൃത്തും സംവിധായകനും ശരിവെക്കുകയും ചെയ്‌തു. എന്തുകൊണ്ട് എന്റെ മനസ്സ് ദുഷിച്ചതാണെന്നും എന്തിനെയും നെഗറ്റീവായി കാണുന്നത് ശരിയല്ലെന്നും നല്ലയാള്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ നല്ല കാര്യങ്ങള്‍ ഇപ്പോഴും നമ്മുടെയിടയില്‍ ചെയ്യുന്നുണ്ടെന്നും സംവിധായകനും മറ്റും എനിക്ക് കാണിച്ചുതന്നില്ല എന്ന് വെറുതെ ഓര്‍ത്തുപോയി. നജീബിനെ നിസ്വാര്‍ത്ഥമായി റസിയയെയും കുടുംബത്തെയും സഹായിക്കുന്ന ഒരാളായി ചിത്രീകരിച്ചിരുന്നെങ്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടാവുമായിരുന്നോ ആവോ. സിനിമയേ ജീവിതമെന്ന് കരുതുന്നവര്‍ക്ക്, സഹായിക്കാന്‍ വരുന്നവരെ സംശയദൃഷ്ടിയോടെ നോക്കാന്‍ ഒരു കാരണം കൂടിയായി. ഇതിന്റെ മറുവാദമായി ഇങ്ങിനെയുള്ളവരും നമ്മുടെ ഇടയിലുണ്ട് എന്ന സമകാലീന യാഥാര്‍ത്ഥ്യം (?) നജീബെന്ന കഥാപാത്രം കാണിച്ചുതരുന്നു എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ സ്ഥിതിവിശേഷം അങ്ങിനെയൊക്കെത്തന്നെയോ?(കാടുകയറാതെഡേ-സ്റ്റോപ്പ്)

എന്റെ നീതിബോധം

എന്തുകൊണ്ട് കാവ്യാമാധവന് നല്ല നടിക്കുള്ള അവാര്‍ഡ് ഈ സിനിമയിലെ അഭിനയത്തിന് കിട്ടി എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ആറുഭാഗമായി കണ്ട സിനിമയില്‍ ആറാം ഭാഗത്ത് മാത്രമേ കാവ്യാമാധവന്‍ നന്നായിട്ട് അഭിനയിക്കുന്നതായിട്ട് എനിക്ക് തോന്നിയുള്ളൂ. അത് വെച്ച് നോക്കിയാല്‍ പോലും മീരാ ജാസ്‌മിന്റെ സിനിമയില്‍ ആദ്യാവസാനമുള്ള അഭിനയവുമായി തുലനം ചെയ്യുമ്പോള്‍ മീരയുടെ അഭിനയം തന്നെയാണ് എനിക്ക് മെച്ചമായി തോന്നിയത്.

എന്റെ ദുഷിച്ച വര്‍ഗ്ഗീയത

സിനിമ മതേതരമാണ്. കാരണം എല്ലാ മതത്തിനും പ്രാതിനിത്യമുണ്ട്. ഹിന്ദുവും മുസ്ലീമും കേന്ദ്രകഥാപാത്രങ്ങളായ സിനിമയില്‍ ഒരു കൃസ്ത്യാനിയായ ജോണ്‍ കുരുവിളയെ (ബിജു മേനോന്‍) അവതരിപ്പിക്കുക മാത്രമല്ല ഹിസ് ഹൈനസ് അബ്‌ദുള്ളയില്‍ നമ്പൂരിയാണ് എന്നോ മറ്റോ പൂണൂലില്‍ തൊട്ട് മോഹന്‍‌ലാല്‍ സ്ഥാപിക്കുന്നതുപോലെ ജോണ്‍ കുരുവിള കൃസ്ത്യാനി തന്നെയാണെന്ന് സലിം കുമാറിനെക്കൊണ്ട് ഉറപ്പി(പ്പി)ക്കുന്നുമുണ്ട് സംവിധായകന്‍.

അക്‍ബറിന് മാപ്പുകൊടുന്നതില്‍‌ക്കൂടി ഗംഗയ്ക്ക് ഉന്നതസ്ഥാനം കൊടുത്തപ്പോഴും സ്വസമുദായത്തിലെ ആള്‍ക്കാരെക്കൊണ്ട് ഗംഗയെ വീട്ടില്‍ നിന്നും പുറത്താക്കിക്കുക വഴി ആ സമൂഹത്തെ കടും‌പിടുത്തക്കാരാക്കി ചിത്രീകരിച്ചോ എന്നും ചുമ്മാ ഒന്ന് തോന്നി (തോന്നല്‍ എന്റേത് മാത്രം). സംഗതി ഓസിന് കിട്ടിയതുകാരണം ദിലീപ് വിമാനത്താവളത്തില്‍ മീരാ ജാസ്‌മിനോടും മറ്റും ഒപ്പം ചേരുന്ന സീന്‍ കഴിഞ്ഞപ്പോള്‍ സംഗതി തീര്‍ന്നു. അതുകഴിഞ്ഞുമുണ്ടായിരുന്നോ പടം-ആവോ.

എങ്കിലും ഈയിടെ ഒറ്റയിരുപ്പില്‍ കണ്ട ഗ്ലാസ്സ്‌മേറ്റ്‌സ് എന്ന സിനിമയെക്കാളൊക്കെ വളരെ ഇഷ്ടപ്പെട്ടു ഈ സിനിമ. കളസമേറ്റ്‌സ് എങ്ങിനെ ഹിറ്റായി എന്ന് ഞാന്‍ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നു (കാവ്യാമാധവന്റെ പെരുമഴക്കാലയവാര്‍ഡും ആലോചിക്കുന്നുണ്ടേ). കാമക്കോഡറില്‍ അവിടെയും ഇവിടെയും ഷൂട്ട് ചെയ്‌ത് വിന്‍‌ഡ്‌വാസ് മ്യൂവീ മേക്കറില്‍ പല ഭാഗങ്ങളായി കയറ്റി മേയ്‌ക്ക് മൂവീ എന്ന് ക്ലിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന പടം പോലെയൊരു പടം പോലെ തോന്നി ഈ പടം. നിറം സിനിമയെക്കാളുമൊക്കെ സാധാരണക്കാരോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ക്യാമ്പസ് ഫീലിംഗ് അവിടെയുമിവിടെയുമൊക്കെ ഈ സിനിമയില്‍ കിട്ടി. കളിമാക്‍സ്, പക്ഷേ, പ്രതീക്ഷിച്ചതു തന്നെ (പ്രതീക്ഷകള്‍ തികച്ചും വ്യക്തിപരമായതുകാരണം എല്ലാവരും ഇതേ കളിമാക്സ് തന്നെ പ്രതീക്ഷിക്കണമെന്നില്ല). കളിമാക്‍സിനു മുന്‍‌പുള്ള സസ്‌പെന്‍സ് കളികള്‍ കൊള്ളാം എന്ന് പറയാമോ എന്നറിയില്ല. അവസാനം മറ്റെ പെണ്‍‌കുട്ടിയെ നായകന്‍ സ്വീകരിക്കുകയായിരുന്നുവെങ്കില്‍ ഒന്നുകൂടി പുതുമ തോന്നില്ലായിരുന്നോ എന്നൊരു ഉല്‍‌പ്രേക്ഷയും. സിനിമയുടെ അവസാനം പൃഥ്വിരാജ് വണ്ടിയില്‍ തിരിച്ച് പോകുന്നവഴി തിരിഞ്ഞുനോക്കുമ്പോള്‍ നരേന്‍ ആദ്യം കൈവീശുകയും പിന്നാലെ പൃഥ്വിരാജുള്‍‌പ്പടെയുള്ള കഥാപാത്രങ്ങളൊക്കെ വന്ന് കൈവീശുകയും ചെയ്യുന്ന സീന്‍ നന്നായി തോന്നി. പ്രഥ്വിരാജിന്റെ അഭിനയം ഇഷ്ടപ്പെട്ടു. ഇന്ദ്രജിത്തിന്റെയും ജയസൂര്യയുടെയും അഭിനയവും മോശമായില്ല. കാവ്യാമാധവന്‍ സാധാരണപോലെ അഭിനയിച്ചതായിട്ടാണ് തോന്നിയത്. ജഗതിയുടെ തമാശകളൊന്നും ഏശാത്തതുപോലെ തോന്നി. ചെറിയ ഒരു ക്യാമ്പസ് നൊസ്റ്റവളമാള്‍ജിയ അവിടെയുമിവിടെയുമൊക്കെ കിട്ടിയെങ്കിലും മൊത്തത്തില്‍ എന്തോ മിച്ചിംഗ് (മിസ്സിംഗ് എന്ന് ഇംഗ്ലീഷിലും ടെന്‍‌സിംഗ് എന്ന് നേപ്പാളിയിലും പറയും) പോലെ തോന്നി പടമാകെമൊത്തം ടോട്ടലില്‍. കിരണ്‍ പറഞ്ഞതുപോലെ ഒത്തിരി പ്രതീക്ഷിച്ച് പോയതുകൊണ്ടും കൂടിയാവാം (ഈ സിനിമയെ നിരൂപിക്കാന്‍ ഞാന്‍ അര്‍ഹനല്ല, കാരണം പടം തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞാണ് തീയറ്ററില്‍ കയറിയത് :( )

പെരുമഴക്കാല നിരൂപണത്തില്‍ കളസമേറ്റ്‌സിനെപ്പറ്റിയും പറഞ്ഞ് അവിയല്‍ എന്ന ബ്ലോഗ് നാമം ഞാന്‍ അന്വര്‍ത്ഥമാക്കി. നിര്‍ത്തി.

Saturday, December 02, 2006

നന്ദിപ്രകടനം പര്‍ട്ട് ടു.

മിസ് പശുവിന്റെ പൈടം ഇട്ട് പൈയ്യിനെ കാണാന്‍ പയ്യനെ വന്ന പയ്യനുള്‍പ്പടെയുള്ളവര്‍ക്കെല്ലാം നന്ദിയുടെ പൈമ്പാല്‍‌പുഞ്ചിരി പൊഴിച്ച് നമോവകം പറഞ്ഞ് തൊഴുത്ത് പൂട്ടി പോയിക്കഴിഞ്ഞപ്പോഴാണ് വിശ്വേട്ടന്‍ തൊഴുത്ത് കുത്തിത്തുറന്ന് അകത്ത് കയറി ഇങ്ങിനെ മൊഴിഞ്ഞത്:

..................
“ഈ നന്ദി(നി)ക്കമന്റുകള്‍ കാമധേനുപ്പോസ്റ്റില്‍നിന്നും മാറ്റി പുതിയൊരു തൊഴുത്തിലെ പോസ്റ്റില്‍ കെട്ടേണ്ടവയാണ്”
..................

ങാ...ഹാ... ബ്ലോഗിലെഴുതാന്‍ കറവ വറ്റിയിരിക്കുന്ന എനിക്ക് മിസ് പശു കടിച്ച് പറിച്ച് മിച്ചമിട്ടിരുന്ന കച്ചിത്തുരുമ്പായിരുന്നു ആ കമന്റ്.

അതുകൊണ്ട് ആ നന്ദിപ്രകടനം ദോ പോസ്റ്റുന്നു (സ്വന്തം ബ്ലോഗാണെന്ന അഹങ്കാരം കൊണ്ടാണ് ഈ കടും‌കൈകളൊക്കെ യാതൊരു ചമ്മലുമില്ലാതെ ചെയ്യുന്നത്. അതിക്രമങ്ങള്‍ക്ക് മാപ്പ്. കറവ വറ്റിയവന് പശുവിന്റെ പുല്ലും പല്ലും പടവും എല്ലാം പോസ്റ്റ്).

..................................

വ്രീളാവിവശയായ നമ്രമൂക്കിയായ മിസ് പശുവിനെ സന്ദര്‍ശിക്കാനും ചവിട്ടോഗ്രാഫ് വാങ്ങിക്കാനുമെത്തിയ എല്ലാ പൈസ്നേഹികള്‍ക്കും നമോവകം, നന്ദി.

ബിന്ദൂ, ബാക്കാര്‍ഡിവെള്ളം വേണ്ട, കഞ്ഞിവെള്ളം ബഹുകേമം, പോരട്ട്, പോരട്ട്.

അനംഗാരീ, കൈയ്യിട്ട് വാരിയെന്നോ...ഹേയ്...കൈയ്യെങ്ങാനും അങ്ങ് കൊണ്ടുചെന്നിരുന്നെങ്കില്‍ കാണാമായിരുന്നു, വ്രീളാവിവശയുടെ തനിരൂപം. പശുവാണെങ്കിലും സഹവാസം മനുഷ്യന്റെ കൂടെത്തന്നെയല്ലേ :)

മുസാഫിറണ്ണാ, കറക്ട്. കൈമറ ടൈമറ് വെച്ച് ഓണാക്കിയിട്ട് പശുവിന് തിന്നാന്‍ കൊടുത്താലോ. ദഹിക്കാതെ പശു അപ്പിയിടുമ്പോള്‍ കൈമറ ബാക്ക്. ചാണകത്തിന്റെകൂടെ വീഴുന്നത് കാരണം സോഫ്റ്റായേ തറയില്‍ വീഴൂ. പൊട്ടൂല്ല. ഐഡിവഡിയാ :)

അഗ്രജനഗ്രഗണ്യാ, ക്ഷീരമുള്ളുള്ളകിടിന്നടിയിലും ചേരതന്നെ പാമ്പിനും കൊതുകിനും എന്ന് പറഞ്ഞപോലെ ആ പശുവിന്റെ മൂക്ക് ഇത്രയും നന്നായി വിശകലനം ചെയ്തല്ലോ. സ്വന്തം ഫോട്ടോ ഇട്ടിട്ട് വേണമല്ലേ പശുവെത്ര ഭേദം എന്ന് പറയാന്‍. പിടികിട്ടി, പിടികിട്ടി, ഇടൂല്ല :)

ദേവേട്ടാ, പശുവേ നീ ചുരത്തരുതിപ്പോള്‍, ശിശുവേ നീ കുടിക്കരുതിപ്പോള്‍ എന്ന സിനിമാഗാനം ഓര്‍മ്മ വന്നു. പട്ടി എന്തായാലും പാല് കറന്ന് കുടിക്കുന്നില്ലല്ലോ. :) പാലെന്ന് കേട്ടാല്‍ തിളയ്ക്കണം പാലടുപ്പില്‍ എന്നോ മറ്റോ പാലായോ മറ്റോ പാടിയിട്ടില്ലേ എന്നൊരു ശങ്ക.

സ്നേഹിതന്നേ, പശുവിന്റെ പടം കണ്ട് പ്രചോദിച്ചിട്ട കഥയായിരുന്നോ അത്. എങ്കില്‍ അതിന്റെ മനോഹാരിത ഒന്നുകൂടി കൂടി.

സിജുവേ, റബ്ബറെസ്റ്റേറ്റൊക്കെയുള്ള മുതലാളിമാര്‍ നാടിന്റെ നാനാഭാഗങ്ങളിലും നീണ്ട് നിവര്‍ന്ന് കിടക്കുമ്പോള്‍ കോനാന്‍ ഡോയല്‍ കൂനിക്കൂടി ഒരുവഴിക്ക് പോവുകയേ ഉള്ളൂ :)

ഉമ്പാച്ചീ, അത് കലക്കി. വിരോധാത്മകഥ എന്നോ മറ്റോ അല്ലേ അതിന് ടര്‍ക്കിഷില്‍ പറയുന്നതെന്ന് ഞാന്‍ ചോദിക്കൂല്ല :)

കട്ടമ്മേന്നവന്നേ, പാല്‍‌പുഞ്ചിരി പൊഴിച്ചുകൊണ്ട് മിസ് പശുവിന്റെ വഹ ഒരു നന്ദി(നിപ്പശു).

ദില്ലബ്ബൂ. ഹവായ് ചെരിപ്പിട്ട് ആഞ്ഞ് ചവിട്ടിയാല്‍ കയത്തിലേക്ക് താഴ്‌ത്താന്‍ ബുദ്ധിമുട്ടാവും. സര്‍ഫസ് ടെന്‍ഷന്‍ കാരണം (തന്നെ?) നല്ല ബലം കൊടുത്തില്ലേല്‍ ചെരിപ്പ് താഴൂല്ല. ദേവേട്ടന് അതിനൊക്കെയുള്ള കരുത്ത് കൊടുക്കണേ :)

അതുല്ല്യേച്ച്യേ, സിനിമാ ഡയറിയൊക്കെ പൊടിതട്ടിയെടുക്കുകയാണല്ലേ. പോളിയോ പാളിയോ? :)

കൃഷ് അണ്ണാ, കൃഷണ്ണാ, കൃഷ്‌ണാ, മൂത്രം ഒരു വഴിക്ക് ഗോ, പശൂമ്പാല്‍ വേറൊരു വഴിക്ക് കം. മിസ് പശു ഒരു പാവം. ചവിട്ടൂല്ല (ആര്‍ക്കറിയാം. മോഡലാക്കുന്നതിനു മുന്‍പോ പിന്‍പോ എനിക്കതുമായിട്ട് യാതൊരു ബന്ധവുമില്ല) :).

സിമിയേ നന്ദി.

ശ്രീജിത്തേ, അപ്പോള്‍ ഇപ്പോളും പശൂമ്പാല് തന്നെ കുടി :)ദഹനമൊക്കെ നന്നായിത്തന്നെ? (ചുമ്മാ താണപ്പാ) :)

കുറുമയ്യാ, കറുത്തതെന്തും, അത് പശുവാണെങ്കിലും പന്നിയാണെങ്കിലും ആനയാണെങ്കിലും കുറുമയ്യന്‍ സെരട്ടിഫായ് ചെയ്താല്‍ പിന്നെ അപ്പിയുമില്ല, അപ്പീലുമില്ല :)

ശിശുവേ, ദേവേട്ടക്കമ്മന്റ് മറുപടിയില്‍ പാടിയ പശുവേ നീ ചുരത്തരുതിപ്പോള്‍ , ശിശുവേ നീ കുടിക്കരുതിപ്പോള്‍ എന്ന പശുഗാനം ശിശുവിനുവേണ്ടി ഞാന്‍ ഒന്നുകൂടി ആലവിലപിക്കുന്നു :)

പീലിക്കുട്ടീ, കറക്ട് തന്നെ. കറുപ്പിനെഴുപത്തേഴഴ (അപ്പോള്‍ ഉടനെ അമരഗാനം ഓര്‍മ്മ വരും) :)

മുല്ലപ്പൂ, ഒട്ടും വൈകിയിട്ടില്ല. നല്ല ചൂട് പാല് തന്നെ ഫ്രഷ് കറന്നത്. യ്യോ ഇപ്പോള്‍ കുളമായി എന്നല്ലാതെ എറണാകുളത്തില്ല :)

ഏറനാടാ, ഏറെ നാടന്‍ പശുക്കളുള്ള സ്ഥലമാ. പശുവിനെയാണോ പറഞ്ഞത് :)

താരേ, ഡോ. വക്കാരിയായാലുമില്ലെങ്കിലും എഡോ വക്കാരീ എന്ന് തന്നെ എല്ലാവരും വിളിക്കുന്നത്. ആദ്യത്തെ പടഷോക്കില്‍നിന്നും മുക്തി നേടാനല്ലേ വ്രീളാവിവശയവശ നമ്രമൂക്കിപ്പൊടിപ്പടം ഇട്ടത് :)

അനോമണീ, പാട്ട്...തന്നെതന്നെ, പാട്ട് തന്നെ :) നന്ദി കേട്ടോ.

ഹെറിറ്റേജ്‌ മാഷേ, പശുവില്‍ ആനയേയോ പോട്ടെ, ആനയുടെ തുമ്പിക്കൈയ്യുടെ ഡിസൈന്‍ സങ്കല്‍‌പിക്കണമെങ്കില്‍...സമ്മതിച്ചിരിക്കുന്നു :) നന്ദി കേട്ടോ. എറണാകുളത്തൊന്നുമല്ലന്നേ...അല്ലെന്നേ :)

നവനണ്ണാ, നന്ദിയണ്ണാ.

അപ്പോള്‍ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. തൊഴുത്ത് പൂട്ടി.

............................................

Link

Wednesday, September 06, 2006

ഇത് പണ്ട് ക്ലബ്ബിലിട്ടതാ-പരിസ്ഥിതിവാദി

“നമ്മുടെ നാട് നമ്മുടെ വീടാണ്. നമ്മള്‍ പ്ലാസ്റ്റിക്ക് വേസ്റ്റുകള്‍ നമ്മുടെ വീട്ടില്‍ കൂട്ടിയിടുമോ? ഇല്ല. പക്ഷേ നമ്മള്‍ അയല്പക്കക്കാരന്റെ പറമ്പിലോട്ട് തട്ടും. പക്ഷേ സുഹൃത്തുക്കളേ അവിടെക്കിടന്നാലും ഇവിടെക്കിടന്നാലും അത് നമ്മുടെ മണ്ണിനെ മലിനമാക്കും അതുകൊണ്ട് നമ്മള്‍ ഒരിക്കലും നമ്മുടെ വേസ്റ്റ് അയലോക്കക്കാരന്റെ പറമ്പില്‍ തട്ടരുത്”

പരിസ്ഥിതി വാദി പ്രസംഗിക്കുകയാണ്. എല്ലാവരും കൈയടിച്ചു. പ്രസംഗം കഴിഞ്ഞ് പോകാന്‍ തുടങ്ങുമ്പോള്‍ തോമാച്ചേട്ടന്‍ ഓടി അടുത്തെത്തി.

“സാറേ, ഒന്നോ രണ്ടൊ പ്ലാസ്റ്റിക്കൊക്കെയാണെങ്കില്‍ ഞാന്‍ കത്തിച്ചുകളയും. കുഴപ്പമുണ്ടോ?”

“പാടില്ല. അതും എന്താണ് ചെയ്യുന്നത്? അതില്‍‌നിന്നും ഉയരുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ മലിനമാക്കുകയല്ലേ ചെയ്യുന്നത്? ഒരിക്കലും നമ്മള്‍ പ്ലാസ്റ്റിക്ക് ഇങ്ങനെ കത്തിക്കരുത്”.

“പിന്നെ എന്തുചെയ്യും സാറേ? ഇതെല്ലാം കൂടി ഇങ്ങിനെ കൂന കൂടിക്കൂടി..............”

“സാറപ്പോ എങ്ങിനെയാ ഇതൊക്കെ കളയുന്നേ? മണ്ണിനും വായുവിനും ഒന്നും ഒന്നും പറ്റാതെ?” തോമാച്ചേട്ടന്‍ ചോദിച്ചു.

തോമാച്ചേട്ടന്റെ കവിളത്ത് ഒന്ന് തോണ്ടി കോവാലകിഷയണ്ണന്‍ സ്റ്റൈലില്‍ പരിസ്ഥിതിവാദി മൊഴിഞ്ഞു:

“ഞാനോ, ഞാന്‍ ഇതെല്ലാം കൂടെ ജീപ്പിലോട്ടിട്ട് തമിഴ്‌നാട്ടില്‍ ചരക്കെടുക്കാന്‍ പോകുമ്പോള്‍ അവിടെ തട്ടും”

Link

Tuesday, September 05, 2006

ഇത് വിശാലന്റെ മുന്തിരി ജ്യൂസ് പോസ്റ്റിലിട്ടതാ

ഔദ്യോഗിക വിജ്ഞാനവിനോദസഞ്ചാരകലാപരിപാടികള്‍ക്കിടയില്‍ മദ്രാസ്സിലെ ശ്രീറാം ഫൈബേഴ്സ് സന്ദര്‍ശിച്ച് അന്തംവിട്ട് അവരുടെ വിശാലമായ കോണ്‍ഫറന്‍സ്‌ ഹാളില്‍ ഏസീയുടെ ശീതളശ്ചായയില്‍ (തന്നെ?) മുട്ടയുടെ ആകൃതിയിലുള്ള വിശാലമായ മേശയുടെ അപ്പുറത്തെ സൈഡില്‍ ഞങ്ങള്‍ പതിനൊന്നു പേര്‍, ഇപ്പുറത്തെ സൈഡില്‍ ഒമ്പതുപേര്‍ ഒരെന്‍ഡില്‍ സാര്‍, മറ്റേ എന്‍ഡില്‍ കമ്പനിയുടെ ഏറ്റവും വലിയ പുള്ളി സി.ഇ.ഓ. എല്ലാവരുടേയും മുന്‍പില്‍ ഫ്രൂട്ടി.

മൊത്തം നിശ്ശബ്ദത. എന്താ പറയേണ്ടതെന്നും മിണ്ടേണ്ടതെന്നും ആര്‍ക്കും ഒരു പിടിയുമില്ല. എല്ലാവന്റേയും നാക്ക് അണ്ണാക്കില്‍. നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് സി.ഇ.ഓ പറഞ്ഞു, എന്നാല്‍ ഫ്രൂട്ടി കുടി, നമുക്ക് അതു കഴിഞ്ഞ് സംസാരിക്കാം.

ഇന്നലത്തെ മനോരമയില്‍ കണ്ടപോലെ എങ്ങിനെ ചായകുടിക്കണം എന്നപോലത്തെ സംഗതികളൊന്നും അന്ന് വായിച്ചിട്ടില്ലായിരുന്നതുകാരണം, ഒരു മുട്ടന്‍ കമ്പനിയിലെ മുട്ടന്‍ കോണ്‍‌ഫറന്‍സ് ഹാളില്‍ ഒരു മുട്ടന്‍ സി.ഇ.ഓയുടെ മുന്‍പിലിരുന്ന് എങ്ങിനെ ഫ്രൂട്ടി കുടിക്കണം എന്ന് ആര്‍ക്കും ഒരു പിടുത്തവുമില്ല. എങ്ങാനും പിഴച്ചാല്‍ ഭാവിയില്‍ ഒരു ജോലി തരാന്‍ പ്രാപ്തമായ കമ്പനിയാണ്, പ്രാപ്തനായ സി.ഇ.ഓയും. മോശാ‍ഭിപ്രായം മൃതിയേക്കാള്‍ ഭയാനകം.

ഷുക്കൂറായിരുന്നു ആദ്യത്തെ ഇര. ഇനിഷ്യേറ്റീവ് എടുത്ത് ഷുക്കൂര്‍ തന്നെ സ്ട്രോയുടെ കൂര്‍ത്ത വശം ഫ്രൂട്ടിക്കൂടില്‍ കുത്തിയിറക്കി കൂട് മേശമേല്‍ വെച്ച് പതുക്കെ ഒരു സിപ്പ് അകത്തേക്ക് വലിച്ചു.

അതുവരെ സംഗതി ഓക്കേ.

ആരക്കമിഡിയണ്ണന്റെ തത്വം പ്രകാരം എത്ര മില്ലി ഫ്രൂട്ടി അകത്തേക്ക് ചെന്നോ അത്രയും അളവ് കൂട് അകത്തേക്ക് കുഴിഞ്ഞു.

അതുവരേയും ഓക്കേ.

പിന്നെയായിരുന്നു പ്രശ്നം. ഇനി ഷുക്കൂറിന് ചെയ്യേണ്ടത് സ്ട്രോ വായില്‍നിന്നും മാറ്റി വായ്ക്കകത്തുള്ള ഫ്രൂട്ടി വയറ്റിലാക്കണം (വലിയ കമ്പനിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ എങ്ങിനെ പെരുമാറണമെന്നുള്ളതിന് ഒരു ചിന്ന ട്രെയിനിംഗ് കിട്ടിയതുകാരണമാണോ എന്നറിയില്ല, ഇരുനൂറ്റമ്പതുമില്ലിയും ഒന്നിച്ചകത്താക്കാന്‍ ഷുക്കൂറ് തുനിഞ്ഞില്ല). പക്ഷേ ആരിക്കമിഡിയുടേയോ, വേറേ ഏതെങ്കിലും മിഡിയുടേയോ തത്വപ്രകാരം, ഷുക്കൂര്‍ സ്ട്രോ ചുണ്ടില്‍നിന്നും മാറ്റിയ ആ നിമിഷം തന്നെ തക്കം പാര്‍ത്തിരുന്നു ആ ഏരിയായിലുള്ള മൊത്തം കാറ്റും സ്ടോവഴി ഫ്രൂട്ടിക്കൂടിനകത്തു കയറുകയും........

...ബ്രൂമ്മ്മ്മ്മ്മ്മ്മ്മ്മ്ം എന്ന, വേറേ എന്തിനേയോ ഓര്‍മ്മിപ്പിക്കുന്ന, വല്ലാത്ത ഒരു ശബ്‌ദം ആ മുറിയാകെ മുഴങ്ങുകയും ചെയ്തു.

ഈ അപകടം മുന്‍‌കൂട്ടി കണ്ടതുകാരണം ഞങ്ങളാരും ആ ഇനിഷ്യേറ്റീവിനു തുനിഞ്ഞില്ല.

ഒരു വലിയ കമ്പനിയുടെ വലിയ കോണ്‍‌ഫറന്‍സ് ഹാളില്‍ ഒരു വലിയ സി.ഇ.ഓയുടെ മുന്‍പില്‍ എങ്ങിനെ പെരുമാറണമെന്നൊക്കെ നന്നായി അറിയാമായിരുന്നതുകാരണം, ആ മീറ്റിംഗ് കഴിയുന്നതുവരെ ഞങ്ങള്‍ ചിരിയടക്കി.

ആ ശബ്ദം ഒന്നുകൂടി കേള്‍ക്കാന്‍ കഴിവില്ലാത്തതുകാരണമാണോ, അതോ ഒരു വലിയ കമ്പനിയുടെ വലിയ കോണ്‍ഫറന്‍സ് ഹാളിലിരിക്കുന്ന വലിയ സി.ഇ.ഓ ആണ് താനെന്നോര്‍ക്കാതെ താനും ചിരിച്ചുപോകുമോ എന്നോര്‍ത്താണോ എന്നറിയില്ല, വളരെപ്പെട്ടെന്ന് സി.ഇ.ഓ ആ മീറ്റിംഗ് അവസാനിപ്പിച്ചു.

സീയീയയ്യോ ആ റൂമിനു പുറത്തിറങ്ങിയതും ഹാളാകെ ബ്രൂമ്മ്മ്മ്മ്മ്മ്മ്മ്മ്ം ശബ്‌ദത്താല്‍ മുഖരിതമായി.

Link