Sunday, July 29, 2007

റബ്ബര്‍ ടെക്‍നോളജി മലയാള സിനിമയില്‍

വലിച്ചാല്‍ വലിയ്ക്കുന്നത്രയും നീളുകയും വിട്ടാല്‍ പൂര്‍വ്വ സ്ഥിതി പ്രാപിക്കുകയും ചെയ്യുന്നത് റബ്ബര്‍ മാത്രമല്ല എന്ന് ഇന്നലെ മനസ്സിലായി-ബിഗ് ബി എന്ന മലയാളം സിനിമയിലെ പല സീനുകളും കണ്ടപ്പോള്‍ ഒരു റബ്ബര്‍ ബാന്‍ഡ് എടുത്ത് വലിക്കുന്ന പ്രതീതി തോന്നിപ്പോയി (ബിഗ് ബി പങ്കകള്‍ ക്ഷമിക്കുക-സത്യമായിട്ടും തോന്നിയതാണ്).

സിനിമയുടെ തുടക്കത്തില്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന സീന്‍ തന്നെ നല്ല ഒന്നാന്തരം റബ്ബര്‍ ടെക്‍നോളജി. രണ്ട് മണിക്കൂര്‍ ഇരുപത്തെട്ട് മിനിറ്റുള്ള ചിത്രത്തില്‍ മമ്മൂട്ടിയുടെ ജീപ്പ് പ്രത്യക്ഷപ്പെടുന്നത് 14:05-ആം മിനിറ്റില്‍. മമ്മൂട്ടിയെ പരിചയപ്പെടുത്തി തീരുന്നത് 20:00-ആം മിനിറ്റില്‍. മൊത്തം സിനിമയുടെ ദൈര്‍ഘ്യത്തിന്റെ അഞ്ച് ശതമാ‍നത്തോളം നായകാവതരണത്തിനായി എടുക്കുക എന്നതൊക്കെയായിരിക്കും മോഡേണ്‍ ഫിലിം ടെക്‍നോളജി തിയറി എന്ന് കരുതി കണ്ടിരുന്നു.

ഹരീയുടെ നിരൂപണത്തില്‍ സഹ്യന്‍ പറഞ്ഞതുപോലെ മമ്മൂട്ടി ഒരു മസില്‍‌മൂട്ടി ആയോ എന്ന് പലയിടത്തും എനിക്ക് തോന്നിപ്പോയി (സഹ്യന്റെ കമന്റ് ദോ ഈ പോസ്റ്റ് എഴുതാന്‍ നേരത്ത് ഹരീ ഇതിന്റെ നിരൂപണമെഴുതിയിട്ടുണ്ടല്ലോ എന്നോര്‍ത്ത് അത് റഫര്‍ ചെയ്ത സമയത്താണേ ഞാന്‍ ആദ്യമായി കണ്ടത്. മുന്നില്‍ വിധിച്ചതല്ല എന്ന് സാരം). ഉദാഹരണം പടത്തില്‍ മണിയന്‍ പിള്ള രാജു ആന്‍ഡ് മകള്‍ അവരുടെ വീട്ടില്‍ ആദ്യമായി വരുന്ന സീനിലെ മൊത്തം മമ്മൂട്ടികള്‍.

അങ്ങിനെ പടമൊക്കെ കണ്ട് കണ്ട് വന്നപ്പോഴാണ് മമ്മൂട്ടിയുടെ ഭൂതകാലവും കണ്ടത്. ഉള്ളത് പറഞ്ഞാല്‍ മമ്മൂട്ടി ഒരു വക്കീലായിക്കോ, ഡോക്ടറായിക്കോ, ചതിക്കാത്തതോ ചതിക്കുന്നതോ ആയ ചന്തുവായിക്കോ, പൊന്തന്മാട/വിധേയന്‍/അംബേദ്‌കര്‍ ആരുമായിക്കോ, പക്ഷേ ഒരു ബോഡിഗാര്‍ഡാവേണ്ടഎന്നതാണ് എന്റെ വിനീത് ബാലകൃഷ്ണന്‍ വിനീത് ശ്രീനിവാസന്‍ അഭിപ്രായം. എന്തോ ഒരു ചേര്‍ച്ചയും തോന്നിയില്ല, മമ്മൂട്ടിയും ആ റോളും തമ്മില്‍. ആ സീന്‍ കണ്ടപ്പോള്‍ മമ്മൂട്ടിയ്ക്ക് വയസ്സായി എന്ന സത്യവും ആദ്യമായി ഞാന്‍ മനസ്സിലാക്കി. ആ സീനില്‍ എന്നെ അതിഭീകരമായി അലട്ടിയ ഒരു പ്രശ്‌നമുണ്ടായിരുന്നു. എതിരാളിയുടെ ബോഡിഗാര്‍ഡുകള്‍ മമ്മൂട്ടിയെ കൂലം കക്ഷമായി പരിശോധിച്ച് അദ്ദേഹം നിരായുധനായി എന്ന് ഉറപ്പുവരുത്തിയ സീനില്‍, എതിരാളി മമ്മൂട്ടിയുടെ ബോസിനെ വെടിവെക്കാന്‍ തോക്കെടുത്തപ്പോള്‍ മമ്മൂട്ടി എങ്ങിനെ തോക്കൊപ്പിച്ചു എന്നത്. ആദ്യം ദേഹമാസ് കല്‍ പരിശോധിച്ചവന്മാര്‍ ഇത്രയ്ക്ക് മണ്ടന്മാരായിരുന്നോ എന്നുമോര്‍ത്തു. പക്ഷേ പടം പീസുപീസായി കണ്ട് കണ്ട് വന്നപ്പോള്‍ ആ ടെക്‍നോളജി പിടികിട്ടി.

ഇതു കണ്ടോ മമ്മൂട്ടിയുടെ തോ‍ക്കിറങ്ങി വരുന്നത്...


ആ സീനൊക്കെ കണ്ട് കണ്ട് വന്നപ്പോഴാണ് റബ്ബര്‍ ടെക്‍നോളജി സീനുകള്‍ തുടങ്ങിയത്. മമ്മൂട്ടിയും അനുജന്മാരും ഒരു ജീപ്പില്‍. വില്ലന്മാര്‍ വേറൊരു ജീപ്പില്‍. നമ്മള്‍ ഇങ്ങിനെ ഒരു വേവ്‌ലെങ്‌തില്‍ (തിരഞ്ഞെടുക്കാത്ത വളിപ്പുകളിലെ വേവ്‌ലെങ്‌തല്ല, പിന്നെന്താണെന്ന് ചോദിച്ചാല്‍ അതൊട്ടറിയാനും വയ്യ) ആ സ്പീഡിനനുസരിച്ച് നമ്മുടെ കണ്ണുകളെയും തലച്ചോറിനെയും (ഉണ്ടെന്ന്...) അഡ്‌ജസ്റ്റ് ചെയ്ത് വരുമ്പോളതാ സീന്‍ മൊത്തം വലിയുന്നു-ഒരു റബ്ബര്‍ ബാന്‍ഡ് വലിച്ച് നീട്ടിയതുപോലെ. നല്ല സ്പീഡില്‍ പോയ സാധനം പെട്ടെന്ന് സ്ലോമോഷന്‍. ഒരു സെക്കന്റ് കഴിഞ്ഞപ്പോള്‍ ക്വിക്ക് മോഷന്‍. പിന്നെ ലൂസ് മോഷന്‍. അങ്ങിനെ മോഷനുകളെല്ലാം ഇടകലര്‍ന്ന് വന്നൊരു കളി. റബ്ബറിനെ ഓര്‍മ്മ വന്നു. അത് ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യമായിരുന്നെങ്കില്‍ രസകരമായിരുന്നു. പക്ഷെ സംവിധായകനും എഡിറ്റര്‍ക്കുമെല്ലാം ശരിക്കത് ബോധിച്ചെന്ന് തോന്നുന്നു. എല്ലാ മോഷനുകളുമുണ്ടായിരുന്നതുകൊണ്ട് ടോട്ടല്‍ ഫിലിം ഈസ് എ കോണ്‍‌സ്റ്റന്റ് ആയതുകാരണം നിര്‍മ്മാതാവും ഹാപ്പിയായിരുന്നിരിക്കണം. മേട്രിക്സ് മാടിക്സ് പടങ്ങളിലൊക്കെ അങ്ങിനത്തെ സീനുകളുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും അത് ആദ്യമായി കണ്ടത് ഇവിടെയാണ്. എന്തായാലും ബിഗ്‌ബി പടത്തിലും അത് കാണാന്‍ പറ്റി-ഇഷ്ടം പോലെയും ഇഷ്ടം കഴിഞ്ഞും. ഇഷ്ടമാണ്....പക്ഷേ ഇത്രയും വേണായിരുന്നോ എന്നൊരു സംശയം.

മൊത്തത്തില്‍ ബിഗ്‌ബി എങ്ങിനെയുണ്ട് എന്ന് ചോദിച്ചാല്‍ ഒറ്റയിരുപ്പിന് പടം മുഴുവന്‍ കണ്ടുതീര്‍ത്തു. ബോറങ്ങിനെ അടിച്ചില്ല. ഒരു ബോളിത്തടിയും ഒരു ഹോളിത്തടിയും ഒരു മലയാളത്തടിയും ത്രീന്‍-ഇന്‍-ഒണ്‍ കണ്ടപോലെ എന്ന് പറഞ്ഞാല്‍ സംഭവം ചില ഹോളിവുഡ് പടങ്ങളുടെയൊക്കെ നിലവാരത്തിലെത്തിയെന്നോ ചില ബോളിവുഡ് പടങ്ങളെപ്പോലെ തറയായി എന്നോ അല്ല, ചില സെറ്റുകളും ലൈറ്റുകളും അതുമിതുമൊക്കെ ചില സമയങ്ങളില്‍ അങ്ങിനെ തോന്നിപ്പിച്ചു എന്ന് മാത്രം. കേട്ടപ്രകാരം അമല്‍ നീരദ് എന്ന സംവിധായകന്‍ ഏതോ ഒരു ഇംഗ്ലീഷ് പടം കോപ്പി ചെയ്ത് വെച്ചിരിക്കുകയാണെന്നുമാണ്. ഇനി കോപ്പിയാണോ പ്രചോദനമാണോ പ്രചോദനം കൊണ്ടുള്ള കോപ്പിയാണോ എന്നറിയില്ല-ഞാന്‍ ആ ഇംഗ്ലീഷ് പടവും കണ്ടിട്ടില്ല. അങ്ങിനെയാണെങ്കില്‍ പിന്നെ എന്ത് പറയാന്‍. എന്തായാലും ഒരു സിനിമ സംവിധാനം ചെയ്യാനുള്ള കഴിവൊക്കെ ദേഹത്തിനുണ്ട് എന്ന് മനസ്സിലായി. ഹരിയുടെ പോസ്റ്റില്‍ സഹ്യന്‍ പറഞ്ഞതുപോലെ ഇനി അദ്ദേഹം കോപ്പിയൊന്നുമല്ലാത്ത ഒരു സ്വതന്ത്ര സ്വാശ്രയ പടം സംവിധാനം ചെയ്യട്ടെ-നമുക്ക് വിലയിട്ടിരുത്താം അദ്ദേഹത്തെ. ഒരു ഡോക്യുമെന്ററിയോ അതുപോലെന്തൊക്കെയോ പോലുള്ള ഒരു ചിത്രം കണ്ട പ്രതീതിയാണ് എനിക്ക് ബിഗ് ബി കണ്ടപ്പോള്‍ തോന്നിയത്. ബോറടിച്ചില്ല എന്നത് സത്യം.

അഭിനേതാക്കളുടെ കാര്യം പറഞ്ഞാല്‍ എനിക്ക് പട്ടിക്കുട്ടികളെയും കൈയ്യില്‍ വെച്ച് കളിക്കുന്ന ദേഹത്തെയും കറന്റ് പോയാല്‍ വീട്ടില്‍ കൂട്ടയിടി നടക്കുമെന്ന് പറയപ്പെട്ട ദേഹത്തെയും മമ്മൂട്ടിയുടെ അനുജനെ കൊല്ലുന്നതിനുമുന്‍പ് വഴിതെറ്റിക്കാന്‍ ബൈക്കില്‍ പ്രലോഭിപ്പിച്ചുകൊണ്ടുപോയ ദേഹത്തെയും പോലീസ് കമ്മീഷണറെയും നന്നായി ഇഷ്ടപ്പെട്ടു. മനോജ് കെ. ജയന്റെ അഭിനയവും ഇഷ്ടപ്പെട്ടു. അത് കഴിഞ്ഞാല്‍ മമ്മൂട്ടിയുടെ. അദ്ദേഹത്തിന് അഭിനയിക്കാന്‍ മാത്രം സ്കോപ്പുണ്ടായിരുന്നോ ഈ പടത്തില്‍ എന്ന് സംശയമുണ്ട്. ഏതാണ്ട് ഒരേ രീതിയില്‍ നിന്നാല്‍ മതിയായിരുന്നു എന്ന് തോന്നുന്നു എല്ലാ സീനിലും. വാക്കുകളൊക്കെ ഒന്ന് ആറ്റി ഒന്ന് കുറുക്കി കാര്യമാത്രപ്രസക്തമായി മാത്രം. ഒരു രസമുണ്ട് ആ രീതിയിലുള്ള സംഭാഷണമൊക്കെ കേള്‍ക്കാന്‍. ഏതാണ്ട് ഒരേ ടോണിലുള്ള, വികാരവിക്ഷോഭങ്ങളൊന്നുമില്ലാത്ത ഒരു പരുക്കന്‍ മനുഷ്യന്‍ രീതിയിലൊക്കെയുള്ള രീതിയിലുള്ള ഒരു രീതി. നേരത്തെ പറഞ്ഞതുപോലെ പലയിടത്തും മസില്‍‌മൂട്ടി ആയിപ്പോയോ എന്നും സംശയം തോന്നി. ചില ഇടി സീനുകള്‍ കണ്ടപ്പോള്‍ സന്തൂറിന്റെ പരസ്യമൊട്ട് ഓര്‍മ്മയും വന്നില്ല. ചര്‍മ്മം മാത്രമല്ല മൊത്തത്തില്‍ തന്നെ പ്രായം തോന്നിപ്പോയി. ചിലപ്പോള്‍ മേക്കപ്പിന്റെയായിരിക്കും. എന്നാലും വലിയേട്ടന്‍ മുതലായ പടങ്ങളിലെ മമ്മൂട്ടിയുടെ ഒരു ഇത് ഈ പടത്തില്‍ തോന്നാത്തിനു കാരണം ആ പടം ഇറങ്ങിയിട്ട് കൊല്ലം എട്ടുപത്തായെന്നതോ എനിക്ക് എട്ടുപത്ത് കൊല്ലം കൂടി പ്രായം കൂടി എന്നതോ ആയിരിക്കണം. ചിത്രത്തിന്റെ കളിമാക്സിയെപ്പറ്റി ഹരീ പറയുന്ന “ഓ, ഇത്രയുമേയുള്ളോ” ‍എന്ന തോന്നല്‍ ചിത്രത്തെ പറ്റി മൊത്തം തോന്നിയത് ലോകത്തില്‍ എനിക്ക് മാത്രമാവണേ എന്നാണ് പ്രാര്‍ത്ഥന. ഓര്‍ത്തുവെക്കാന്‍, ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എന്നൊരു സിനിമ ബിഗ് ബി കണ്ടതിനുശേഷം ഞാന്‍ എന്തായാലും നിര്‍മ്മിക്കില്ല.

ഇന്നസെന്റ് എന്തിനായിരുന്നു ആ പടത്തില്‍ എന്നാലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടിയില്ല. പക്ഷേ സദ്യയില്‍ ഓലനെന്തിനാണ്, തോരനെന്തിനാണ് എന്നൊക്കെ ആലോചിച്ചാല്‍ വല്ല പിടുത്തവും കിട്ടുമോ? അതൊക്കെ ആലോചിച്ചാണോ സദ്യയുണ്ണാന്‍ പോകുന്നത്? അതൊക്കെ ആലോചിച്ചാല്‍ പിന്നെ സദ്യയുണ്ണാന്‍ പറ്റുമോ? അതുകൊണ്ട് അതിനെപ്പറ്റിയൊന്നും ആലോചിക്കേണ്ട കാര്യമേ ഇല്ല. അമ്മയുടെ സെക്രട്ടറിയോ മറ്റോ ആയതുകൊണ്ടാവും.

മലയാളിത്തമുള്ള മലയാളം സിനിമകളൊക്കെ ഇനി പ്രതീക്ഷിക്കുന്നത് ആ പഴയകാലമൊക്കെ തിരിച്ച് കിട്ടും എന്നുള്ള വൃഥാ പ്രതീക്ഷപോലെയായിരിക്കും എന്ന് തോന്നുന്നു. ഇനിയുള്ള കാലം ബിഗ് ബി പോലുള്ള പടങ്ങള്‍ക്കേ സ്കോപ്പുള്ളായിരിക്കും. എന്തായാലും നല്ലൊരു സദ്യയില്‍ നല്ല ഒന്നാന്തരമൊരു പാലടപ്രഥമന്‍ കഴിക്കുന്ന കൂട്ടത്തില്‍ ചെകിടിപ്പ് മാറ്റാന്‍ നാരങ്ങാ അച്ചാര്‍ കഴിക്കുന്ന പോലെയൊന്നുമല്ലെങ്കിലും ബിഗ് ബി കണ്ട് കഴിഞ്ഞ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ഒന്നുകൂടി കണ്ടപ്പോള്‍ നല്ലൊരു സുഖം തോന്നി. രണ്ട്-രണ്ടര മണിക്കൂര്‍ ഒരു സിനിമ കണ്ട ഒരു ഫീലിംഗ്‌സ് ആ പടം തന്നു-ബിഗ് ബി അതൊട്ട് തന്നുമില്ല. ഒരു സിനിമ എന്തെങ്കിലുമൊക്കെ സന്ദേശങ്ങള്‍ സമൂഹത്തിന് കൊടുക്കണോ വേണ്ടയോ എന്നൊന്നുമറിയില്ല. ഉണ്ടെങ്കില്‍ തന്നെ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍നിന്നൊക്കെ എന്തെങ്കിലുമൊക്കെ സന്ദേശങ്ങള്‍ സമൂഹത്തിന് കിട്ടുമായിരിക്കണം. ബിഗ് ബി യില്‍ നിന്നും കിട്ടും-കൊച്ചി ഇപ്പോള്‍ പഴയ കൊച്ചിയൊന്നുമല്ല എന്ന സന്ദേശം.

(മൊത്തം എന്റെ മാത്രം അഭിപ്രായം. മമ്മൂട്ടി പങ്കകള്‍ എന്നെ ദയവായി അടിക്കരുത്. എനിക്ക് മമ്മൂട്ടി അഭിനയിച്ച തനിയാവര്‍ത്തന്‍, വല്ല്യേട്ടന്‍, വടക്കന്‍ വീരതഥാഗതന്‍ ഇതൊക്കെ വലിയ ഇഷ്ടമാണ്. രാജമാണിക്യ്യോം കണ്ടും ഞാന്‍ ഒത്തിരി ചിരിച്ചായിരുന്നു. പ്ലീസ്...).

Labels: , , , ,

Saturday, July 14, 2007

ഇത് ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മലയാള പഠനം എന്ന പോസ്റ്റിലിട്ട കമന്റുകള്‍

ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സൂര്യകാന്തി എന്ന ബ്ലോഗിലെ മലയാള പഠനം എന്ന പോസ്റ്റിലിട്ട കമന്റുകള്‍. കേരളത്തിലെ സ്കൂളുകളില്‍ മലയാള പഠനം നിര്‍ബന്ധമാക്കുന്നതിനെപ്പറ്റിയൊക്കെയുള്ള ചര്‍ച്ചകളായിരുന്നു ആ പോസ്റ്റില്‍ (അദ്ദേഹത്തിന്റെ ബ്ലോഗ് ഇപ്പോള്‍ കാണാനില്ല).

---------------------------------------------------------

നിര്‍ബന്ധമാക്കുന്നതിനോടൊപ്പം തന്നെ നമുക്ക് തന്നെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളുമുണ്ട്. ആംഗലേയ പദങ്ങള്‍ ഒഴിവാക്കാന്‍ പറ്റുന്നിടത്തൊക്കെ നമുക്ക് ഒഴിവാക്കാന്‍ ശ്രമിക്കാം- സംഭാഷണങ്ങളിലും ലേഖനങ്ങളിലും മറ്റും. പ്രസിഡണ്ട്, വൈസ് ചാന്‍‌സലര്‍, ക്യാമ്പസ് സെലക്‍ഷന്‍, മീഡിയം ഇതിനൊക്കെ പകരമുള്ള മലയാള പദങ്ങള്‍ ബ്ലോഗില്‍ തന്നെ നമുക്ക് പ്രചരിപ്പിച്ച് തുടങ്ങാം. ഒരു ചെറിയ കൂട്ടത്തിലും അവരുള്‍പ്പെട്ട കുടുംബങ്ങളിലും നിന്ന് തന്നെ തുടങ്ങാം നമുക്ക് ഇത്തരം ശ്രമങ്ങള്‍. നമുക്ക് തന്നെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്താല്‍ അത്രയെങ്കിലുമായല്ലോ.

ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കുന്നതിലും നല്ലതാണ് നമുക്ക് തന്നെ തോന്നി ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ആ തോന്നല്‍ ഉണ്ടാക്കാനുള്ള ബോധവല്‍ക്കരണമാണ് ആദ്യം വേണ്ടത്.

മീഡിയമെന്ന ആംഗലേയ പദത്തിന് തത്തുല്ല്യമായ മാധ്യമമെന്ന പദം മലയാളമായി അംഗീകരിക്കപ്പെട്ട് കഴിഞ്ഞാല്‍ പിന്നെയും നമ്മള്‍ മീഡിയം എന്ന പദം തന്നെ പലയിടത്തും ഉപയോഗിക്കുമ്പോഴും കൂടിയാവണം മലയാളം വളരാതെ നില്‍‌ക്കുന്നത്.

അന്യഭാഷാപദങ്ങളോട് അയിത്തമൊന്നും വേണ്ട. പക്ഷേ ഒരിക്കല്‍ മലയാളീകരിച്ച് കഴിഞ്ഞാല്‍ അത് തന്നെ ഉപയോഗിക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമവും ഭാഷയുടെ നിലനില്‍‌പിനും വളര്‍ച്ചയ്ക്കും സഹായകരമാവുമെന്നൊരു തോന്നല്‍.

--------------------------------------------------------------

മാധ്യമമെന്ന മലയാളം പദത്തിനു പകരം മീഡിയമെന്ന ആംഗലേയ പദം നമുക്ക് സുപരിചിതമായതുതന്നെ മീഡിയം എന്ന പദം നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ടല്ലേ. അതുകൊണ്ട് മാധ്യമമെന്ന മലയാളം പദം പതുക്കെ വിസ്മരിക്കപ്പെടും. പിന്നെ ബസ്സ്, കാറ് ഇവയൊക്കെ പോലെ മീഡിയം ഒരു മലയാളം വാക്കായി അംഗീകരിക്കപ്പെടും. അങ്ങിനെയാണോ ഭാഷ വളരേണ്ടത് എന്നൊരു സംശയം. ചിലപ്പോള്‍ അങ്ങിനെയുമാവാം. കാരണം മേശ, ബസ്സ്, കാറ് ഇവയൊക്കെ ഇപ്പോള്‍ മലയാളപദ(?)ങ്ങളായത് അങ്ങിനെയാണല്ലോ.

സതീശ് പറഞ്ഞതുപോലെ പഠിക്കുന്ന മാധ്യമത്തിന്റെ പങ്കിനെക്കാള്‍ മാതാപിതാക്കള്‍ക്കാണെന്ന് തോന്നുന്നു ഇക്കാര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുക. വളരെ നല്ല മലയാളവും അതുപോലെ ആംഗലേയവും ഒരേ പോലെ ഉപയോഗിക്കുന്ന ഉത്തരേന്ത്യയിലും മറ്റും ജനിച്ചുവളര്‍ന്നവരില്ലേ. നല്ല പരിശ്രമം വേണം, മാതാപിതാക്കളുടെ പക്കല്‍ നിന്നും. സ്കൂളില്‍ മാധ്യമം ആംഗലേയമാണെങ്കില്‍ കൂടി കുട്ടി വീട്ടില്‍ വന്നാല്‍ വായിക്കാന്‍ കൊടുക്കുന്ന കഥപുസ്തകങ്ങളും മറ്റും മലയാളത്തിലുള്ളതാക്കാമല്ലോ. നല്ല മലയാളം വീട്ടില്‍ സംസാരിക്കാമല്ലോ.

ചെറുപ്പത്തിലെ കുട്ടി ഭാഷയെ സ്നേഹിച്ച് കഴിഞ്ഞാല്‍ പകുതി രക്ഷപെട്ടു എന്ന് തോന്നുന്നു. അങ്ങിനെയാണെങ്കില്‍ തന്നെ ഭാവിയില്‍ എന്നെ എന്തുകൊണ്ട് ആംഗലേയമാധ്യമത്തില്‍ പഠിപ്പിച്ചില്ല എന്നുള്ള ചോദ്യങ്ങള്‍ കുട്ടി ചോദിക്കാതിരിക്കാനും മതി. ഭാഷാതീവ്രവാദമൊന്നും വേണ്ടെങ്കിലും മാതൃഭാഷയില്‍ അഭിമാനം കൊള്ളാനുള്ള മനഃസ്ഥിതി കുട്ടിക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ മാതാപിതാക്കന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും സാധിക്കുമെന്ന് തോന്നുന്നു. ഞാന്‍ എന്തിന് മലയാളം പഠിക്കണം, മലയാളത്തില്‍ പഠിക്കണം എന്ന് ഒരു കുട്ടി ചോദിക്കാനുള്ള സാഹചര്യം ആദ്യം ഉണ്ടാവണം. ചോദിച്ചാല്‍ അക്കമിട്ട് അതിനുള്ള കാരണങ്ങള്‍ ആ കുട്ടിക്ക് പറഞ്ഞുകൊടുക്കാന്‍ അച്ഛനമ്മമാര്‍ക്കും ഗുരുക്കന്മാര്‍ക്കും സാധിക്കണം.

പിന്നെ ചെയ്യാവുന്ന മറ്റൊരു കാര്യം ജപ്പാന്‍‌കാരെപ്പോലെ വിദേശ ഭാഷ കൈകാര്യം ചെയ്യാനായി ഒരു പ്രത്യേക ലിപി(?) കൊണ്ടുവരിക എന്നതാണ്. അവിടെ ടെലിവിഷന് ടെരേബി എന്നാണ് പറയുന്നത്. ഇംഗ്ലണ്ടിന് ഇഗിരുസു എന്നും നാഷണലിന് നാഷണലു എന്നും ഒക്കെ-ആംഗലേയത്തെ ജാപ്പനീസ് വല്‍‌ക്കരിച്ചു. അത് എഴുതാനായി ഒരു ലിപിയും അവര്‍ ഉണ്ടാക്കി Katakana

---------------------------------------------------------------

കേരളീയന്‍ പറഞ്ഞ നാലു കാര്യങ്ങള്‍ എത്രമാത്രം സാമാന്യവല്‍ക്കരിക്കാം എന്നൊരു സംശയം. എന്റെ വ്യക്തിപരമായ അനുഭവത്തില്‍ ആദ്യത്തെ മൂന്നു കാര്യങ്ങളും കേരളീയന്‍ പറഞ്ഞതില്‍നിന്നും വ്യത്യസ്തമാണ്.

ഞാന്‍ പൂര്‍ണ്ണമായും മലയാളം മാധ്യമത്തില്‍ പഠിച്ച ആളാണ്. എന്റെ അനിയനാവട്ടെ പൂര്‍ണ്ണമായും ആംഗലേയമാധ്യമത്തില്‍ പഠിച്ച ആളും. പക്ഷേ എനിക്കൊപ്പമോ എന്നെക്കാളുമോ ആള്‍ക്കാരോടിപഴകാനുള്ള കഴിവും മൂല്യബോധവും അനുകമ്പയും ആശയവിനിമയശേഷിയുമൊക്കെ എന്റെ അനിയനുണ്ടെന്നുള്ളതാണ് എന്റെ ഒരു നിരീക്ഷണം (ആഗോ‍ളനിലവാരത്തില്‍ ഞങ്ങള്‍ രണ്ടുപേരും ഇക്കാര്യത്തില്‍ വളരെ പുറകിലാണെന്നത് അസൂയാലുക്കള്‍ പറയുന്നത് :)).

രണ്ട് കുടുംബങ്ങള്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ എന്റെ ഏറ്റവും നല്ല ഒരു സുഹൃത്ത് പഠിച്ചത് പൂര്‍ണ്ണമായും ആംഗലേയമാധ്യമത്തില്‍. പക്ഷേ അവന്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതികളും ആള്‍ക്കാരെ മടികൂടാതെ സഹായിക്കുന്നതും (വലിയ വലിയ കാര്യങ്ങളൊന്നുമല്ല, ആര്‍ക്കും ചെയ്യാവുന്ന-പക്ഷേ ആ ഘട്ടങ്ങളില്‍ അവനത് തോന്നും, അവന്റെ കൂടെയുള്ള എനിക്ക് തോന്നുകയുമില്ല) ഞാന്‍ അത്‌ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഞാന്‍ ജീവിതത്തില്‍ ആദ്യമായി രക്തം ഒരാള്‍ക്ക് കൊടുത്തത് എന്റെ ആ സുഹൃത്തിനെ മാതൃകയാക്കിയായിരുന്നു.

പക്ഷേ, തിണ്ണമിടുക്കിന്റെ കാര്യത്തില്‍ ഞാന്‍ തന്നെയായിരുന്നു കേമന്‍. തിണ്ണയില്‍ നിന്നിറങ്ങിക്കഴിഞ്ഞാല്‍ വേറേ ആരെങ്കിലും വേണമെന്നുള്ളത് വേറേ കാര്യം :)

ഇവിടെ പൊതുവായുള്ളത് ഞങ്ങളെല്ലാവരും സാധാരണ കുടുംബങ്ങളിലുള്ളവരായിരുന്നു എന്നതും എന്റെ അനിയന്റെ കാര്യത്തിലും സുഹൃത്തിന്റെ കാര്യത്തിലും അവര്‍ പഠിക്കുന്ന മാധ്യമം മാത്രമേ ആംഗലേയത്തിലുള്ളായിരുന്നു എന്നതുമായിരുന്നു. അദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളങ്ങോട്ടുമിങ്ങോട്ടും എല്ലാം മലയാളത്തില്‍ സംസാരിക്കുന്നതിന് അവര്‍ക്ക് യാതൊരു വിലക്കുമില്ലായിരുന്നു അവിടെ.

പക്ഷേ ഇതില്‍ വലിയൊരു വ്യത്യാസം വരാവുന്നത് നാട്ടില്‍ ഇപ്പോഴുള്ള തരം ആംഗലേയ മാധ്യമ വിദ്യാഭ്യാസമായിരിക്കും. പള്ളിക്കൂടത്തിന്റെ പടി ചവിട്ടുന്നത് മുതല്‍ വൈകുന്നേരം ഇറങ്ങുന്നതുവരെ ആംഗലേയത്തില്‍ മാത്രമേ സംസാരിക്കാവൂ എന്നതും മലയാളം സംസാരിച്ചാല്‍ പിഴയിടുന്നതുമായ ഒരു ചുറ്റുപാടില്‍ കേരളീയന്‍ പറഞ്ഞ കാര്യങ്ങള്‍ പയ്യെപ്പയ്യെ ആ കുട്ടികള്‍ക്ക് നഷ്ടപ്പെടുമായിരിക്കും. അല്ലെങ്കില്‍ അതും കൂടി കണക്കിലെടുത്തുകൊണ്ടുള്ള പ്രയത്നം മാതാപിതാക്കളില്‍നിന്നുണ്ടാവണം.

അതുകൊണ്ട് പഠിക്കുന്ന മാധ്യമത്തിന് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു വ്യക്തിയില്‍ എത്രമാത്രം സ്വാധീനം ചെലുത്താമെന്നത് എത്രമാത്രം സാമാന്യവല്‍‌ക്കരിക്കാം എന്നൊരു സംശയം. മാധ്യമം എന്തുമായിക്കൊള്ളട്ടെ, അതിനനുസരിച്ചുള്ള പ്രയത്നം മാതാപിതാക്കളില്‍ നിന്നുണ്ടായാല്‍ മതി മലയാളം നമ്മുടെ മനസ്സില്‍ നില്‍‌ക്കാന്‍ എന്നുള്ളതാണ് എന്റെയൊരു അഭിപ്രായം. “പൊന്നുമോനേ അങ്ങിനെ ചെയ്യില്ലേടാ കുട്ടാ” എന്നുപറയുമ്പോഴാണോ “ഡോണ്ടൂ ലൈക് ദാറ്റ് മൈ ഡിയര്‍ ബോയ്” എന്നുപറയുമ്പോഴാണോ “ഐസേ മത് കര്‍‌നാ ബച്ചേ” എന്നുപറയുമ്പോഴാണോ അമ്മയുടെ വികാരം ഏറ്റവും നന്നായി മകനുള്‍ക്കൊള്ളാന്‍ കഴിയുന്നത് എന്നതനുസരിച്ചിരിക്കും ആ ഭാഷയുടെയും സംസ്കാരത്തിന്റെയും കുട്ടിയിലുള്ള സ്വാധീനം എന്നാണ് എനിക്ക് തോന്നുന്നത്.

സാമാന്യബോധം മലയാളിക്കുട്ടികള്‍ക്ക് ഇല്ലാത്തതിന് ഒരു കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കൂടിയാണ്. ഡി.പി.ഇ.പി മുതലായ കുട്ടികളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സമ്പ്രദായങ്ങളൊക്കെ മാതാപിതാക്കളുള്‍പ്പടെയുള്ള സമൂഹം മുളയിലെ നുള്ളി. വളരെ വികലമായി അത് നടപ്പാക്കിയ സര്‍ക്കാരിനും കൊടുക്കണം അതിലൊരു പങ്ക്. ഇപ്പോഴാണ് പ്രൊജക്റ്റ്, മുതലായ കാര്യങ്ങള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നതും അവരെ അവരുടെതായ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും. അതിന്റെ വ്യത്യാസം ഭാവിതലമുറയ്ക്ക് കാണുമായിരിക്കും.

വ്യക്തിജീവിതത്തില്‍ ഒരു കുട്ടിക്ക് സാമാന്യബോധമുണ്ടാക്കാന്‍ മാതാപിതാക്കള്‍ക്കും കൂടി കഴിയും എന്നാണ് തോന്നുന്നത്. തന്നെ പോകാന്‍ പ്രായമാകുമ്പോള്‍ തന്നെ മകനെ/മകളെ കടയില്‍ സാധനം വാങ്ങിക്കാന്‍ പറഞ്ഞുവിടുകയും ആള്‍ക്കാരുമായി ഇടപഴകിക്കുകയും ഒക്കെ ചെയ്താല്‍ തന്നെ പയ്യെപ്പയ്യെ ഈ സാമാന്യബോധങ്ങളും ശീലങ്ങളും കുട്ടിയുടെ മനസ്സില്‍ ഉറയ്ക്കും. തനിയെ ബസ്സില്‍ കയറി യാത്ര ചെയ്യാന്‍ പോലും പരിശീലനമില്ലാത്ത ഒരു കുട്ടിയില്‍ നിന്ന് സാമാന്യബോധങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലല്ലോ. അതിന് പഠിക്കുന്ന മാധ്യമത്തിനുള്ള പങ്ക് അത്ര വലുതല്ല എന്ന് തോന്നുന്നു.

പലതും നമുക്ക് വീട്ടില്‍ നിന്ന് തന്നെ തുടങ്ങാനാവും, ഇക്കാര്യങ്ങളില്‍.

(എല്ലാം എന്റെ വ്യക്തിപരമായ നിരീക്ഷണങ്ങള്‍/അഭിപ്രായങ്ങള്‍ മാത്രം).

--------------------------------------------------------------------

Labels: , ,

Sunday, July 01, 2007

ഇത് യൂയേയീ ബ്ലോഗ് മീറ്റിനോടനുബന്ധിച്ച പോസ്റ്റിലിട്ടത്

യൂയേയീ ബ്ലോഗ് മീറ്റിനോടനുബന്ധിച്ച് ശ്രീ കുഴൂര്‍ വില്‍‌സണ്‍ കലേഷുമായി നടത്തിയ ഇന്റര്‍വ്യൂനിന്റെ ഓഡിയോ ക്ലിപ്പിട്ട പോസ്റ്റിനോടനുബന്ധിച്ച് നടന്ന ചര്‍ച്ചയോടനുബന്ധിച്ച് എന്റേതായ “സംഭാവനകള്‍”. ആ ചര്‍ച്ച പത്രങ്ങള്‍ക്ക് തെറ്റുമ്പോള്‍ എന്ന ബ്ലോഗിന്റെ ഉദയത്തിനും കാരണമായി.
----------------------------------------------------------

ബ്ലോഗുകളില്‍, പ്രത്യേകിച്ചും കമന്റ്സ് ഓപ്പണ്‍ എനേബിള്‍ ചെയ്‌തുവെച്ചിരിക്കുന്ന ബ്ലോഗുകളില്‍, വിശ്വാസയോഗ്യമല്ലാത്ത ഒരു വിവരം വന്നാല്‍ ഉടനടി ചൂണ്ടിക്കാണിക്കാന്‍ ആള്‍ക്കാര്‍ അനവധിയുണ്ട്. അങ്ങിനെയൊരു സിസ്റ്റം വിശ്വാസയോഗ്യമായ പത്രമാധ്യമങ്ങള്‍ക്കുണ്ടോ?

ഇലക്‍ഷന്‍ കാല റിപ്പോര്‍ട്ടിംഗും, ദുരന്തങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതുമുള്‍പ്പടെ പത്രമാധ്യമങ്ങളുടെ വിശ്വാസ്യത എത്രയോ തവണ നമ്മള്‍ കണ്ടു. ഒരു ദിവസം മൂന്നോ നാലോ മലയാളം പത്രങ്ങള്‍ ഇന്റര്‍നെറ്റില്‍‌ക്കൂടി വായിക്കുന്ന നമുക്കൊക്കെ അറിയാവുന്നതല്ലേ ഒന്നിനുമേല്‍ ഒന്നിനുള്ള ഈ വിശ്വാസ്യതകള്‍.

ഐ.എസ്.ആര്‍.ഓ “ചാര” ക്കേസില്‍ വിശ്വാസയോഗ്യമായ വിവരങ്ങളാണോ ഈ പത്രങ്ങളൊക്കെ നമുക്ക് തന്നത്? അതോ അവരുടെ വിവരങ്ങള്‍ അവര്‍ നമ്മളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചോ? എന്തായാലും കോടതിവിധികളില്‍ കൂടി ഞാന്‍ മനസ്സിലാക്കിയത് നമ്മളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു പത്രങ്ങള്‍ കൂടുതലും ശ്രമിച്ചതെന്നാണ്.

അതുകൊണ്ട് പത്രമാധ്യമങ്ങള്‍ക്ക് വിശ്വാസ്യതയുണ്ടെന്നത് മൂഢസ്വര്‍ഗ്ഗത്തിലെ കാര്യം. അവരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ ഏതു നിലവരെ വേണമെങ്കിലും പോകും. പത്രങ്ങള്‍ എന്നൊക്കെ പറയുന്നത് ഏതൊരു ബിസിനസ്സും പോലെ ഒരു ബിസിനസ്സ് മാത്രം.

അതുകൊണ്ട് ബ്ലോഗുകള്‍ക്കില്ലാത്തൊരു വിശ്വാസ്യതയൊന്നും പത്രങ്ങള്‍ക്കുണ്ട് എന്ന് തോന്നുന്നില്ല. തോന്ന്യവാസബ്ലോഗുകള്‍ പോലെ തോന്ന്യവാസപത്രങ്ങളുമുണ്ട്.

ഐ.എസ്.ആര്‍.ഓ ചാരക്കേസിനെപ്പറ്റി പറഞ്ഞപ്പോഴാണ് പണ്ട് ഏഷ്യാനെറ്റിലെ ഒരു നമ്മള്‍ തമ്മില്‍ പരിപാടി ഓര്‍മ്മ വന്നത്. പത്രങ്ങളെപ്പറ്റിയായിരുന്നു. മനോരമയില്‍ നിന്ന് തോമസ് ജേക്കബ്ബായിരുന്നോ-ഓര്‍ക്കുന്നില്ല. ഐ.എസ്.ആര്‍.ഓ ചാരക്കേസൊക്കെ കഴിഞ്ഞ സമയം. അക്കാലത്താണ് തിരുവിതാംകൂര്‍ രാജകുടുംബത്തിലേക്ക് ലേഖത്തമ്പുരാട്ടിയെ ദത്തെടുത്തത്. മനോരമയൊക്കെ അതൊരു വാര്‍ത്തയാക്കി മുന്‍പേജില്‍ കൊടുത്തിരുന്നു.

നമ്മള്‍ തമ്മില്‍ പരിപാടി തുടങ്ങിയതിനുശേഷം, ഒരു കാണി, ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ മനോരമ കാണിച്ച കളികളെപ്പറ്റി ചോദിക്കാനാരംഭിച്ചു. മനോരമക്കാരന്‍ ഉരുളാന്‍ തുടങ്ങിയപ്പോഴൊക്കെ വേറൊരു ദേഹം, എന്തിനീ ലേഖത്തമ്പുരാട്ടിയുടെ ചിത്രം മുന്‍‌പേജിലിട്ടു എന്ന് ചോദിച്ച് ടോപ്പിക്ക് മാറ്റാന്‍ നോക്കും. എന്തായാലും ലേഖത്തമ്പുരാട്ടിച്ചോദ്യം കാരണം ഐ.എസ്.ആര്‍.ഓ കാര്യത്തില്‍ മനോരമദേഹത്തിന് അധികം ഉരുളേണ്ടിവന്നില്ല.

അന്നുമുതല്‍ക്കേ എനിക്കുള്ള സംശയമാണ്, ലേഖത്തമ്പുരാട്ടിച്ചോദ്യക്കാരനും മനോരമദേഹവും ഒരു കാറിലാണോ പുളിയിറക്കോണത്തേക്ക് (അന്നതവിടെയല്ലായിരുന്നു എന്ന് തോന്നുന്നു) വന്നതെന്ന്.

--------------------------------------------------------------
പത്രക്കാരെല്ലാം നുണയന്മാരാണെന്നും അവര്‍ വിശ്വസിക്കാന്‍ കൊള്ളില്ലാത്ത വാര്‍ത്തകള്‍ മാത്രമേ തരികയുള്ളൂ എന്നുമല്ല നമ്മള്‍ ഉദ്ദേശിച്ചത് എന്നു തോന്നുന്നു.

പത്രത്തില്‍ വരുന്നതെല്ലാം പത്രത്തില്‍ വന്നു എന്നതുകൊണ്ടു മാത്രം കണ്ണടച്ചു വിശ്വസിക്കേണ്ട എന്നു മാത്രം.

ഇത് ബ്ലോഗിനും ബാധകമല്ലേ എന്നു ചോദിക്കാം. അതേ. പക്ഷേ, തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ ബ്ലോഗര്‍ക്കുള്ള തടസ്സം അയാളുടെ ദുരഭിമാനം മാത്രമായിരിക്കും. പക്ഷേ പത്രക്കാരന് തന്റെ നയങ്ങള്‍ തിരുത്താന്‍ അതിനുപുറമേ ബിസിനസ്സ് താത്‌പര്യങ്ങള്‍, സമുദായ താത്‌പര്യങ്ങള്‍, രാഷ്ട്രീയ താത്‌പര്യങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്.

ഈ പ്രശ്നങ്ങളൊക്കെയുള്ള ബ്ലോഗേഴ്‌സുമില്ലേ എന്നു ചോദിക്കാം. ഉണ്ട്. പക്ഷേ പത്തു പത്രങ്ങളുള്ളപ്പോള്‍ പതിനായിരം ബ്ലോഗേഴ്‌സുണ്ടാവും. നമുക്ക് എളുപ്പം തിരിച്ചറിയാം. സെല‌ക്‍ഷനും ധാരാളം. നല്ലത് തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ നല്ലതു മാത്രം തിരഞ്ഞെടുക്കാന്‍ പത്രങ്ങളില്‍ ഇപ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട്.

ഒരു പത്രറിപ്പോര്‍ട്ടര്‍ക്ക്, പത്രം ബിസിനസ്സ് താത്‌പര്യങ്ങളുടെ പേരില്‍ കാര്യങ്ങള്‍ വളച്ചൊടിക്കുന്നു എന്നോ വിശ്വാസയോഗ്യമല്ലാത്ത വിവരങ്ങള്‍ നല്‍‌കുന്നു എന്നോ തോന്നിയാല്‍ അവിടെനിന്നും പിരിഞ്ഞ് പുതിയ ഒരു പത്രം തുടങ്ങുന്നതിന്റെ പതിനായിരത്തൊന്ന് എളുപ്പത്തില്‍ പുതിയ ഒരു ബ്ലോഗ് തുടങ്ങാം. പക്ഷേ ബ്ലോഗ് മാത്രം അയാള്‍ക്ക് ജീവിതമാര്‍ഗ്ഗം തരുമോ എന്നു ചോദിക്കാം. ജീവിതമാര്‍ഗ്ഗത്തിന് മാത്രമായിട്ടല്ലല്ലോ ആരും ബ്ലോഗ് തുടങ്ങുന്നത്.

നമ്മള്‍ ഇപ്പോള്‍ പത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത്, ബ്ലോഗുകള്‍ ബൈ ഡിഫോള്‍ട്ട് വിശ്വാസയോഗ്യമാണ് എന്നുള്ള ദുരഭിമാനത്തിന്റെ പേരിലോ അങ്ങിനെ സ്ഥാപിക്കാനുള്ള വ്യഗ്രതയുടെ പേരിലോ അല്ല. പത്രക്കാര്‍ ഇക്കാലത്ത് രണ്ട് മൂഢസ്വര്‍ഗ്ഗങ്ങളിലാണ്:

1. അവര്‍ക്ക് വിശ്വാസ്യതയുണ്ട് എന്നുള്ള മൂഢസ്വര്‍ഗ്ഗം
2. അവര്‍ പറയുന്നതൊക്കെ വായനക്കാര്‍ വിശ്വസിക്കുന്നുണ്ട് എന്നുള്ള മൂഢസ്വര്‍ഗ്ഗം.

കുറഞ്ഞ പക്ഷം രണ്ടാമത്തെ കാര്യത്തെക്കുറിച്ചെങ്കിലും അവര്‍ കുറച്ച് ബോധവാന്മാരായെങ്കില്‍ നന്നാകണമെന്നുള്ളവര്‍ക്കെങ്കിലും നന്നാവാമായിരുന്നു.

വായനക്കാര്‍ക്കുള്ള പ്രശ്നം പത്തു പത്രങ്ങളില്‍ മാത്രം അവര്‍ ശ്രദ്ധിച്ചാല്‍ മതിയെങ്കില്‍ പതിനായിരക്കണക്കിന് ബ്ലോഗുകളില്‍ ചിലപ്പോള്‍ അവര്‍ക്ക് ശ്രദ്ധിക്കേണ്ടിവരും. അതില്‍നിന്ന് വിശ്വാസയോഗ്യമായതും അല്ലാത്തതും ഒക്കെ തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അധികം ആരും ശ്രദ്ധിക്കാത്ത ഒരു ബ്ലോഗില്‍ ചിലപ്പോള്‍ തികച്ചും തെറ്റായ വിവരങ്ങള്‍ നല്‍‌കി ആരും അത് ചൂണ്ടിക്കാണിച്ചില്ലെങ്കില്‍ കാലാകാലങ്ങളോളം അത് അവിടെ കിടക്കും. ഒരു സുപ്രഭാതത്തില്‍ ആ കാര്യം വായിക്കുന്ന ഒരു വായനക്കാരന്‍ അതാണ് സത്യം എന്നും വിശ്വസിച്ചേക്കാം (വിക്കിക്കും ഈ പ്രശ്നമുണ്ട് എന്ന് തോന്നുന്നു). പക്ഷേ പോപ്പുലറായിട്ടുള്ള ബ്ലോഗിലും വിക്കി ലേഖനങ്ങളിലും ഈ പ്രശ്നം ഉണ്ടാവില്ല. ധാരാളം ആളുകള്‍ ശ്രദ്ധിക്കും. തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കും. ആള്‍ക്കാരുടെ അഭിപ്രായങ്ങളെല്ലാം കമന്റുപോലെയോ ഡിസ്‌കഷന്‍ പോലെയോ അവിടെ കിടക്കും. നമുക്കെല്ലാം വായിക്കാം. നമ്മുടേതായ അഭിപ്രായം സ്വരൂപിക്കാം. ആ ഒരു സ്വാതന്ത്ര്യം പത്രങ്ങള്‍ക്ക് നിലവിലില്ല. ഡിസ്‌കഷന്‍ അനുവദിക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍ കുറച്ചൊക്കെ ഉണ്ടെങ്കിലും. എല്‍‌ജി പറഞ്ഞതുപോലെ തെറ്റായ ഒരു വിവരം തന്നിട്ട്, ഒരു മാസം കഴിഞ്ഞ് ഒരു കുറിപ്പിറക്കിയാല്‍ ആള്‍ക്കാരുടെ മനസ്സില്‍ അപ്പോഴും തെറ്റായ വിവരം തന്നെയായിരിക്കും. ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ നമ്മള്‍ കണ്ടതാണല്ലോ. ഒന്ന് മാപ്പു പറയാന്‍ പോലും അതിനെപ്പറ്റി ഫീച്ചറുകള്‍ വരെയിറക്കിയ പത്രങ്ങള്‍ തയ്യാറായില്ല. ലേറ്റസ്റ്റ് ദേ സേതുലക്ഷ്മിയാനയുടെ ഗര്‍ഭം!

ബ്ലോഗിന്റെ വിശ്വാസ്യത പൂര്‍ണ്ണമാവണമെങ്കില്‍ മാനുഷരെല്ലാവരും നല്ലവരാകണം എന്നു തോന്നുന്നു. അങ്ങിനത്തെ ഒരു ഉദാത്ത സ്ഥിതിവിശേഷങ്ങളൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല എന്നും തോന്നുന്നു. ചിലപ്പോള്‍ പത്രമാധ്യമങ്ങളുടേയും ബ്ലോഗിന്റെയും വിശ്വാസ്യത താരതമ്യം ചെയ്യാന്‍ തന്നെ പറ്റുമോ എന്നൊരു സംശയം. രണ്ടിന്റേയും രീതി രണ്ടല്ലേ.

മാധ്യമങ്ങളെ നമ്മള്‍ പരിപാടികള്‍ക്ക് വിളിക്കുന്നത് ഒരു മാധ്യമം എന്ന നിലയില്‍ അവര്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം കണ്ടിട്ടാണ്. നേരത്തെ പറഞ്ഞതുപോലെ എല്ലാവരും നുണയന്മാരല്ല, എല്ലാം നുണയല്ല എന്നതുപ്രകാരം സമൂഹത്തില്‍ ഇപ്പോഴും പത്രത്തിനും റ്റി.വി ക്കും അതിന്റേതായ സ്ഥാനമുണ്ട്. സംഭവമല്ല വിശ്വാസയോഗ്യമല്ലാതാവുന്നത്. ആ സംഭവത്തിന്റെ റിപ്പോര്‍ട്ടിംഗാണ്. ബ്ലോഗ് മീറ്റ് ഒരു സംഭവം. അത് നേരാംവണ്ണം റിപ്പോര്‍ട്ട് ചെയ്താല്‍ അത് വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടിംഗ്. ആര്‍ക്കും പരാതിയില്ല. അല്ലാതെ മലയാളി ബ്ലോഗേഴ്‌സ് മലയാള പത്രങ്ങളൊക്കെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു എന്നൊരു വാ‍ര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് വിശ്വാസയോഗ്യമല്ലാത്ത വാര്‍ത്ത. അതുകൊണ്ട് ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ സമീപിച്ചു എന്നതുകൊണ്ട് മാത്രം നമ്മള്‍ അവരുടെ വിശ്വാസ്യത സര്‍ട്ടിഫൈ ചെയ്യുന്നില്ല. അവര്‍ അത് എങ്ങിനെ റിപ്പോര്‍ട്ട് ചെയ്തു എന്നതിനെ അനുസരിച്ചാണ് അവരെ നമ്മള്‍ അളക്കുന്നത്. അവര്‍ എന്തുവന്നാലും കള്ളമേ എഴുതൂ എന്ന് നമുക്കാര്‍ക്കും അഭിപ്രായം ഇല്ല.

--------------------------------------------------------------

Labels: , , , , ,

Link